Saturday, December 27, 2008

“അത് ശവംതീനികള്‍ കൊണ്ടുപോയതാ....“

ഒരുപാട് കാലമായിരുന്നു
ഞാനാവഴി പോയിട്ട്.
അമ്പലത്തില്‍ നിന്നു വരുംവഴി
അവിടെ കയറി.
ചിറ്റമ്മ (ഭര്‍ത്താവിന്റെ അമ്മയുടെ അനുജത്തി)
പരിഭവം പറഞ്ഞു.
“ഞങ്ങളെയൊക്കെ മറന്നു. അല്ലേ?”
“ഇല്ല, ചിറ്റമ്മേ.. വരുമ്പോഴൊക്കെ തിരക്ക്. ഇവിടെ നില്‍ക്കാനേ പറ്റുന്നില്ല.”
“സാരമില്ല മോളേ.. ഞാന്‍ വെറുതേ പറഞ്ഞതാ.”
“ചിറ്റമ്മേ, ബാലു?” ഞാന്‍ തിരക്കി.
“അവന്‍ സൈക്കിളെടുത്തു പൊവണതു കണ്ടു. ബിയേയ്ക്കാണിപ്പോ”
“ബാലൂന്റെ പെങ്ങള്‍ ?”
ചിറ്റമ്മയുടെ കണ്ണു നിറഞ്ഞു.
“ഒന്നും പറയേണ്ട. വയസ്സു പത്തുപതിനേഴായില്ലേ?
ദാ അപ്പുറത്തെ
വീട്ടിലാ സജീവും കുടുംബോം.
ഞാന്‍ പതിയെ മുറ്റത്തിറങ്ങി.
തൊട്ടടുത്തുള്ള പുതിയ വീട്ടിലേയ്ക്കു നടന്നു.
പതിനാറു വര്‍ഷം മുന്‍പ് ഭര്‍ത്താവിനോടൊത്ത്
ആദ്യമായി ഞാന്‍ ഇവിടെ
വന്നപ്പോള്‍ ചിറ്റമ്മയുടെ മടിയില്‍
ഒരു സുന്ദരിക്കുട്ടിയുണ്ടായിരുന്നു.
അവരുടെ മകന്‍ സജീവന്റെ ഇളയ കുട്ടി.
അവള്‍ക്ക് ബുദ്ധിമാന്ദ്യമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും
ചികിത്സിച്ച് ഭേദമാക്കാമെന്ന
പ്രതീക്ഷയിലായിരുന്നു എല്ലാവരും.
അവളുടെ ചേട്ടന്‍ മൂന്നരവയസ്സുകാരന്‍
ബാലു അന്നേ എന്റെ മനസ്സില്‍
കയറിക്കൂടി. പിന്നീട് ഞാന്‍ ചിറ്റമ്മയെക്കണ്ടാല്‍,
സജീവിനെക്കണ്ടാല്‍, ബാലുവിനെ ചോദിക്കും, ബാലൂന്റമ്മയെ ചോദിക്കും
ബാലൂന്റെ അനിയത്തിയെ ചോദിക്കും.
അവരുടെ രണ്ടുപേരുടേയും പേര് എനിയ്ക്ക് ഇന്നും അറിയില്ലതാനും.
ബുദ്ധിമാന്ദ്യമുള്ള, സുന്ദരിക്കുട്ടിയായ മകളുടെ
പിന്നാലെ എല്ലാം മറന്ന് പായുന്ന
ബാലുവിന്റെ അമ്മ(എന്റെ അനിയത്തി)യുടെ രൂപം
എന്നില്‍ നൊമ്പരമുളവാക്കിയിരുന്നു.
പിന്നീട് വര്‍ഷങ്ങളുടെ ഇടവേള!
ബാലു മിടുക്കനാണെന്നും, നല്ല മാര്‍ക്കോടെ പത്തു പാസ്സായെന്നും
കോളജിലായെന്നുമൊക്കെ അറിയുന്നുണ്ടായിരുന്നു.
ഞാനോരോന്ന് ചിന്തിച്ച് നില്‍ക്കുമ്പോള്‍ മുറ്റത്താളനക്കം.
അതാ.. സുന്ദരിക്കുട്ടി.
വെളുത്തു തുടുത്ത മുഖം. നീണ്ട മൂക്ക്.
ചുവന്ന ചുണ്ടുകള്‍.
നീണ്ടു വിടര്‍ന്ന കണ്ണുകളിലൊന്നിന്റെ മിഴി അല്പം വ്യതിചലിച്ചിരിയ്ക്കുന്നു.
അവളെന്നെക്കണ്ട ഭാവമില്ല.
മുറ്റത്തിരിയ്ക്കുന്ന പൂച്ചക്കുട്ടിയിലാണു ശ്രദ്ധ.
അടുത്ത നിമിഷം അവള്‍
