Saturday, October 31, 2009

കേരളപ്പിറവി.

കേരളപ്പിറവിയാഘോഷത്തിനു ധരിയ്ക്കാൻ
സാരി വാങ്ങാനിറങ്ങിയതായിരുന്നു വിദ്യാർത്ഥിനികൾ.
സാരിയുടുത്തു ശീലമില്ല.
എങ്കിലും ചുമ്മാ ഒന്നു പരീക്ഷിക്കാം.
ഷോപ്പിങ്ങിനു നീക്കിവച്ച തുകയത്രയും ചിലവഴിച്ച്
സെറ്റ് സാരി വാങ്ങിയ അവർ
തയ്യൽക്കടയിലേയ്ക്കു കയറി.
അവിടെ നടന്ന തർക്കം ബ്ലൌസിന്റെ
സ്ലീവിനെക്കുറിച്ചായിരുന്നു.
അഞ്ചുപേർക്ക് കൈ ഇറക്കം വേണം. നാലു പേർക്ക് ഷോർട്ട് സ്ലീവ് മതി.
രണ്ടു പേർ സ്ലീവ് ലെസിനു വേണ്ടി വാദിച്ചു.
തർക്കം മുറുകിയപ്പോൾ
ഒരുവൾ നിർദ്ദേശിച്ചു.
“ഇക്കുറി കേരളപ്പിറവിയ്ക്കും ജീൻസും ഷർട്ടും മതി.”
“അല്ലെങ്കിലും ശീലമില്ലാത്ത കാര്യങ്ങൾക്കൊന്നും പോവാതിരിക്കുന്നതാ നല്ലത്.
നാളെ ജീൻസ് തന്നെ.” മറ്റൊരുവൾ.
അഭിപ്രായ ഐക്യമുണ്ടായതിന്റെ സന്തോഷത്തിന് ഒതുക്കത്തിൽ ഓരോഗ്ലാസ്
ബിയർ കുടിയ്ക്കണമെന്നായി മൂന്നാമതൊരുവൾ.

Friday, September 18, 2009

അമുസ്ലീമിന്റെ റംസാൻ നോമ്പ്

അമുസ്ലീമിനു നോമ്പെടുക്കാമോ?
ഗുരു പറഞ്ഞു:
“ഒരുജാതി ഒരു മതം ഒരു ദൈവം മനുഷ്യന”പ്പോൾ
നോമ്പിനും ജാതിയില്ല.

നോമ്പെനിക്കന്യമല്ല.
എട്ടുനോമ്പോ
തിങ്കളാഴ്ചനോമ്പോ ഷഷ്ടിവ്രതമോ ഏകാദശിയോ
ഏതായാലും.

ഇത് വേറിട്ട നോമ്പുകാലം!
ഓർമ്മിയ്ക്കാനൊരു പട്ടിണിക്കാലം!
വിശുദ്ധിയുടെ, നന്മയുടെ, സ്നേഹത്തിന്റെ,സഹനത്തിന്റെ
സഹയാത്രക്കാലം.

വിശപ്പും ദാഹവുമറിയാൻ
വിശക്കുന്നവരെയുമറിയാൻ
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, ജലപാനം, ഉപേക്ഷിപ്പാൻ
ക്ഷണിക്കും വ്രതശുദ്ധിയുടെ നാളുകൾ.

പൊരുളറിയാത്ത വ്യഥയിൽ
അറിയാനാവതും ശ്രമിച്ചെങ്കിലും
ഖുറാനോതാനോ സക്കാത്ത് വേണ്ടവിധത്തിൽ കൊടുക്കാനോ
ഇല്ലാ, കഴിഞ്ഞില്ലെനിയ്ക്ക്.

എങ്കിലുമാശ്വസിപ്പൂ ഞാൻ
പഠിക്കാനായ് നോമ്പുകാലത്ത്
വിശപ്പടക്കൽ, ദാഹമകറ്റൽ, സുഖങ്ങൾ തേടൽ
ക്ഷണനേരത്തേയ്ക്കെന്ന തത്വം.

