Wednesday, August 25, 2010

ഒളിപ്പിച്ചു വച്ച ചിരി.

ന്തസ്സ് കാത്തു സൂക്ഷിക്കാനെന്നവണ്ണം

ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചു വച്ച ചിരിയുമായി

ഒരു മനുഷ്യായുസ്സിന്റെ പാതിയിലേറെയും ജീവിച്ച്,

അയാൾ വിട വാങ്ങുമ്പോൾ ആ ചിരിയ്ക്ക് കരച്ചിൽ വന്നു.

Friday, August 6, 2010

വയ്യാ.....

രുപാടു നാളായി വീട്ടിൽ
വച്ച ഭക്ഷണം കഴിച്ചിട്ട്.ഫാസ്റ്റ് ഫുഡ്ഡിന്റെ പ്രളയം
പതിവില്ലാതെ അയാൾ കുറച്ച്
നാടൻ വിഭവങ്ങൾക്കുള്ള
സാധനങ്ങൾ വാങ്ങി
വീട്ടിലെത്തി.
“എനിയ്ക്കു വയ്യാ” അവൾ ഒഴിവു പറഞ്ഞു.
പതിവു പോലെ ഹോട്ടലിലെ
വിഭവങ്ങൾക്കായി അയാൾ പാഞ്ഞു.
സമയം വൈകിയിരുന്നു.
കിട്ടിയതു വാങ്ങി അയാൾ മടങ്ങി.
പിറ്റേന്ന് പതിവില്ലാതെ
അവൾക്കൊരുകുറ്റബോധം.
ഒരുപാടു കാലം കൂടി അവൾ അയാൾക്ക്
നല്ല നാടൻ വിഭവങ്ങൾ ഒരുക്കി, കഴിക്കാൻ
വിളിച്ചപ്പോൾ അയാൾ.
“ഇന്നലത്തെ ഭക്ഷണം!!!
വയറു ശരിയല്ല.
വേണ്ടാ... എനിയ്ക്ക് ... വയ്യാ........”

Sunday, August 1, 2010

മാത്തുക്കുട്ടിച്ചായൻ തന്റെ അന്നമ്മയുടെ അടുത്തേയ്ക്ക്.................


“ ഈ ഭൂമിയിലുള്ള മനുഷ്യ്യരിൽ മിക്കവരും ഒരു പങ്കാളിയെ കണ്ടെത്തി ഒരുമിച്ചു ജീവിക്കുന്നവരാണ്. അവരിൽ പലരും അൻപതും അറുപതും എഴുപത്തിയഞ്ചും വർഷം ദാമ്പത്യജീവിതം നയിക്കുന്നു.അതിനിടയ്ക്ക് അവരിലൊരാൾ മരിയ്ക്കുന്നു.കുറെ ഓർമ്മകളും സ്വപ്നങ്ങളും സങ്കടവും സന്തോഷവുമൊക്കെ ബാക്കിയാവുന്നതും സ്വാഭാവികം............................

വീട്ടിൽ കിടപ്പു മുറിയും ഓഫീസ് മുറിയുമൊക്കെയായി ഞാൻ ഉപയോഗിക്കുന്ന മുറിയിലാണ് എഴുത്തു മേശ. ആ മേശയുടെ ഒരു കോണിൽ അന്നമ്മ എന്നു വിളിക്കുന്ന മിസ്സിസ്.കെ.എം മാത്യുവിന്റെ ഫോട്ടോയുണ്ട്. ഞാൻ രാവിലെ അണിയിച്ച മുല്ലപ്പൂക്കളുടെ മണവുമായി , ഫോട്ടോയിലിരുന്നു ചിരിക്കുകയാണ് അന്നമ്മ.മുല്ലപ്പൂക്കൾ ഇഷ്ടമായിരുന്നു അന്നമ്മയ്ക്ക്.അന്നമ്മ പോയ ശേഷം,എന്റെ ഓരോ ദിവസവുംതുടങ്ങുന്നത് ‘രൂപ്കല’ എന്ന ഈ വീട്ടിലുള്ള അന്നമ്മയുടെ ഫോട്ടോകൾക്കു മുന്നിൽ മുല്ലപ്പൂക്കൾ വച്ചുകൊണ്ടാണ് . ദിവസങ്ങൾക്കു ഓർമ്മയുടെ മുല്ലപ്പൂമണമുണ്ടാക്കാനുള്ള ഒരു വയസ്സന്റെ ചെറിയ ആഗ്രഹമെന്നു കരുതിയാൽ മതി.