അതിന്റെ വാലില്‍ പിടിച്ച് തൂക്കിയെടുത്തു.
എനിയ്ക്ക് ഭയം തോന്നി.
അപ്പോഴേയ്ക്കും അവള്‍ ആ പാവത്തിനെ വിട്ടുകളഞ്ഞു.
“ഇതു തന്നെ പണി. പൂച്ചയല്ല, പട്ടിയല്ല, അമ്പലത്തില്‍
വരുന്ന ആനയെ തളച്ചിരിയ്ക്കുന്നതു കണ്ടാലും
അവള്‍ അടുത്ത് ചെല്ലും , പിടിയ്ക്കും”
ചിറ്റമ്മ എന്റെ പിന്നാലെ ഇറങ്ങിവന്നത് ഞാനപ്പോഴാ അറിഞ്ഞത്.
ഞാന്‍ ബാലുവിന്റെ അനിയത്തിയെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു.
ഇറക്കം കുറഞ്ഞ ഹൌസ്കോട്ടണിഞ്ഞിരിക്കുന്നു.
അവളിപ്പോള്‍ വളര്‍ന്നിരിയ്ക്കുന്നു.
“വയസ്സറിയിച്ചു മോളേ” ചിറ്റമ്മ വേദനയോടെ പറഞ്ഞു.
“ബാലൂന്റമ്മയെവിടെ?”
ഞാന്‍ തിരക്കി.
“അതിവിടെക്കാണും. ”ചിറ്റമ്മ.
ഞാന്‍ അകത്തേയ്ക്കു കയറി.
അടുക്കും ചിട്ടയുമില്ലാത്ത സ്വീകരണമുറിയില്‍ മെലിഞ്ഞ ഒരു സ്തീരൂപം.
എന്നെക്കണ്ടിട്ടും പരിചയം നടിക്കാത്തതില്‍ എനിയ്ക്കു വിഷമം തോന്നി.
“എന്നെ മറന്നോ?”
“ഇല്ല.”
“ആരാ”
“സുഭാഷേട്ടന്റെ പെണ്ണ്.”
എനിക്കല്പം ആശ്വാസം തോന്നിയെങ്കിലും
അവളുടെമുഖത്ത് ഗൌരവമായിരുന്നു.
ഞാന്‍ വെളിയിലിറങ്ങി.
സുന്ദരിക്കുട്ടി വീണ്ടും പൂച്ചയെപ്പിടിച്ച് രസിക്കുന്നു.
“അവളിപ്പൊഴിങ്ങനെയാ. കുളിയ്ക്കണമെന്നു പോലുമില്ല.
ഇതിന്റെ കാര്യം മാത്രം നോക്കും. കണ്ണു തെറ്റാതെ നോക്കേണ്ടേ?”
ബാലൂന്റമ്മയുടെ മാറ്റത്തെക്കുറിച്ച് ചിറ്റമ്മ പറഞ്ഞപ്പോള്‍ എന്റെ ഉള്ളൊന്നാളി.
എന്നെക്കാള്‍ രണ്ടുമൂന്നു വയസ്സെങ്കിലും ഇളയതാവും ബാലൂന്റമ്മ.
മുന്‍പും അധികം സംസാരിച്ചിരുന്നില്ല.
വേദനപുരണ്ടതെങ്കിലും ഒരു പുഞ്ചിരി
ആ ചുണ്ടുകളിലുണ്ടായിരുന്നു.
ഞാന്‍ യാത്ര പറയാനായി ഒരിയ്ക്കല്‍ക്കൂടി അകത്തേയ്ക്കു കയറി.
ബാലൂന്റമ്മ അവിടെത്തന്നെ നില്‍ക്കുന്നു.
ഇക്കുറി എന്നെ നോക്കി അവള്‍ ചിരിച്ചു.
അവളുടെ പല്ലുകള്‍ മോണയുമായി ചേരുന്നിടത്ത് കറുപ്പു നിറം.
ആശങ്കയോടെ ഞാന്‍ അറിയാതെ ചോദിച്ചുപോയി.
“പല്ല്?”
“അത് ശവംതീനികള്‍ കൊണ്ടുപോയതാ.”
ആ മറുപടികേട്ട് ഞാനിറങ്ങുമ്പോള്‍
ചിറ്റമ്മ സുന്ദരിക്കുട്ടിയെ ശാസിക്കുന്നു.
അപ്പോള്‍ അവള്‍ ഓടി. ബാലുവിന്റെ അമ്മ (അവളുടെയും) അവളുടെ
പിന്നാലെ പാഞ്ഞ് അവളെ പിടിച്ച്
അകത്തേയ്ക്കു കയറി.
എന്നെ നോക്കി ബാലുവിന്റമ്മ
പണ്ടത്തെപ്പോലെ ഒന്നു മന്ദഹസിച്ചു.
ആ കണ്ണുകള്‍ കലങ്ങിയിരുന്നു.