Thursday, September 10, 2009

ഞാൻ കാത്തിരിയ്ക്കാം.

എപ്പോഴാണാ
പുറപ്പാട്?
ഭാണ്ഡം മുറുക്കി
ഞാൻ കാത്തിരിയ്ക്കാം.
ഒരുങ്ങിയിരിയ്ക്കുന്നവർക്ക്
വന്നതില്ലാവിളി.
ഒരുങ്ങാത്തവർക്കോ
ഓർക്കാപ്പുറത്തു വിളി.
എന്ത്?
ഭാണ്ഡമല്ലൊന്നുമാവേലിയ്ക്കപ്പുറത്തേയ്ക്കാവതില്ലെന്നോ?
എങ്കിലീ ഭാണ്ഡമെറിഞ്ഞു
ഞാൻ കാത്തിരിക്കാം.

Sunday, September 6, 2009

‘മേഴ്സി’ കിട്ടാതെ ചേച്ചി യാത്രയായി.

Mercy Ravi by insidekerala.

എറണാകുളത്തൊരു വിവാഹ ചടങ്ങിലാണ് മേഴ്സിച്ചേച്ചിയെ അവസാനമായി കണ്ടത്. വയലാർജിയുടെ കൈ പിടിച്ച് എല്ലാവരോടും കുശലം പറയുന്ന അവർ വർണ്ണച്ചില്ലുള്ള കണ്ണട ധരിച്ചിരുന്നു. ഒട്ടും സ്പഷ്ടമാകാതിരുന്ന ആ മിഴികളുടെ കാഴ്ച അസ്തമിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന സത്യം അറിയാമായിരുന്ന എനിയ്ക്ക് വല്ലാത്ത വ്യസനം തോന്നി. വർഷങ്ങൾക്കു മുൻപേ ആദ്യമായി കാണുമ്പോൾ എന്നെ ഏറ്റം ആകർഷിച്ചിരുന്നത്, സദാ കണ്മഷി പുരണ്ടിരുന്ന ആ വിടർന്ന കണ്ണുകളായിരുന്നു.
ആരെയും ആകർഷിക്കുന്ന വ്യക്തിത്വം, ഈശ്വരൻ അറിഞ്ഞു നൽകിയ മുഖശ്രീ, പഠിക്കാനും പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ള കഴിവ്, എഴുത്തിനോടും വായനയോടുമുള്ള അദമ്യമായ താല്പര്യം, ഇടപെടുന്ന വിഷയങ്ങളോടുള്ള ആത്മാർത്ഥത,സ്വത സിദ്ധമായ ഇച്ഛാശക്തി, ലളിതമായ വസ്ത്രധാരണരീതി, മുഖം നോക്കാതെ തനിയ്ക്കു തോന്നുന്നത് തുറന്നു പറയാനുള്ള ചങ്കൂറ്റം എന്നിങ്ങനെ പല പ്രത്യേകതകളും മേഴ്സി കുരുവിള കട്ടിക്കാരനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കിയിരുന്നു. നാലു പതിറ്റാണ്ടുകൾക്കു മുന്നേ, എറണാകുളത്ത് വിദ്യാർത്ഥിനിയായിരിയ്ക്കെ, അന്നത്തെ വിദ്യാർത്ഥിനേതാവായ വയലാർ രവിയെ പ്രണയിച്ച് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായി ഒപ്പം ചേർന്നതും , എതിർപ്പുകളെ അവഗണിച്ച്, മരണം വരെയും അദ്ദേഹത്തിനു ആവേശവും ആശ്വാസവും ആത്മമിത്രവുമായി നിലകൊണ്ടതും പ്രണയിച്ച് വിവാഹം കഴിക്കുന്ന ഓരോദമ്പതികൾക്കും പാഠമാകാൻ പര്യാപ്തമാണ്.
