Wednesday, August 27, 2008


‘കാണം വിറ്റും ഓണം ഉണ്ണണം’എന്നു തീരുമാനമെടുത്തിട്ടുള്ളവര്‍ ചോദിച്ചേക്കാം, ‘ഓണത്തിനിടക്കാണോ പുട്ടുകച്ചവടം?’ എന്ന്. എന്റെ ബ്ലോഗിലും ‘ഓണം വരാന്‍ ഒരു മൂലം’ വേണ്ടേ? ഞങ്ങടെ നാടൊരു ‘ഓണം കേറാമൂല’യായിരുന്നപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്. ‘ഓണം വന്നാലും ഉണ്ണിപിറന്നാലും കോരനു കഞ്ഞി കുമ്പിളില്‍’ എന്ന്. ‘നാട് ഓടുമ്പോള്‍ നടുവെ ഓടണം എന്നാണല്ലോ’. ബൂലോകരുടെ ഓണാഘോഷത്തിന്റെ കാര്യം ചിന്തിച്ചിട്ടൊരന്തോം കിട്ടുന്നില്ല. ‘തല്ലൊന്നും ആയിട്ടില്ല, വടിവെട്ടാന്‍ പോയിട്ടേ ഉള്ളൂ’ അല്ലേ.‘കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ’? ഒരാഴ്ച കഴിഞ്ഞാല്‍ തിരക്കു കൂടും. ‘ഉത്രാടത്തിന്റന്നു ഉച്ചകഴിഞ്ഞാല്‍ അച്ചിമാര്‍ക്കെല്ലാം വെപ്രാളം’ എന്നത് തിരുത്തേണ്ടി വരുമോ? ബൂലോകര്‍ക്ക് ഓണവെപ്രാളം കര്‍ക്കിടകത്തിലേ തുടങ്ങി. എങ്കിലും ഒരു കാര്യം അടിവരയിട്ടു പറയാം ‘പഴഞ്ചൊല്ലില്‍ പതിരില്ല’.ഓര്‍ത്തു നോക്കിയാല്‍ ഒത്തിരി ചൊല്ല് നിങ്ങള്‍ക്കും അറിയാം
അല്ലേ? ഞാനും എന്റെ കൂട്ടുകാരി ഷാനിയും ഈയിടെ ഒരു യാത്ര പോയപ്പോള്‍ പഴഞ്ചൊല്ലുകല്‍ അറിയാവുന്നത് പറഞ്ഞു കുറിച്ചു നോക്കി. ഇരുനൂറില്‍ പരം ഞങ്ങളുളെ സമ്പാദ്യം.യാത്ര കഴിഞ്ഞ് രണ്ടിടത്തേക്ക് വഴി പിരിഞ്ഞപ്പോള്‍
എനിക്കൊരു ചെറിയ അപകടം. ഞാന്‍ കൂട്ടുകാരിയെ വിളിച്ചു പറഞ്ഞു ഷാനീ, ‘വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ’
അപ്പോള്‍ ഷാനി എന്തായാലും ‘കണ്ണെല്‍ കൊള്ളാനുള്ളത് പുരികത്തേല്‍ കൊണ്ട’തല്ലേയുള്ളൂ. ദൈവത്തിനു നന്ദി.
“അയ്യൊ, നമ്മള്‍ ഇതു രണ്ടും എഴുതിയില്ലല്ലോ. ഇപ്പോഴും ഞങ്ങളുടെ പഴഞ്ചൊല്ലു ശേഖരണം തുടരുന്നു. നിങ്ങളും
പഴഞ്ചൊല്ലുകള്‍ പറയൂ...
[ചിത്രം കടപ്പാട്-ഗൂഗിള്‍]