Tuesday, December 23, 2008

ആട്ടിടയന്മാര്‍ക്കു ലഭിച്ച സന്ദേശം.


ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി
കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു.
കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെത്തി.
കര്‍ത്താവിന്റെ മഹത്വം അവരുടെ മേല്‍ പ്രകാശിച്ചു.
അവര്‍ വളരെ ഭയപ്പെട്ടു. ദൂതന്‍ അവരോടു പറഞ്ഞു.
ഭയപ്പെടേണ്ടാ, ഇതാ, സകല ജനത്തിനും വേണ്ടിയുള്ള
വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍
നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍
നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ , കര്‍ത്താവായ ക്രിസ്തു
ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം:
പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ്,
പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിയ്ക്കുന്ന
ഒരു ശിശുവിനെ നിങ്ങള്‍ കാണും.
പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം
ആ ദൂതനോടു കൂടെ പ്രത്യക്ഷപ്പെട്ട്
ദൈവത്തെ സ്തുതിച്ചു കൊണ്ട് പറഞ്ഞു:
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!
ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
(കടപ്പാട്: ബൈബിള്‍, ഗൂഗിള്‍)

എല്ലാവര്‍ക്കും ഹൃദ്യമായ
ക്രിസ്മസ് ആശംസകള്‍!!

ഒരുപാട് സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ലതി.

Sunday, December 7, 2008

വില്പനക്കാരന്റെ കരവിരുത്.

ഇന്നലെ തീക്കോയിയില്‍ നിന്നും കോട്ടയത്തേയ്ക്കു വരും വഴി, ഈരാറ്റുപേട്ടയില്‍ കണ്ടത്. ഈ പച്ചക്കറിക്കട കണ്ടപ്പോള്‍ എന്റെ മോബൈല്‍ ചിത്രമെടുത്തത് ഞാന്‍ അറിഞ്ഞില്ല.

Thursday, December 4, 2008

ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ മുത്തങ്ങ.......