പാടത്തും പണിശാലകളിലും മറ്റു തൊഴിലിടങ്ങളിലും പണിയെടുക്കുന്ന സ്ത്രീകൾക്കു മാത്രമല്ല, പുലർച്ച മുതൽ പാതിരാവു വരെ സ്വന്തം വീടുകളിൽ, വച്ചും വിളമ്പിയും വീടു വൃത്തിയാക്കിയും കഴിയുന്ന വീട്ടമ്മമാർക്കും വേതനം നിശ്ചയിക്കണമെന്ന പക്ഷക്കാരിയായിരുന്നു മേഴ്സിച്ചേച്ചി. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കാൻ എന്നും മുൻ നിരയിൽ നിന്നിരുന്ന അവർ ഐ. എൻ.ടി.യു.സി. വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷയായി പ്രവർത്തിച്ചിട്ടുണ്ട്. മഹിളാകോൺഗ്രസ്സിന്റെയും കോൺഗ്രസ്സിന്റെയും നേതാവെന്ന നിലയിലുപരി,അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങൾ പഠിച്ച് അവതരിപ്പിച്ചിരുന്ന ഒരു സാമൂഹ്യപ്രവർത്തക കൂടിയായിരുന്നു അവർ. നാട്ടിലും മറുനാടുകളിലും വിദേശ രാജ്യങ്ങളിലും ഇത്രയേറെ യാത്ര ചെയ്തിട്ടുള്ള ഒരു വനിതാ നേതാവ് കേരളത്തിലുണ്ടാവില്ല. കിട്ടുന്ന സന്ദർഭങ്ങളിലൊക്കെ സ്ത്രീകൾക്കു വേണ്ടി വാദിക്കാൻ അവർ തയ്യാറായി.
രണ്ടു പതിറ്റാണ്ടായി അലട്ടിയിരുന്ന രോഗങ്ങൾ മേഴ്സിച്ചേച്ചിയ്ക്ക് അസാധാരണത്വത്തിന്റെ മറ്റൊരു പരിവേഷം നൽകി. വൃക്ക സംബന്ധമായ രോഗങ്ങൾ. അതിനോടനുബന്ധിച്ച് നടന്നചെറുതും വലുതുമായ നിരവധി(പതിനെട്ടോളം) ശസ്തക്രിയകൾ. ദീർഘനാളത്തെ ആശുപത്രി വാസങ്ങളും ഡയാലിസിസുകളും തുടർന്നുള്ള ഏകാന്തവാസവും മറ്റും.
രോഗം മറന്നാണവർ കോട്ടയത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഒരു ജനപ്രതിനിധി എന്ന നിലയിൽ ശോഭിക്കുകയും ചെയ്തു. പാവപ്പെട്ട രോഗികൾക്കു സഹായമെത്തിക്കാൻ മുൻ നിരയിലായിരുന്നു എന്നും മേഴ്സിച്ചേച്ചി. കേരള രാഷ്ട്രീയത്തിലെയും കോൺഗ്രസ് പാർട്ടിയിലെയും തലമുതിർന്ന ഒട്ടുമിക്ക നേതാക്കൾക്കും ഒരുപാടു വച്ചു വിളമ്പിയ സഹോദരിയെയാണ് ഈ വിയോഗത്തിലൂടെ നഷ്ടമായത്. കോൺഗ്രസ് നേതാവായ ദേവകീ കൃഷ്ണന്റെ മരുമകളായ മേഴ്സിച്ചേച്ചി ആ അമ്മയെക്കുറിച്ച് എന്നും അഭിമാനത്തോടെയാണ് പറഞ്ഞിരുന്നത്.
വയലാർ രവിയെന്ന രാഷ്ട്രീയ നേതാവിന്റെ ഭാര്യയും ഒരു മുഴുവൻ സമയ പൊതുപ്രവർത്തകയും നല്ല നിയമസഭാ സാമാജിക(2001മുതൽ2006വരെ)യുമായി ശോഭിക്കുമ്പോഴും രോഗമുണ്ടാക്കിയ വേദനകളെ മറന്ന് മേഴ്സിച്ചേച്ചി വായിക്കുകയു എഴുതുകയും ചെയ്തു. ഇഷ്ടപ്പെടാത്ത കാര്യങ്ങൾ തുറന്നു പറയുന്നതിന് ഒരിയ്ക്കലും അവർ മടി കാട്ടിയിരുന്നില്ല. കർമ്മ നിരതയായിരിയ്ക്കുമ്പോഴും തന്റെ അസുഖ കാര്യങ്ങളെക്കുറിച്ച് പരാതിയോ പരിഭവമോ അവർക്കില്ലായിരുന്നു.