Tuesday, August 19, 2008

ഈ പുഞ്ചിരിയ്ക്ക് ഇന്ന് 64 വയസ്സ്


21- )o നൂറ്റാണ്ടിലെ ഇന്ത്യയേക്കുറിച്ച് ഒത്തിരി സ്വപ്നങ്ങള്‍ നെയ്ത,വിവര സാങ്കേതിക വിദ്യയ്ക്ക് ഏറെ പ്രചാരം നല്‍കിയ,പഞ്ചായത്തീരാജ് നഗരപാലികാ ബില്ല് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് സ്ത്രീകള്‍ക്കും,പിന്നോക്ക വിഭാഗക്കാര്‍ക്കും അധികാര കസേരകളില്‍ ഇടം നല്‍കിയ മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിക്ക് ഇന്ന് 64-വയസ്സ്.

പ്രീയപ്പെട്ട രാജീവ്ജീക്ക്,
ബൂലോകരുടെ ആദരാഞ്ജലികള്‍

Thursday, August 14, 2008

അതാണെന്നമ്മതന്‍ ദു:ഖം.


അമ്മേ, നിന്നടിമച്ചങ്ങലയുടെ കൊളുത്തുകള്‍
വിടുവിച്ചതിന്റെ അറുപത്തിയൊന്നാം കൊല്ലം
സുന്ദരിമാരായ നിന്റെ മക്കളും
പേരക്കിടാങ്ങളുമെല്ലാവരുംതന്നെ
മങ്ങിയ മുഖവുമായാണത്രെ
സായന്തനങ്ങളില്‍ വീട്ടിലേക്കു മടങ്ങുന്നത്
പണ്ട് അനുവദനീയമല്ലാതിരുന്ന
ആലവട്ടവും വെണ്‍ചാമരവും
ശിങ്കാരിമേളവും നാദസ്വരവുമൊക്കെ
കേമംപെണ്‍ കിടാങ്ങളുടേതെന്ന കാര്യത്തില്‍
ഏവര്‍ക്കുമേകാഭിപ്രായം!
പര്‍വതാരോഹക,അഭിനേത്രി,
കടയിലെ എടുത്തുകൊടുപ്പുകാരി,
വീട്ടുവേലക്കാ‍രി, കര്‍ഷകത്തൊഴിലാളി
മുതലായ പലതരം തൊഴിലാളികള്‍.
എഴുത്തിന്റെ വഴിതിരഞ്ഞെടുത്തവര്‍,
കലാകാരികള്‍,ഉന്നതോദ്യോഗസ്ഥര്‍
ചാനല്‍ നക്ഷത്രം,അവതാരക-തീര്‍ന്നില്ല,
വ്യവസായ സാമൂഹ്യ സംസ്കാര വേദിയും
രാഷ്ട്രീയ രംഗവുമന്യമല്ലവര്‍ക്കാര്‍ക്കും
ഇന്നീ സ്വാതന്ത്ര്യദിനപ്പരേഡിലും
മന്ത്രിസാന്നിദ്ധ്യത്തില്‍ കുഴലൂതുമവര്‍

വീശിക്കൊട്ടിയൂതിച്ചിരിച്ചും ചിരിപ്പിച്ചും
പകല്‍ മുഴുക്കെപ്പണിയെടുത്തും ,തളര്‍ന്നാലും
പാരതന്ത്ര്യം തന്നെ മാതാവേ
നിന്റെ പെണ്മക്കള്‍ക്കിന്നുമീക്കൊച്ചുകേരളത്തില്‍
മൂത്രശങ്കയെ വെല്ലാന്‍ കേമിയാണവളന്നുമിന്നും
രാവിലെവെളിക്കുപോയ് വന്നാലില്ലവള്‍ക്കാ
പകല്‍ പിന്നെപ്പോക്ക്
പോയെങ്കിലവളുടെ ശങ്കയകറ്റുന്ന
ദൃശ്യം പകര്‍ത്തുമാഒളിക്ക്യാമറകള്‍!
ഉന്നന്നതവിദ്യാസ്ഥാനത്തൊരിട-
ത്തത്തരമൊരുദുഷ്ടപരീക്ഷണം!
പിറ്റേന്നതാഘോഷമാക്കാന്‍
ചാനലിന്‍ മത്സരമതും കേമം!
ഞങ്ങള്‍പെണ്മക്കള്‍ക്കൊപ്പം
ഒളി-തെളിക്ക്യാമറക്കാരവരുമമ്മതന്നരുമ
മക്കളാണതാണെന്നമ്മതന്‍ ദു:ഖം.