പ്രിയ ബൂലോകരേ, മുത്തങ്ങയാണെന്റെ പ്രശ്നം.അയ്യയ്യോ തെറ്റിദ്ധരിക്കരുത് മറ്റേ മുത്തങ്ങയ്യല്ല. ഇത് വെറും മുത്തങ്ങയാ. നോക്കൂ, ആ നില്പു കണ്ടോ. ഞാനൊരു സംഭവമാണെന്ന മട്ടില്‍............ നമ്മുടെ തൊടിയിലും മുറ്റത്തുമൊക്കെ കിളിര്‍ത്തു വരുന്ന മുത്തങ്ങാപ്പുല്ലില്ലേ. അതു തന്നെ. പണ്ട് അമ്മ അതിന്റെ കിഴങ്ങിട്ട് പാലു കാച്ചിത്തന്നത് ഓര്‍മ്മയുണ്ടോ? അതു തന്നെ. ഒന്നരക്കൊല്ലമാകുന്നു ഞാനിപ്പോള്‍ ഈ വീട്ടില്‍ താമസമായിട്ട്. വീട് ഒന്നു മിനുക്കി , കാട് കയറിക്കിടന്ന പറമ്പ് വെട്ടിത്തെളിച്ച് കുറച്ച് ഫലവൃക്ഷത്തൈകളും ചെടികളുമൊക്കെ വച്ച ശേഷമാണ് താമസം തുടങ്ങിയത്. ഞാന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടിനോട് അല്പം കൂടുതല്‍ ആഭിമുഖ്യമുണ്ടായിരുന്നതിനാലാല്‍ ഒത്തിരി നാള്‍ ആ വീട്ടില്‍ താമസിച്ചു . ഇപ്പോള്‍ പട്ടണത്തിനടുത്ത് വാങ്ങിയ സ്ഥലത്ത്. ആ മുറ്റത്തെ മുത്തങ്ങയുടെ കാര്യമാ പറഞ്ഞു വന്നത്. അതി വിശാലമല്ലെങ്കിലും അരമണിക്കൂര്‍ വേണം മുറ്റമടിച്ച് തീരാന്‍. മുറ്റത്തിട്ട മണലിന്റെ കനം കുറഞ്ഞു. അതുകൊണ്ട് എല്ലാവരും പറഞ്ഞു, നല്ല പാറപ്പൊടിയിട്ടാല്‍ ഒഴികീം പോകില്ലാ, പുല്ലും പിടിക്കില്ലാന്ന്. എനിക്കത്ചിന്തിക്കാവില്ല. ടൈലിട്ടാലോ? ചിലര്‍ അഭിപ്രായപ്പെട്ടു . കുറച്ചു ബാധ്യത കൂടി വരും അതുറപ്പാ. അതല്ല പ്രശ്നം. എനിക്ക് ഇതൊക്കെ പെട്ടെന്ന് ഉള്‍ക്കൊള്ളാനാവുന്നില്ല. പറ്റുന്ന ദിവസമൊക്കെ എനിക്ക് രാവിലെ മുറ്റമടിക്കണം. മുറ്റത്ത് ഞാന്‍ നട്ട ചെത്തിയോടും മന്ദാരത്തോടും തുളസിയോടുമൊക്കെ കൊച്ചു വര്‍ത്തമാനം പറയണം. അടുക്കളത്തോട്ടത്തിലെ കളകള്‍ രാവിലെ തന്നെ പറിച്ചു കളയണം. പ്രഭാതത്തിലേ പൂന്തേനുണ്ണാനെത്തുന്ന പൂമ്പാറ്റകളോടും പൂത്തുമ്പികളോടും കിന്നാരം പറയണം. പറമ്പിലേക്കൊന്നു കണ്ണോടിക്കണം. അമ്മയുടെ പൂവനും പിടക്കോഴികളും കൊതി പറഞ്ഞ് ചിക്കിച്ചികയുന്നതു കാണണം. പുതിയ തലമുറയ്ക്കു നല്ല പരിചയമില്ലാത്ത കുരുപ്പ, കുഴിയാനയുടെ വാസസ്ഥലം ഒക്കെ ഇടയ്ക്കെങ്കിലുമൊന്നു കാണണം. ഒളികണ്ണിട്ട് ചാടിയോടി മരങ്ങളില്‍ ‘റിസര്‍ച്ച്’ നടത്തുന്ന അണ്ണാര്‍ക്കണ്ണന്മാരോട്‘ എന്താ കൂവ്വേ ’ എന്നു ചോദിക്കണം. ചേമ്പ്, ചേന , കാച്ചില്‍, എല്ലാറ്റിന്റെയും അവസ്ഥ ഇടയ്ക്കൊക്കെ തിരക്കണം. വാഴ കുലച്ചതില്‍ ഏതെങ്കിലും പഴുക്കാന്‍ തുടങ്ങിയോ എന്നറിയണം. കണ്ണന്റെ അച്ഛന്‍ ഇടയ്ക്കൊക്കെ വരുമ്പോഴും മുറ്റത്തും പറമ്പിലും ഇമ്മാതിരി വീക്ഷണം നടത്തും. ഞാനും കണ്ണനും നട്ട്, ഞങ്ങളെ അല്പം ഭള്ളു പറഞ്ഞുകൊണ്ടാണെങ്കിലും എന്റെ അച്ഛന്‍ വെള്ളമൊഴിച്ച് വളര്‍ത്തിയ ജാതി, കണിക്കൊന്ന ,ആര്യവേപ്പ്, മുരിങ്ങ, പ്ലാവ്, മാവ്, പതിമുഖം, തുടങ്ങിയ എല്ലാമെല്ലാം കണ്ടേ തീരൂ. മുറ്റമടി ഇല്ലാതായാല്‍ ഈ ബന്ധം എന്നേയ്ക്കും നഷ്ടമാകും. കാലാകാലങ്ങളില്‍മുറ്റത്തിന്റെ അരികിലെ മണ്ണില്‍ കിളിര്‍ക്കുന്ന ചെടികള്‍ കുഴിച്ചു വയ്ക്കാനും ഇതിനിടയ്ക്കാണ് ഞാന്‍ സമയം കണ്ടെത്തുന്നത്.
ഇത്തവണ ഓണത്തിന് കണ്ണന്റെ ക്ലാസ്സിലെ കുട്ടികള്‍ക്ക് അത്തപ്പൂവിടാന്‍ ആവശ്യമായ വാടാമുല്ലപ്പൂവ്




ഈ മുറ്റത്തുനിന്നും കിട്ടി. ഇപ്പോഴും ധാരാളം വാടാമുല്ലകള്‍ ഇവിടങ്ങനെ വിഹരിക്കുന്നു.






ജമന്തി, ബന്തി തുടങ്ങിയ ഇനങ്ങള്‍ക്ക് നാടന്‍ ചരലിട്ട മുറ്റത്തിന്റെ ഓരത്തങ്ങനെ വാഴാം. പാറപ്പൊടിയോ, വലിയ ചരലോ, ടൈലോ ഇട്ടാല്‍ ഈ സൂത്രപ്പണിയൊന്നും നടക്കില്ല. പക്ഷേ, എന്നും മുറ്റമടിക്കുമ്പോള്‍ പുല്ലും മുത്തങ്ങയുമൊക്കെ പറിച്ച് വൃത്തിയാക്കിയിട്ടില്ലെങ്കില്‍ എന്റെ മുറ്റത്തിന്റെ ഗതി വരുമെന്നു മാത്രം.


എന്റെ ഇപ്പോഴത്തെ പ്രശ്നം ഈ മുത്തങ്ങയാണ്. ഓണത്തിന് കിഴക്കേ മുറ്റത്ത് മുത്തങ്ങ ആര്‍ത്ത് കിളിര്‍ത്ത് വരുന്നത് കണ്ട് രണ്ടു പേരെ നിര്‍ത്തി വൃത്തിയാക്കിയതാ. ഓണം പോയ പിറകേ അവര്‍ ഇങ്ങു പോന്നു. വേരോടെ പിഴുതില്ലെങ്കില്‍ പ്രശ്നമാ.