കോട്ടയത്തെ ആദ്യത്തെ വനിതാ എം.എൽ.എ എന്ന് ചരിത്രത്തിൽ ഇടംതേടിയ മേഴ്സിച്ചേച്ചി രോഗത്തെ അവഗണിച്ച് കോട്ടയത്തിന്റെ വികസന നായികയായി മാറിയത് വളരെ പെട്ടെന്നാണ്. റോഡും പാലവും കുടിവെള്ളവും മാത്രം പോരാ, കോട്ടയത്തെ ഒരു സുന്ദരിയാക്കണം എന്നും അവർ ആഗ്രഹിച്ചു. കിട്ടാവുന്നിടത്തുനിന്നെല്ലാം ചോദിച്ചും വാദിച്ചും അവർ വികസന ത്തിനായി ഫണ്ട് സ്വരൂപിച്ചു. ഭർത്താവ് വയലാർജിയുടെ എം.പി ഫണ്ടും കോട്ടയത്തേയ്ക്കാണ് അധികവും എത്തിയത്.
ഇക്കോ-ടൂറിസ്സം ഉൾപ്പെടെ കോട്ടയത്തെക്കുറിച്ച് ഒത്തിരി സ്വപ്നങ്ങൾ നെയ്തു കൂട്ടിയ അവർ അടുത്ത തെരഞ്ഞെടുപ്പായപ്പോഴേയ്ക്കും അനാരോഗ്യം കാരണം മത്സരത്തിൽ നിന്നും നിന്നും വിട്ടുനിന്നു.
കോട്ടയംകാരുമായുള്ള ടെലിഫോൺ ബന്ധം മേഴ്സിരവിയ്ക്കെന്നും ഇഷ്ടമായിരുന്നു. കേവലമൊരു വീട്ടമ്മയുടെ കൊച്ചുവർത്തമാനമോ സ്നേഹസംവാദമോ മാത്രമല്ല വലിയ വലിയ കാര്യങ്ങളും ഈ സന്ദർഭങ്ങളിൽ ഫോണിലൂടെ ഒഴുകിയെത്തിയിരുന്നു. വേണ്ടപ്പെട്ടവരോടും പത്രക്കാരോടും മറ്റും കോട്ടയത്തിന്റെ വികസനത്തെക്കുറിച്ചും അവർ ഫോണിൽ ദീർഘനേരം പറഞ്ഞുകൊണ്ടേയിരുന്നു.

അറുപത്തിമൂന്നുകൊല്ലത്തെ ജീവിതത്തിൽ വളരെ ചുരുങ്ങിയ സമയം എഴുതാൻ കിട്ടിയിട്ടും അവരൊരു നല്ല എഴുത്തുകാരിയായി. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും പത്രാധിപന്മാർ അവരോടു ലേഖനങ്ങൾ ചോദിച്ചു വാങ്ങി. അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ താല്പര്യം കാണിച്ചു. പക്ഷേ എഴുതി ഏറെ മുന്നോട്ടു പോയ ആത്മകഥ പൂർത്തിയാക്കാൻ രോഗം ചേച്ചിയോടു ‘മേഴ്സി’കാണിച്ചില്ല.