Saturday, August 9, 2008

നിരക്ഷരനും ‘മധുരം മലയാളവും‘ പിന്നെ ഞാനും

അമ്പാടീ,
ഞങ്ങള്‍ രണ്ടുപേരും കുറച്ചു ദിവസമായി ഇരിപ്പായിപ്പോയി.ജൂലൈ 30നുണ്ടായ അപകടം തന്നെ കാരണം.എനിക്കു ചതവും നീരുമൊക്കെയായിരുന്നെങ്കില്‍, ചേട്ടനു കീഴ്ത്താടിയില്‍പല്ലുകള്‍ക്കും ചുണ്ടിനുമിടയ്ക്ജ് 3 തുന്നലുകള്‍.നല്ല വേദനയാ..ഉര്‍വശീ ശാപം ഉപകാരം എന്ന മട്ടിലല്ലേ ഞാന്‍ പിറ്റേന്നു തന്നെ “കുളിരുമ്പോള്‍ കീട്ടുന്ന പുതപ്പുകള്‍”മറക്കാനാവാത്തവര്‍ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്. കര്‍ക്കിടകമാസത്തിലെ രാമായണപാരായണം പതിവാ. ഒച്ചിഴയുന്ന വേഗത്തിലായിരുന്ന ആ കൃത്യം പുരോഗതിയിലാക്കി. പിന്നെയും സമയം ബാക്കി. ബൂലോകത്തു കറക്കം തന്നെ പരിപാടി. ഒരു ദിവസം ക്ഷമയുടെ നെല്ലിപ്പലക കണ്ട ചേട്ടന്റെ കമന്റ്. “മാസം അന്‍പതിനായിരവും ഒരുലക്ഷവുമൊക്കെ സമ്പാദിക്കുന്നവര്‍ക്കു പറ്ഞ്ഞിട്ടുള്ളതാ ലതീ ബ്ലോഗിങ്.”
ഞാനൊന്നു പതറി. ചെലവ് കൂട്ടുക,വരവ് കുറക്കുക എന്ന മുദ്രാവാക്യവുമായി ഇങ്ങനെ എത്രനാള്‍?
ഞാന്‍ ചിന്തിച്ചു. “ശരിയാ ചേട്ടാ, ഞാന്‍ ഇനി ബൂലോകത്തേക്കില്ല.” ഞാന്‍. ഒരു പകല്‍ മുഴുവന്‍
മൌസില്‍ ഞാന്‍ സ്പര്‍ശിച്ചതേയില്ല. ഒടുവില്‍ നിര്‍ബന്ധിത മനപരിവര്‍ത്തനം. “ലതീ, ഞാന്‍ ചുമ്മാ പറഞ്ഞതാ, നീ അങ്ങനെയെങ്കിലും വല്ലതും എഴുത്.”
അമ്പാടീ, സത്യമായും ഞാന്‍ ഒരു കത്തു പോലും എഴുതാന്‍ മടി പിടിച്ചിരിക്കുമ്പോഴാ, ഞാനും സുഭാഷ് ചേട്ടനും അമ്പാടിയെക്കാണാന്‍ ‍23/5/2008-ല്‍ മുനമ്പത്തു വന്നതും, നിരക്ഷരന്റെ ബ്ലോഗ് ഞങ്ങള്‍ ശ്രദ്ധിക്കുന്നതും,
അന്നുതന്നെ അമ്പാടി എനിക്കു ഈ ബ്ലോഗ് ഉണ്ടാക്കിത്തന്നതുമൊക്കെ.“ ചേച്ചി എഴുതിയ ഏതെങ്കിലു
മൊരു കവിത എന്നു ചോദിച്ചപ്പോള്‍, ഞാന്‍ മധുരം മലയാളം എഴുതി. അങ്ങനെ എന്റെ ആദ്യ സൃഷ്ടി
മലയാളം ബ്ലോഗില്‍ വന്നു. കോട്ടയത്തു തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ആകാംക്ഷയോടെയാണ് ബ്ലോഗില്‍ കയറിയത്. കാപ്പിലാന്‍, mass sharjah, അനൂപ് എസ് നായര്‍ കോതനല്ലൂര്‍, പാമരന്‍,വേണു,മൃദുലന്‍,കാവാലന്‍,ഷിബു,ഹരീഷ് തൊടുപുഴ,rare rose,ജിഹേഷ്,ബഷീര്‍ വെള്ളറക്കാട്,മുസാഫിര്‍,ശിവ,ഫസല്‍,ശ്രീ,james bright,വല്യമ്മായി എന്നീ ബൂലോകര്‍ അഭിപ്രായവുമായി എത്തിയിരുന്നു.അമ്പാടിയാണ് എല്ലാവരേയും അങ്ങോട്ട് പറഞ്ഞയച്ചതെന്നും എനിക്ക് മനസ്സിലായി.എന്തായാലും നവാഗതയായ എന്നെ എല്ലാവരും സ്നേഹപൂര്‍വം സ്വീകരിച്ചതിനു നന്ദി.