ഞാനിപ്പോള്‍ കളത്തൂമ്പാ കൂടിയെടുത്താ മുറ്റമടി എന്ന കൃത്യം നിര്‍വഹിക്കുന്നത്. ഒടേതമ്പുരാന്റെ ചീട്ടു വാങ്ങി വന്ന മട്ടിലാ മുറ്റത്തുള്ള മുത്തങ്ങയുടെ ഈ വിളയാട്ടം. ഇനി ഞാന്‍ വിടില്ല. കളത്തൂമ്പാ പ്രയോഗം ഉഷാറാക്കി. മുത്തങ്ങാ ......സകലമാന മുത്തങ്ങയേയും വേരോടെ പിഴുതു കളയണം.ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ മുത്തങ്ങ” !!!!!!!!!!!

Thursday, November 27, 2008

ഭീകരാക്രമണം മുംബൈ ഇന്നലെ ഉറങ്ങിയില്ല... നാം നിസ്സഹായര്‍.. എങ്കിലും പ്രതികരിക്കൂ..

മുംബൈയില്‍ ഇന്നലെ രാത്രി പത്തു മണിക്ക് തുടങ്ങിയ ഭീകരാക്രമണം ഇപ്പോഴും ഭീതി സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഛത്രപതി ശിവജി റെയില്‍വേ സ്റ്റേഷനില്‍, ഒബ്രോയ്, താജ് , ട്രൈഡന്റ്, മരിയറ്റ് ഹോട്ടലുകളിലടക്കം വെടിവയ്പിലും സ്പോടനങ്ങളിലുമായി എണ്‍പത് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായും നൂറു കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കാരെ, ഡി.ഐ.ജി. അശോക് കാന്ത്, ഏറ്റുമുട്ടല്‍ വിദഗ്ദ്ധന്‍ വിജയ് സലാത്കര്‍ അടക്കം അവസാന ശ്വാസം വരെ ഭീകരതയ്ക്കെതിരെ പോരാടിയ സുരക്ഷാ ഉദ്യോഗസ്ഥന്മാരെയും നമ്മുടെ രാജ്യത്തിനു നഷ്ടമായി. എന്‍.എന്‍. കൃഷ്ണദാസ് എം.പിയടക്കം നാലഞ്ച് ജനപ്രതിനിധികളും നിരവധി വിദേശികളും മറ്റുള്ളവരും താജ് ഹോട്ടലില്‍ കുടുങ്ങിയതും ഭീകരര്‍ നിരവധിപേരെ ബന്ദികളാക്കിയതും മണിക്കൂറുകളോളം ആശങ്ക പടര്‍ത്തി. താജ് ഹോട്ടലില്‍ തീ പടരുന്നത് ദൃശ്യമാധ്യമങ്ങളില്‍ കണ്ട് പ്രാര്‍ത്ഥനയോടെ വീര്‍പ്പടക്കിയിരുന്ന നമ്മള്‍ നിസ്സഹായരാണ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കാം. പത്തിടങ്ങളില്‍ ആക്രമണം ഉണ്ടായി എന്ന് അറിയുന്നു. നമ്മളുറങ്ങുമ്പോള്‍, ഒന്നു കണ്ണടയ്ക്കാനാവാതെ ഒത്തിരിയാളുകള്‍..... സുരക്ഷാ പ്രവര്‍ത്തകര്‍, മാധ്യമ പ്രതിനിധികള്‍ അങ്ങനെ എത്രയോ പേര്‍.... ഈശ്വരാ.....................

Thursday, November 13, 2008

ഇന്ന്.........ഈ ശിശുദിനത്തില്‍ ,ഒരു ശിശുരോദനം.