Monday, August 31, 2009

ഓണം ഓർമ്മയിൽ...

ഓണം ഓർമ്മയാണെനിയ്ക്ക്,
ഓരോ ചിങ്ങത്തിലും തികട്ടി വരുന്ന ഓർമ്മ.
അത്തപ്പൂക്കളമൊരുക്കാൻ തൊടിയിലും പാടത്തും
പരതിനടക്കുന്ന പാവാടക്കാരിയുടെ ഓർമ്മ.
വള്ളിനിക്കറിട്ട് , അവളോട് വഴക്കടിച്ചുംകളിച്ചും ചിരിച്ചും
കിതച്ചു പായുന്ന
കുഞ്ഞാങ്ങളയുടെ ഓർമ്മ.
ഇളയത്തുങ്ങളെ ഭരിച്ചും ചമഞ്ഞും
ജ്വലിയ്ക്കുന്ന ചേച്ചിക്കുട്ടിയുടെ ഓർമ്മ.
അമ്മക്കൈ ചൊരിയുന്ന
കാച്ചെണ്ണയിൽ ആദ്യം,
പിന്നെ തൊടിയിലെ കിണറിലെ കുളിർവെള്ളത്തിലും
നീരാടിയാർദ്രരായെത്തുന്നതോർമ്മ.
ചെത്തിയും തുമ്പയും ചെമ്പരുത്തീ പോര
കാട്ടിലെപ്പൂക്കളും ചെർന്നൊരാപ്പൂക്കളം തീർക്കുന്നതോർമ്മ.
‘മാവേലി നാടുവാണീടുന്ന’ പാട്ടുകൾ
പാടിത്തിമർക്കുന്നതോർമ്മ.
‘അമ്പലം കണ്ടുഞാനന്തം മറിഞ്ഞു’ വെന്നാർത്തുകൊണ്ടോമലാൾ
തുമ്പി തുള്ളുന്നതും ഓർമ്മ.
മുറ്റത്തു തീർത്ത കളത്തിലോ ഞൊണ്ടിഞാൻ
‘അക്കു’ കളിയ്ക്കുന്നതോർമ്മ.
പഞ്ചാര ,പാമോയിൽ, ആട്ടയെന്നീത്തരമൊട്ടേറെ വാങ്ങുവാൻ,
പച്ചക്കറികളും പായസ്സക്കൂട്ടതും
തുച്ഛവിലയ്ക്കുലഭിക്കുവാൻ
മാവേലിസ്റ്റോറിലേയ്ക്കോടുന്നതോർമ്മ.
അച്ഛന്റെ അഡ്വാൻസിന്റെ പാതിയും
കോടിയായ് വീട്ടിലേയ്ക്കെത്തുന്നതോർമ്മ.
ഉച്ചയ്ക്കു കൂമ്പിലയിട്ടെന്റെയമ്മേടെ
കൈപ്പുണ്യമെന്തെന്നറിയുന്നതോർമ്മ.
സാമ്പാറുമവിയലുമോലനും കാളനും തോരനും
ഉപ്പേരി ,പച്ചടി, കിച്ചടി,പച്ചമോരെരിശേരി
ചെറുപഴം പപ്പടം പായസ്സം കൂട്ടിയുള്ളൂണതുമോർമ്മ.