എന്റെ സൃഷ്ടികള്‍ അഗ്രിഗേറ്ററുകളില്‍ എത്തും മുന്‍പേ പ്രസിദ്ധീകരിച്ച ‘മധുരം മലയാളം’ എന്ന കവിത എഴുതാനുണ്ടായ സാഹചര്യം അന്ന് പറയുവാന്‍ പറ്റിയില്ല.2002-ല്‍ ആണെന്നു തോന്നുന്നു, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി ദിനപ്പത്രത്തിന്റെ ‘മധുരം മലയാളം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യേണ്ടത് ഞാനായിരുന്നു.ആയിരത്തിലേറെ വിദ്യാര്‍ത്ഥിനികളുള്ള കലാലയമാണ്.ഒരു പ്രസംഗം ഒഴിവാക്കി കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ഒരു കവിത ചൊല്ലി.1956-ല്‍ മഹാകവി പാലാ രചിച്ച ‘മംഗളമോതട്ടെ!’ എന്ന കവിത

പുഞ്ചിരിതൂകി വരുന്നൂ നമ്മുടെ
സഞ്ചിത സുകൃതം മലയാളം
.............................................
.............................................

നീതികളവിടെ പ്പൂത്തുതളിര്‍ക്കും
മംഗളമോതട്ടെ!.

അന്നു വൈകുന്നേരം ചെറായിലേക്കു പോകുമ്പോഴും ഈ കവിതയുടെ ഈണം മനസ്സില്‍ തങ്ങി നിന്നിരുന്നു.ഒപ്പം മധുരം മലയാ‍ളമെന്ന വാക്കും.മകാരം മാത്യുവിനു മാത്രമല്ല,മലയാളികള്‍ക്ക് പൊതുവേയുള്ള മകാര പ്രേമം എന്നിലും കടന്നു കൂടി.മ,മാ,മി,മീ..........മൌ,മം,മ:-ല്‍ തുടങ്ങുന്ന ,കുട്ടികള്‍ക്കു വേണ്ടിയുള്ള കൊച്ചു കവിത-‘മധുരം മലയാളം’-അങ്ങനെ ആ യാത്രയില്‍ രൂപം കൊണ്ടു.ബ്ലോഗിലെ എന്റെ ആദ്യ സൃഷ്ടി വായിക്കാത്തവര്‍ക്ക് വേണ്ടി ഒരിക്കല്‍ കൂടി.