സ്നേഹനൊമ്പരമായ്..............
കോട്ടയത്ത് മാതാ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ അന്ന് ശാരിയുണ്ടായിരുന്നു. കിളിരൂര്‍ സംഭവത്തിലെ ശാരി എസ് നായര്‍. പത്രത്താളുകളും ചാനലുകളും അവളുടെ വിവരങ്ങള്‍ ലോകത്തിന് കൃത്യമായി നല്‍കിക്കൊണ്ടേയിരുന്നു. അന്ന് (നവംബര്‍ 4, 2004) ഉച്ച തിരിഞ്ഞ് മാതാ ആശുപത്രിയിലെത്തിയ ഞാന്‍ ശാരിയുടെ അമ്മയോടൊപ്പം അകത്ത് കയറി, ഒരു നോക്ക് കണ്ടു. വരണ്ട ചുണ്ടുകളുടെ കോണില്‍ എനിക്കായ് ഒരു മന്ദഹാസം സൂക്ഷിച്ചു വച്ചിരുന്നു, അവള്‍. “പോട്ടെ മോളേ”. ഞാന്‍ യാത്ര പറയാന്‍ വേണ്ടി മാത്രം കയറിയതുപോലെ.......അവളുടെ അമ്മ എന്നെ മുകളിലത്തെ മുറിയിലേയ്ക്കു നയിച്ചു. അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നു. ഇത്തിരി നേരം കൊണ്ട് ഒത്തിരിക്കാര്യങ്ങള്‍! മുറിയില്‍ അവളുടെ അച്ഛന്‍ സുരേന്ദ്രന്‍ പിള്ളയും പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയായ അനുജനും ഉണ്ടായിരുന്നു. കട്ടിലില്‍ കിടക്കുന്ന രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞ്....
ശാരിയുടെ അമ്മ വിതുമ്പി..
“ഞങ്ങള്‍ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല...” എനിയ്ക്ക് ദേഷ്യമാണ് ആദ്യം തോന്നിയത് . മകളുടെ ചുവടുകളുടെ ഗതി മാറിയത്....അമ്മ അറിയാതെ പോകയോ? മകള്‍ക്ക് ഗര്‍ഭമുണ്ടെന്ന വിവരം അറിയാന്‍ വളരെ വൈകിയെന്നോ?
കട്ടിലില്‍ കിടക്കുന്ന സുന്ദരിക്കുട്ടി എന്നെ നോക്കി പുഞ്ചിരിക്കുന്നു. എന്നിലെ അമ്മ ആര്‍ദ്രയായി. ഞാനവളെ വാരിയെടുത്തു. “എന്റെ മോളെ എനിക്കു നഷ്ടമാകും” എന്നു പറഞ്ഞ് വിതുമ്പിയ ശാരിയുടെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. “ ദേ, ഈ കുഞ്ഞു മകളെ നന്നായി വളര്‍ത്തേണ്ടേ. മകളുടെ അസുഖം ഭേദമാകും. കരയരുത്.” കുഞ്ഞിനെ കിടത്തി , ഞാന്‍ യാത്ര പറയുമ്പോള്‍ ശാരിയുടെ കൊച്ചനുജന്‍ കുഞ്ഞു വാവയോട് പുന്നാരം ചൊല്ലുന്നുണ്ടായിരുന്നു.
വീട്ടിലെത്തിയിട്ടും എന്റെ മനസ്സില്‍ ആ കുഞ്ഞിന്റെ മുഖം മിന്നുകയും മായുകയും ചെയ്തുകൊണ്ടേയിരുന്നു.
വല്ലാത്ത അസ്വസ്ഥത. ഞാന്‍ അന്ന് കുറിച്ച വരികള്‍ ...“ഈ ശിശു രോദനം” ഇപ്പോള്‍ ബൂലോകര്‍ക്കായി പൊടി തട്ടിയെടുക്കുമ്പോള്‍ ഇന്നലെ (നവംബര്‍ 13) ശാരിയുടെ നാലാം ചരമ വാര്‍ഷിക ദിനമായിരുന്നു എന്നത് ഓര്‍ക്കാതെ പോകുന്നില്ല. സ്നേഹമോള്‍ക്ക് ആഗസ്റ്റ് പതിനഞ്ചിന് നാലു വയസ്സ് തികഞ്ഞു. അവള്‍ ചങ്ങനാശ്ശേരിക്കടുത്ത് അപ്പൂപ്പനും അമ്മൂമ്മയ്ക്കും അമ്മാവനുമൊപ്പം താമസിക്കുന്നു. നഴ്സറിയില്‍ പോവുന്നുണ്ട്.

“ഈ ശിശു രോദനം”

റിയുന്നു സകലരും പത്രത്തിലൂടെന്നെ
മിന്നിമറയുന്ന വാര്‍ത്തയിലൂടെയും

മര്‍ത്യന്റെ ഭാഷയുമാദ്യാക്ഷരങ്ങളും
ഹൃത്തിലേയ്ക്കെത്താത്തിളംപൈതലാണു ഞാന്‍

അക്ഷരപ്പെരുമയീ നാടിനു നല്‍കിയ
സാക്ഷരജില്ലയിലെന്റെ ജന്മം

ധര്‍മ്മാശുപത്രിയിലാദ്യമായെന്നുടെ
രോദനം കേട്ടതും നാട് നടുങ്ങിയോ?

അത്രയ്ക്കു ഗോപ്യമായാണത്രേ ഞാനെന്റെ-
യമ്മതന്നുള്ളില്‍ വളര്‍ന്നതെന്ന്!

ആദ്യത്തെ കണ്മണിയാര്‍ക്കും പകരുന്ന
മോദമേകാത്തൊരു പൈതലീ ഞാന്‍.

“കല്ലായ് പിറന്നാലും മണ്ണായ് പിറന്നാലും
പെണ്ണായ്പ്പിറക്കല്ലെ രാമ നാരായണാ”

പണ്ടാരോ പാടിപ്പതിഞ്ഞൊരീച്ചൊല്ല്
കണ്ടോളമെന്നുടെ കാര്യത്തില്‍ നേരായ്.