തെക്കേലെ മൂവാണ്ടൻ മാവിന്റെകൊമ്പിലെ
ഊഞ്ഞാലിലാഞ്ഞിരുന്നാടുന്നതോർമ്മ.
അമ്മമാർ ചേച്ചിമാരെല്ലാത്തരക്കാരും
കൈകൊട്ടിപ്പാടുന്നൊരോർമ്മ.
പാട്ടിന്നു താളമിട്ടെന്റെ തലമുറ കുമ്മിയടിയ്ക്കണതോർമ്മ.
പ്രായം മറന്നതും നാണം കളഞ്ഞതും നാരിമാരെന്നതുമോർമ്മ.
ആണുങ്ങളായവരാർപ്പുവിളിയുമായ്
വഞ്ചിതുഴയുന്നതോർമ്മ.
കൊയ്ത്തുപാടത്തൊരു മൈതാനമുണ്ടാക്കി
പന്തുകളിയ്ക്കുന്നതോർമ്മ.
നാട്ടിലെ ടാക്കീസിലച്ഛനുമമ്മയും
പിള്ളേരുമെത്തുന്നതോർമ്മ.
ഓണത്തിനേറെയും മാനുഷപ്പുലികളെൻ
നാട്ടിൻപുറത്തു കളിയ്ക്കുന്നതോർമ്മ.
മൂവന്തിക്കള്ളിനാൽ ഉന്മത്തരായവർ
പാതേടെവീതിയളക്കുന്നതോർമ്മ.
കോടിയുടുത്തൊരു മുത്തശ്ശിയമ്മയെ
താങ്ങിപ്പിടിയ്ക്കുന്നതുമോർമ്മ
മുത്തശ്ശി തന്നൊരു മുത്തവുമൊത്തിരി
കേൾക്കാക്കഥകളുമോർമ്മ.
പാണനെപ്പോലൊരു പാവത്താനെന്നുടെ
ഓണവീടെത്തുന്നതോർമ്മ.
സന്ധ്യയ്ക്കു വീട്ടിലെച്ചുറ്റുവിളക്കിന്റെയരികത്തു
വയ്ക്കുന്ന മുറിയിലയ്ക്കുള്ളിലെ പായസ്സച്ചോറെല്ലാം
സദ്യയാക്കുന്നൊരാകുഞ്ഞെറുമ്പെല്ലാമിന്നോർമ്മ.
ഓണനാൾ മൂവന്തി നാമജപത്തിനു
മേളക്കൊഴുപ്പുള്ളതോർമ്മ.
ഉച്ചയ്ക്കു വച്ചതും വൈകിട്ടു വച്ചതുമൊക്കെയും ചേർന്നുള്ള
അത്താഴത്തിന്റെ സ്വാദുമെനിയ്ക്കിന്നൊരോർമ്മ.
മെത്തകളൊക്കെയും മൊത്തമായ്
താഴത്തു ചേർത്തുവിരിയ്ക്കുന്നതോർമ്മ.
മെത്തമേലങ്ങേലെമിങ്ങേലേംകുട്ടികൾ
ആർത്തലച്ചങ്ങനെകുത്തിമറിഞ്ഞു
കളിച്ചുംതിമർത്തുമുറങ്ങുന്നതെപ്പൊഴാ
എന്നതുമാത്രം എനിയ്ക്കിന്നുമോർമ്മയില്ല.