"മലയാളിക്കിന്നുണര്‍ത്തുപാട്ടായ് മധുരം മലയാളം
മാതൃഭൂമിക്ക‌ഭിമാനിക്കാന്‍ മധുരം മലയാളം
മിന്നും പൊന്നിനെ വെല്ലാന്‍ പോരും മധുരം മലയാളം
മീനച്ചൂടിനു കുളിരു പകര്‍ന്നീ മധുരം മലയാളം
മുത്തശ്ശിക്കഥ കേട്ടു മയങ്ങാന്‍ മധുരം മലയാളം
മൂവന്തിക്കൊരു നാമജപത്തിനു മധുരം മലയാളം
മൃഷ്ടാന്നത്തിനു ശേഷമതത്രെ മധുരം മലയാളം
മെല്ലെ ചൊല്ലു തുടങ്ങും കുഞ്ഞിനു മധുരം മലയാളം
മേടപ്പത്തിനു കാവില്‍ മേളം മധുരം മലയാളം
മൈക്കണ്ണിക്കൊരു മംഗല്യക്കുറി മധുരം മലയാളം
മൊട്ടിടുമോരോ പ്രണയത്തിന്നും മധുരം മലയാളം
മോഹന സുന്ദര സ്വപ്നം നെയ്യാന്‍ മധുരം മലയാളം
മൌലികമല്ലോ മായികമല്ലീ മധുരം മലയാളം
മംഗളമോതാന്‍ മലയാളിക്കീ മധുരം മലയാളം
മറക്കുമോ നാം മരിക്കുവോളം മധുരം മലയാളം

അമ്പാടീ... കടപ്പാട് ഏറെയാണ്.ബ്ലോഗിന്റെ കാര്യത്തില്‍ തീര്‍ത്തും നിരക്ഷരയായിരുന്ന എന്നെ ഇവിടെ വരെ എത്തിച്ചല്ലോ......,ഒത്തിരി സന്തോഷം,അമ്പാടീ, അല്ല, നിരക്ഷരാ....

Wednesday, August 6, 2008

മുലയൂട്ടല്‍ വാരാചരണം.


ഏതാനും വര്‍ഷങ്ങളായുള്ള പതിവ് ഇക്കൊല്ലവും നമ്മള്‍,മലയാളികള്‍
ആവര്‍ത്തിച്ചു.കഴിഞ്ഞയാഴ്ച്ച മുലയൂട്ടല്‍ വാരാചരണം പൊടിപൊടിച്ചു.
ഉദ്ഘാടന-സമാപന സമ്മേളനങ്ങള്‍ നടത്തി.സെമിനാറുകള്‍ സംഘടിപ്പിച്ചു.
അടുത്ത വാരാചരണം വരെ ഓര്‍ത്തിരിക്കാന്‍, എന്റെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന
ഒരു ശ്ലോകം ഇതാ ബൂലോകര്‍ക്കു വായിക്കാന്‍.

അമ്മേ! നമ്മുടെ നന്ദിനിപ്പശുവിനു-
ണ്ടമ്മിഞ്ഞ നാലെണ്ണം,ഈ
അമ്മക്കെന്തിതു രണ്ടു മാത്ര, മവിടു-
ന്നിമ്മട്ടു വിമ്മിട്ടമായ്
അമ്മിഞ്ഞക്കൊതി മാറിടാതെ വിരവില്‍-
ച്ചോദിക്കവേ,അമ്മ,തത്-
ക്കമ്പത്തില്‍ച്ചിരിപൂണ്ടു നന്മുല തരും
രംഗം സ്മരിക്കുന്നു ഞാന്‍.
(ശ്രീധരീയം)- കണ്ണമ്പുഴ ശ്രീധര വാര്യര്‍.