കാലം തികയ്ക്കാതെന്‍ ബന്ധം മുറിഞ്ഞനാ-
ളമ്മയ്ക്കു ദീനം തുടങ്ങുകയായ്

ധര്‍മ്മാശുപത്രീലെ ശുശ്രൂഷ പോരാഞ്ഞെ-
ന്നമ്മയോടൊത്തുഞാനിങ്ങുപോന്നു.

തീവ്രമാം ശ്രദ്ധയോടമ്മയെ നോക്കുവാന്‍
ചില്ലിട്ട വല്യൊരു കൂട്ടിലാക്കി

അമ്മിഞ്ഞപ്പാലില്ല താരാട്ടു പാട്ടില്ല
അമ്മതന്‍ ചൂടേറ്റുറക്കമില്ല.

രണ്ടുമാസത്തിന്നിടയ്ക്കെനിക്കഞ്ചാറു-
വട്ടമേയമ്മയെക്കാണുവാനായുള്ളൂ

താരാട്ടു പാടുവാന്‍ കൊഞ്ചിക്കളിക്കുവാ-
നാരോരുമില്ലാതെ ഞാന്‍ കിടന്നീടവേ

വമ്പരാം നേതാക്കളുന്നതോദ്യോഗസ്ഥ-
രായവരേറെയും വന്നുപോയി.

അമ്മയെക്കാണുവാന,പ്പൂപ്പനമ്മൂമ്മ-
യമ്മാവനെപ്പോലും ചോദ്യം ചെയ്യാന്‍

കമ്മീഷനദ്ധ്യക്ഷയമ്മയും വന്നല്ലോ
പിന്നാലെ വൃത്താന്തലോകരെല്ലാം

പോലീസിലുള്ളമ്മ, ഐജിയാം നല്ലമ്മ
ചോദ്യത്തിനായെന്റെയമ്മയെ കണ്ടുപോയ്

അമ്മമാര്‍ വേറെയും വന്നുപോയമ്മൂമ്മ
സങ്കടം പങ്കുവച്ചോരോദിവസവും

കുഞ്ഞിളം കയ്യില്‍ കരിവളയൊന്നിടാന്‍
കാല്‍ത്തള നല്‍കുവാന്‍ സമ്മാനമേകുവാന്‍

പൊന്നരഞ്ഞാണമതില്ലേലുമെന്റെയീ
മെല്ലിച്ച മേനിയില്‍ നൂലൊന്നു കെട്ടുവാന്‍

ഇല്ലാ കഴിഞ്ഞില്ലയാര്‍ക്കുമേയെന്നുടെ
വല്ലായ്മ മാറ്റുവാനാശ്വസിപ്പിക്കുവാന്‍!

വേഗം വാ... മധുരക്കിഴങ്ങ്!!! ചൂടാറാതെ തിന്നാം!!!



Saturday, November 8, 2008

ഈ വിവാഹ സമ്മാനം സ്വീകരിച്ചാലും....