Wednesday, August 5, 2009

കൌമുദിടീച്ചറിനു പ്രണാമം.

http://www.hindu.com/2006/10/05/images/2006100512170301.jpg


ഗാന്ധിജിയുടെ വടകര സമ്മേളനത്തിൽ വച്ച്
ഹരിജനോദ്ധാരണ ഫണ്ടിലേയ്ക്ക്
തന്റെ സ്വർണ്ണാഭരണങ്ങളെല്ലാം സംഭാവന ചെയ്ത്
മഹാത്മാവിന്റെ മനസ്സിലും അതുവഴി ജനഹൃദയങ്ങളിലും
കയറിക്കൂടിയ ‘കൊച്ചു കൌമുദി’യാത്രയായി।
കണ്ണൂരിലെ കാടാച്ചിറയിലെ ഉദയപുരം വീട്ടിൽ
സഹോദരൻ പ്രഭാകരൻ നമ്പ്യാരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്।
വാർദ്ധക്യസഹജമായ അസുഖത്താൽ ഇന്നലെ വൈകിട്ട്
അന്തരിച്ച കൌമുദി ടീച്ചറിന്റെ മരണാനന്തര ചടങ്ങുകൾ
ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ പതിനൊന്നിനു
വീട്ടുവളപ്പിൽ നടക്കും।
ആഭരണങ്ങൾ ദാനം ചെയ്ത പതിനേഴുകാരി
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച്
ഹിന്ദി അദ്ധ്യാപികയായി।
സ്വർണ്ണാഭരണം ഇനി അണിയില്ല എന്നു ഗാന്ധിജിയ്ക്കു
കൊടുത്ത വാക്കു പാലിയ്ക്കാനെന്നോണം അവിവാഹിതയായി
തുടർന്നു। അദ്ധ്യാപക വൃത്തിയിൽ നിന്നും വിരമിച്ചിട്ടും
തന്നെ തേടിയെത്തിയ നൂറുകണക്കിന്
കുട്ടികൾക്ക് ഹിന്ദി പരിചയപ്പെടുത്തിക്കൊണ്ടേയിരുന്നു।
ത്യാഗമാണ് ഏറ്റവും വലിയ ആഭരണമെന്നു തെളിയിച്ച
കൌമുദി ടീച്ചറിന്റെ ചെയ്തികൾക്ക് ഏറ്റം പ്രസക്തിയുള്ള
കാലഘട്ടമാണിത്।
സ്വർണ്ണാഭരണങ്ങളുടെ മായക്കാഴ്ചയോ
പരസ്യങ്ങളുടെ പളപളപ്പോ
സ്വർണ്ണക്കവർച്ചയോ
പിടിച്ചുപറിയോ
മാറ്റുരച്ചുനോക്കലോ
മുക്കുപണ്ടങ്ങളോ ഇല്ലാത്ത
ലോകത്തേയ്ക്ക്
യാത്രയായ
പ്രിയപ്പെട്ട
കൌമുദിടീച്ചറിന്
ആദരാഞ്ജലികൾ!

Monday, July 6, 2009

വിക്ടര്‍, അവിടെ മഴയുണ്ടോ?





ഇന്ന് (ജുലൈ-9), ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ എട്ടാം വാര്‍ഷികം. മഴക്കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. എം-2 ക്യാമറയുമായി വെണ്ണിയാനി മലകയറിയ വിക്ടര്‍.....ഒന്നിലധികം ക്യാമറകളുമായായിരുന്നു ആ യാത്രയും.

ഉരുള്‍പൊട്ടല്‍ പകര്‍ത്തുമ്പോള്‍ വിക്ടറെ കാണാതായെന്ന ഫ്ലാഷ് ന്യൂസ്......വിക്ടറിനൊന്നും സംഭവിക്കരുതേയെന്ന് ഒരു ജനത ഒരേ ശബ്ദത്തില്‍ ദൈവത്തോട് അപേക്ഷിച്ച നിമിഷങ്ങള്‍....ഒടുവില്‍ ജൂലൈ-12ലെ നനഞ്ഞ പ്രഭാതത്തില്‍,അന്ത്യ വിശ്രമത്തിനായി രത്നഗിരിപ്പള്ളിയിലേക്ക് യാത്രയാകുമ്പോഴും എല്ലാവരും അത്ഭുതങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. വിക്ടറിന്റെ ലില്ലിക്കും മക്കള്‍ക്കും
പ്രിയപ്പെട്ടവര്‍ക്കും മാത്രമായിരുന്നില്ലല്ലൊ ആ വേര്‍പാടിന്റെ നഷ്ടം!