Sunday, August 3, 2008

മലയാളിയുടെ നാവിലേക്ക് ‘അടിപൊളി‘ എന്ന വാക്ക് കടന്നു കൂടിയിട്ട് ഒരുപതിറ്റാണ്ടിലേറെയായി.
അടിയും പൊളിയും അടിക്കലും പൊളിക്കലും ഒക്കെ പണ്ടേയുള്ള വാക്കുകളാണെങ്കിലും ,’അടിപൊളി’
എന്ന വേറിട്ട വാക്കു ഭാഷയില്‍ കുറച്ച് കാര്യമായി, അതിലേറെ കളിയായി, അല്പം ഇടം കണ്ടെത്തി
ഇന്നും നിലകൊള്ളുന്നു. പരസ്യ വാചകങ്ങളില്‍,ചലച്ചിത്ര ഗാനങ്ങളില്‍,നിത്യ സംഭാഷണങ്ങളില്‍
എല്ലാം. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതൃഭൂമി ദിനപ്പത്രത്തില്‍ ശ്രീ. കല്പറ്റ നാരായണന്‍
‘മലയാളിയുടെ അടിപൊളി’ എന്നൊരു ലേഖനം എഴുതിയത് വായിച്ചതോര്‍ക്കുന്നു.
1997-ല്‍ ഞാന്‍ യാത്രക്കിടയില്‍ കേട്ട ഒരു സംഭാഷണം.
മധ്യവയസ്കന്‍: ഇവിടെ മഴ എങ്ങനുണ്ടായിരുന്നു കാരണവരേ?
വൃദ്ധന്‍: നല്ല! അടി! പൊളി! മഴയായിരുന്നു കേ..ട്ടോ..!
സത്യം പറഞ്ഞാല്‍ ഈ സംഭാഷണം ആണു എന്നെ ഈ സൃഷ്ടിയിലേക്കു നയിച്ചത്.
‘അടിപൊളി‘ എന്ന വാക്ക് നന്നായി എന്നതിനും അതിശയോക്തി പറയാനും,മറ്റു പല ആശയങ്ങള്‍
കൈമാറാനും അനസ്യൂതം ഉപയോഗിച്ചു വരുമ്പോള്‍ 97-ല്‍ കുറിച്ച വരികള്‍ ബൂലോക സോദരങ്ങള്‍
ക്കാ‍യി പബ്ലിഷ് ചെയ്യുന്നു. മനസ്സില്‍ വായിക്കതെ ,ഉച്ചത്തില്‍ ചൊല്ലി അഭിപ്രായം അറിയിക്കണേ...

അടിപൊളി!

ആരോ പറഞ്ഞൊരു വാക്ക്, അടിപൊളി
എന്നോ പറഞ്ഞൊരു വാക്ക്, അടിപൊളി
ആരെന്നുമെന്തെന്നുമേതെന്നുമറിയാതെ
ഏതൊരു നാവിലുമേറുന്ന വാക്ക്- അടിപൊളി.

കാതിന്നു മേളമീ കൊച്ചു വാക്ക്
ശ്രോതാക്കളേറ്റുചൊല്ലുന്നവാക്ക്
ഏതോ ‘സിനിമ‘യിലേറിയോ മറ്റോ
‘കോതക്കു പാട്ടാ‘യ് ഭവിച്ച വാക്ക്-അടിപൊളി.

ലേഖകര്‍, ഗാനരചയിതാക്കള്‍ ചില-
കാധി{?}കരുള്‍പ്പെട്ട സാഹിത്യ താരങ്ങള്‍
വാക്കുകള്‍ക്കായി പരതുന്ന നേരത്ത്,
‘സക്കാത്ത്’ വാക്കൊന്നു കോറിയിട്ടു- അടിപൊളി.