അറുപത്തൊന്നു വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.നേരത്തേ പറഞ്ഞതുപോലെ അതിലൊരു പുതുമയുമില്ല.പക്ഷേ ഇപ്പോൽ അന്നമ്മ പോവുകയും ഞാൻ മാത്രമാവുകയും ചെയ്തപ്പോൾ , എനിയ്ക്ക് മറ്റൊരു കാര്യത്തിൽ പുതുമ തോന്നുന്നുണ്ട്. വിരുദ്ധ ധൃവങ്ങളിലുള്ള രണ്ടു പേർ ഒരുമിച്ചു ചേർന്ന് ,ഒരു പുഴയായി അറുപത്തൊന്നു വർഷം ഒഴുകിയതിലുള്ള അത്ഭുതം.കല ഹൃദയത്തിൽ നിറയെ ഉള്ള ഒരാളും കലയെന്ന സംഭവം മനസ്സിന്റെ സമീപ പഞ്ചായത്തിൽ പോലുമില്ലാത്ത ഒരാളും തമ്മിൽ ഇത്രകാലമെങ്ങനെ വലിയ ഭൂകമ്പങ്ങളൊന്നുമില്ലാതെ ഒരുമിച്ചു ജീവിച്ചു എന്നതിൽ ഒരൽഭുതമൊക്കെയുണ്ടെന്നു തോന്നുന്നു.എനിയ്ക്കു താല്പര്യമുള്ള മിക്ക വിഷയങ്ങളിലും അന്നമ്മയ്ക്കു താല്പര്യമുണ്ടായിരുന്നില്ല.തിരിച്ചും അങ്ങനെ തന്നെ.എനിക്കതിൽ ബുദ്ധിമുട്ടു തോന്നിയിട്ടില്ല...........................

അന്നമ്മ പോയശേഷം ഞാൻ പലപ്പോഴും കരഞ്ഞിട്ടുണ്ട്. ഉള്ളിൽ കരച്ചിൽ വരുമ്പോൾ കരയാത്തവൻ ബോറനാണ്.ഇപ്പോഴും ഇടയ്ക്ക് ഓർത്തു കരയും. ഒരുപാടു കാലം കൂടെ ഉണ്ടായിരുന്ന പങ്കാളി ഇല്ലാതാവുമ്പോൾ ആ ഇല്ലായ്മ ഓർത്ത് മറ്റേയാൾ കരയുന്നത് സ്വാഭാവികമാണ്. പക്ഷേ മക്കളുടേയും കൊച്ചു മക്കളുടെയും മുന്നിൽ ഞാൻ കരയാറില്ല. സങ്കടപ്പെടുന്ന ഒരു ജീവിതമാണ് ഇപ്പോൾ എന്റേതെന്നു തോന്നിയാൽ അവർക്കത് വലിയ ആഘാതമാവും. അത് പാടില്ല. അവരുടെ മുന്നിൽ ഞാൻ പഴയ തമാശകൾ പറഞ്ഞ് ചിരിക്കും. അവരുടെ അമ്മച്ചി എന്നെ കളിയാക്കിയിരുന്നത്, അവരെ തല്ലാനോടിച്ചിരുന്നത്, അപ്പോൾ സമാധാനത്തിന്റെ വെള്ള തൂവാലയുമായി ഞാൻ രംഗത്തെത്തിയിരുന്നത്. അന്നേരം അന്നമ്മ ഓർമ്മകളിൽ ഒരു കൂട്ടച്ചിരിയുണർത്തി ഞങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി വരും...............”