വിക്ടറിന്റെ ഇടവകവികാരി ഓലിക്കലച്ചന്‍ അന്ന്, നടത്തിയ പ്രസംഗം അവിടെക്കൂടിയ എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു। ഒഴിവു സമയങ്ങളില്‍ തന്റെ സ്വപ്നങ്ങള്‍ പങ്കു വക്കാന്‍ അച്ചന്റെ അടുത്തെത്താറുണ്ടായിരുന്ന വിക്ടറിന്റെമറ്റൊരുമുഖത്തെക്കുറിച്ച്കൂടുതലറിഞ്ഞത് അപ്പോഴാണ്. മരങ്ങള്‍ നടാനും മാലിന്യ സംസ്കരണത്തിനും ഒക്കെയുള്ള പദ്ധതികള്‍...വിക്ടര്‍ ജോര്‍ജ് എന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് എല്ലാവര്‍ക്കും പരിചിതനാണ്।

ഗാലറിയിലിരുന്ന് നീന്തല്‍ മത്സരം കണ്ട് മകളെ എല്ലാം മറന്നു പ്രോത്സാഹിപ്പിക്കുന്ന അമ്മ(അനിതാസുദിന്റെ അമ്മ, നാഷണല്‍ ഗെയിംസ് ) ഒരു പവാടക്കാരി പെണ്‍കുട്ടിയോട് ആണ്‍കുട്ടികള്‍ വോട്ട് ചോദിക്കുന്ന കാമ്പസ് ചിത്രം. അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍?
ഭാഷാപോഷിണിക്കു വേണ്ടി വിക്ടര്‍ എടുത്ത മുഖ ചിത്രങ്ങളും വിഖ്യാതങ്ങളായി.

പക്ഷേ, സൌമ്യനും നല്ലവനുമായിരുന്ന വിക്ടര്‍,പരിസ്തിതി സംരക്ഷകനായിരുന്ന വിക്ടര്‍, വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചെടുത്തിരുന്ന വിക്ടര്‍,തൊഴിലില്‍ പൂര്‍ണത നേടാന്‍ വിട്ടൂവീഴ്ചക്ക് തയ്യാറാകാതിരുന്ന വിക്ടര്‍..അങ്ങനെയുള്ള പ്രത്യേകതകള്‍ നമ്മളറിയാന്‍ വൈകി.

ഏതു രംഗത്തും ശോഭിക്കണമെങ്കില്‍ ‘കുറച്ചു വേലയും, ബാക്കി തട്ടിപ്പും’ എന്നു വിചാരിക്കുന്നവര്‍ക്കൊരപവാദമായിരുന്നു വിക്ടര്‍.തൊഴിലിനെ മഹത്വവല്‍ക്കരിക്കാനുള്ള വ്യഗ്രതയില്‍ ആര്‍ത്തലച്ചുവന്ന മലവെള്ളം തട്ടിപ്പറിച്ചുകൊണ്ടു പോയ വിക്ടര്‍ ജോര്‍ജിന്റെ ഓരോ ഓര്‍മ്മ ദിവസവും ഉത്തരവാദിത്ത ബോധത്തെയും പൂര്‍ണ്ണതയെയും (perfection) ഓര്‍മ്മിപ്പിക്കുന്നതാവും.

വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം'It's Raining' മലയാള മനോരമ തന്നെ പ്രസിദ്ധീകരിച്ചു. പെയ്തൊഴിയാത്ത നൊമ്പരവുമായി പ്രിയപ്പെട്ടവര്‍ വിക്ടറെ സ്മരിക്കുമ്പോഴും അങ്ങങ്ങ്,താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലാത്ത ക്യാമറയുമായി ഒരു വേറിട്ട ചിത്രത്തിനായി പായുന്ന വിക്ടര്‍, ആദരാഞ്ജലികള്‍...

ഞാനിത് എഴുതിത്തുടങ്ങുമ്പോള്‍ മഴ തകര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. അന്നത്തെപ്പൊലെ ഭീകരമല്ലെന്നു മാത്രം.

വിക്ടര്‍, അവിടെ മഴയുണ്ടോ???