കാമ്പസ്സിലാപ്പീസിലമ്പലമുറ്റത്ത്,
പള്ളീടെചാരത്തുമെല്ലായിടത്തുമാ-
രെന്തുപറഞ്ഞാലുമെല്ലാരു-
മോതുന്ന വാക്ക്-അടിപൊളി.

കാലത്തെഴുന്നേറ്റ്, തീപിടിപ്പിച്ചമ്മ
കട്ടനൊരുക്കി വിളിക്കവേയച്ച[?]ന്‍
കട്ടിലേന്നേറ്റുടനക്കാപ്പിയൊന്ന്
ചുണ്ടോടു ചേര്‍ത്തുകൊണ്ടമ്മയോടായ്-“അടി!പൊളി!”

രാവിലെ സ്കൂളിലേക്കോടും കിടാവിന്റെ
കോലവും നോക്കിനിന്നേട്ടനോതീ”അടിപൊളി!”
കോളേജിലായൊരു’ബ്യൂട്ടിയെ’ കണ്ടൊരു
‘കോളിനോസേ’കിയാ ‘ഹീറോ’ ചൊല്ലി-‘അടിപൊളി’

കാലത്തുമുച്ചക്കും വൈകിട്ടുമെല്ലാം
കോലോത്തെയൂണു മടുത്ത തമ്പ്രാന്‍
പട്ടണംതന്നിലെ ‘ബാറോട്ട’ലേറീട്ട്
പട്ടാപ്പകല്‍ മുതല്‍ മദ്യപാനം

പാട്ടുപാടീയയാള്‍,നൃത്തമാടീ..പിന്നെ
ഹോട്ടലിലാകെ മുഴക്കിയോതി “അ..ടി! പോ..ളി!”
പാതിരാവായപ്പോള്‍ കാലുറയ്ക്കാതയാള്‍
പാതയോരത്തു ചെരിഞ്ഞതു കണ്ടൊരാള്‍ - “അടിപൊളി!”

അന്തിക്കു നാമം ജപിക്കാതെ കുട്ടികള്‍
മുന്തിയ ടി.വീടെ മുന്നിലിരുന്നിട്ട്
പന്തു കളിക്കുന്ന ക്യാപ്റ്റന്റെ ബാറ്റിങ്ങി-
ലന്തിച്ചുറക്കെ വിളിച്ചുകൂവി “അടി!പൊളി!”

കാലമേല്‍പ്പിക്കുന്നൊരാഘാതമേറ്റ്
കാലേയമപുരി പൂകുവാനാശിക്കു-
മപ്പൂപ്പനമ്മൂമ്മ എന്നിവരേയവര്‍
അങ്ങേപ്പുറത്തൊരു കോണിലാക്കി

വെറ്റിലച്ചെല്ലം നിറയ്ക്കില്ല
ഒറ്റയ്ക്കിരിക്കുമ്പോള്‍ മിണ്ടില്ലയെങ്കിലും
കൃത്യമായാഹാരമൌഷധമെന്നിവ
നിത്യവും നല്‍കുവാനുണ്ടൊരു ‘ഹോം നഴ്സ്.’

വന്നെങ്കില്‍ ചാരെ പൊന്മക്കളെന്നാല്‍
അന്നേരമുണ്ടൊരു കാഴ്ച തീര്‍ച്ച
തീര്‍ന്ന നിശ്വാസം ഉതിര്‍ന്ന
കണ്ണീരാല്‍ ഒരാള്‍ മറ്റാള്‍ക്കരികേ

ആരുകണ്ടോതുകയില്ലന്നതുകണ്ട്
ചാരുതയേറുന്ന പേരക്കിടാവൊരാള്‍ -“അടിപൊളി!”

അടിപൊളി മുത്തശ്ശി പോയേ..........
നന്നായടിച്ചുപൊളിച്ചു പിരിഞ്ഞു പോയേ!!!!!!!