രാവിലെ ഒന്നു നടക്കാനിറങ്ങിയാല്‍ കേള്‍ക്കാം,
നിങ്ങളുടെ ചുറ്റും ഓരോരോ മുനക്കം
.റോസാ ചോദിക്കും. “അല്ല,ആരാ ആ പോകുന്നത്?”
നാം തിരിഞ്ഞു നോക്കുമ്പോള്‍ റോസാപ്പൂവാണ്.
“ഓ, നീ ഇവിടെയാണോ?
സുഖമാണോ?” അപ്പോള്‍ ഒരു പുല്‍ക്കൊടിയുടെ ശബ്ദം.
“ഞാനും ഇവിടെയുണ്ട്. കേട്ടോ” ഒരു ഒച്ചിന്റെ വേവലാതി.
“എന്നെ ചവിട്ടാതെ നോക്കണം. എനിയ്ക്ക് ഓടാനൊന്നും വയ്യ.”
നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും കാണുന്നത് ജീവിതമാണ്.
എവിടെയുമുണ്ട്, സൌന്ദര്യത്തിന്റെ നാനാമുഖങ്ങള്‍.
നിങ്ങളെ സ്വീകരിക്കാന്‍ മുകളില്‍നിന്നുള്ള കതിരൊളി.
അനാദികാലം മുതല്‍ കടലില്‍ നിന്നു വീശുന്ന മന്ദസമീരന്റെ സംഗീതം,
നിങ്ങള്‍ക്കു വേണ്ടി പാട്ടു പാടുന്ന വാനമ്പാടികള്‍.
എവിടെയും സൌന്ദര്യം തന്നെ.
സന്തോഷം തന്നെ.
അല്‍ഭുതം തന്നെ.
ഇങ്ങനെ സന്തോഷം നിറഞ്ഞ ഒരു തീര്‍
ത്ഥാടനമാണ് ജീവിതം.
നിങ്ങള്‍ അതിന്റെ വഴിക്ക് എപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇതൊക്കെ നിങ്ങളുടെ ജീവിത സഖാവുമായി നിങ്ങള്‍ക്കു പങ്കിടാം.
ഈ പങ്കിടലില്‍ നിങ്ങള്‍ കണ്ടെത്തുന്നത് ആത്മ സത്തയെത്തന്നെയാണ്.
നിങ്ങളെ സ്വാഗതം ചെയ്യുന്ന
കൂട്ടുകാരിലും പൂക്കളിലും
കിളികളിലും മന്ദസമീരനിലും മഞ്ഞിന്‍ കണത്തിലും
അവയിലെല്ലാം നിഴലിക്കുന്ന കണ്ണുനീര്‍ത്തുള്ളിയില്‍പ്പോലും
നിങ്ങള്‍ കണ്ടെത്തുന്നത് ആത്മസത്തയെത്തന്നെയാണ്.
ഈ കണ്ടെത്തലാണ് ജീവിതത്തിന്റെ പ്രതീക്ഷ.
ഈ ജീവിത പ്രതീക്ഷ നിങ്ങളെ വന്നു മൂടണം.
അതില്‍ നിങ്ങള്‍ മുങ്ങണം.
നിങ്ങള്‍ക്ക് അതൊരു മാന്ത്രികക്കമ്പളം തരും.
സംശയങ്ങളുടെയും അവിശ്വാസങ്ങളുടെയും
മേഘപടലങ്ങള്‍ക്കു മുകളില്‍ക്കൂടി ആ കമ്പളത്തില്‍ കയറി പറന്ന് ,
നിങ്ങള്‍ക്ക്
ആത്മ വിശ്വാസത്തിന്റെ പൂവാടിയിലെത്താം.
ആ അനുഭവമുണ്ടാകുമ്പോഴാണ്, നിങ്ങള്‍ ആത്മാവിനെ കണ്ടെത്തുന്നത്.
നിങ്ങള്‍ക്ക് ആത്മാനുഭൂതി ഉണ്ടാകുന്നത്.
പ്രേമാനുഭൂതി ഉണ്ടാകുന്നത്.
നിങ്ങള്‍ മുക്തനായി അഥവാ മുക്തയായിത്തീരുന്നത്.
നിങ്ങള്‍ റോസായെ സ്നേഹിക്കുമ്പോള്‍ വിചാരിക്കാറില്ലേ,
“പ്രിയപ്പെട്ട റോസേ, നാളെയും ഈ നേരത്ത് ഞാന്‍ വന്നൊരു മുത്തം തരാം,” എന്ന്.
ഈ പ്രേമാനുഭവങ്ങളൊക്കെ ആനുഷംഗികം മാത്രമാണ്.
പ്രകൃതിയോടുള്ളതായാലും മനുഷ്യനോടുള്ളതായാലും
ഈ പ്രേമാനുഭവത്തില്‍ ആനന്ദമുണ്ട്.
ആ ബന്ധങ്ങള്‍ക്ക് നിങ്ങള്‍ നിശ്ചിത രൂപ മാതൃകകള്‍ കല്പിക്കാതിരിക്കുമ്പോള്‍ മാത്രം.

(ഗുരു നിത്യ ചൈതന്യയതിയുടെ ഇമ്പം ദാമ്പത്യത്തില്‍ എന്ന ചെറു ഗ്രന്ഥത്തില്‍ നിന്നും)

Wednesday, November 5, 2008

കറിവേപ്പില പോലെ.................

ദേ, ആ അമ്മച്ചി വരുന്നുണ്ട്, കേട്ടോ.


ഇന്ന് ഞങ്ങടെ ഊഴമാ, പോട്ടേ........

അമ്മേ, ഇന്നെന്തൊക്കെ കറികളിലാ ഞങ്ങടെ റോള്‍?



ചക്കക്കുരൂം മാങ്ങേം. കടുകു വറുത്തിട്ടില്ല.
നല്ല മണം!!!!!!!!!!!!!!!!!!!!!!!!!!!!

കറിയുടെ പുഴയില്‍ എണ്ണകൊണ്ടൊരു ചങ്ങാടം

ഇപ്പൊഴാ കറി ,കറിയായത്. അല്ലേ?

ഞങ്ങളില്‍ കുറച്ചു പേര്‍ മെഴുക്കു പുരട്ടിയില്‍.

മുട്ട പൊരിയ്ക്കാനും കറിവേപ്പില.

ഇഞ്ചീം പച്ചമുളകും പിന്നെ, ഞങ്ങളും.

അമ്മയാ കുഞ്ഞിക്കല്ലെടുത്ത് രണ്ടു ചത!!!

ഉപ്പും കൂട്ടി മോരിലിട്ടപ്പോള്‍! ഹാ‍യ്..........

ദാ... ഉണ്ണാന്‍ വന്നോളൂ, അച്ചാറിലും പപ്പടത്തിലും ഞങ്ങളില്ല.
എല്ലാം കഴിഞ്ഞു. ഞങ്ങള്‍“ കറിവേപ്പില പോലെ..........”