അന്നമ്മ- മിസിസ് കെ.എം മാത്യു : ഓർമ്മയുടെ പുസ്തകം.കെ.എം മാത്യു.

പൊതുരംഗത്ത് സജീവമായ കാലം മുതലുള്ള അടുപ്പമായിരുന്നുഎനിക്കു മാത്തുക്കുട്ടിച്ചായനോടുള്ളത് . പിന്നീട് 2000-ൽ കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആയപ്പോൾ ഞങ്ങൾ പല വേദികളിലും ഒരുമിച്ച് കാണാറുണ്ടായിരുന്നു.ചിലപ്പോഴൊക്കെ മനോരമയുടെ വേദികളിലും ചടങ്ങുകളിലും.പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ പൊതു വേദികളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പ്രേരിപ്പിച്ചു. വല്ലപ്പോഴുമൊക്കെ ചെന്നു കാണാനും വർത്തമാനം കേൾക്കാനും ഞാനും ശ്രമിച്ചിരുന്നു.
മാത്തുക്കുട്ടിച്ചായനെ കാണാൻ ഒരു ദിവസം മനോരമയിൽ ചെന്നപ്പോൾ(2005-ൽ) അദ്ദേഹം പതിവു പോലെ ഒരുപാടു വർത്തമാനം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ തുടങ്ങിയ സമയം.തുടർച്ചയായി മൂന്നു തവണ മത്സരിച്ച് ജയിച്ച ശേഷം ഞാൻ മത്സരിക്കാതെ മാറിനിന്നതും ആ വർഷത്തിലായിരുന്നു. ‘ലത (ലതിക എന്നു എന്നെ വളരെ അപൂർവമായേ വിളിച്ചിട്ടുള്ളൂ) ഒരുപാടു സ്ഥലങ്ങളിൽ പ്രസംഗിക്കാറുണ്ടല്ലോ. എങ്ങനെയാ ഇവിടെയെല്ലാം എത്തിച്ചേരുന്നത്. പാർട്ടി കാശു തരുമോ?” അച്ചായൻ ചോദിച്ചു. ഇല്ല. വളരെ അപൂർവമായി തെരഞ്ഞെടുപ്പു കാലത്ത് ഭാരവാഹികൾക്കും മറ്റും ചെറിയ തോതിൽ കൊടുത്താലായി. സ്ഥിരമായി ഒരു സംവിധാനം ഇല്ല. ഞാൻ മറുപടി നൽകി. “ദേ ഈ ചുറ്റുപാടുമുള്ള സ്ഥാനാർത്ഥികളുംരാഷ്ട്രീയക്കാരും മറ്റും എന്നോടു കാശു ചോദിച്ചു വാങ്ങാറുണ്ട്. അടുത്ത ദിവസം ആരെയെങ്കിലും അയക്കണം. ഞാനിത്തിരി പൈസ കൊടുത്തയയ്ക്കാം.’അച്ചായൻ അങ്ങനെ എനിയ്ക്ക് വാഹനത്തിൽ ഇന്ധനമടിക്കാൻ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് 5000 രൂപ കൊടുത്തയച്ചു. പത്രപ്രവർത്തനത്തിൽ നിന്നും ലഭിച്ചു കൊണ്ടിരുന്ന വരുമാനം വേണ്ടെന്നു വച്ച് മുഴുവൻ സമയ പൊതുപ്രവർത്തകയായ എനിക്ക് എൽ. ഐ.സി ഏജന്റ് എന്ന നിലയിലുള്ള വരുമാനമേയുള്ളൂ അതുകൊണ്ട് ലളിതജീവിതം നയിച്ചാണ് വാഹനം സൌകര്യപ്പെടുത്തുന്നതെന്ന് അച്ചായനോടു ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓർത്ത് എനിയ്ക്കു നൽകിയ ആ സമ്മാനം വലിയൊരനുഗ്രഹമായി. ഒരുപാടുതെരഞ്ഞെടുപ്പു വേദികളിൽ ഞാൻ ഓടിയെത്തി...

അന്ന് അച്ചായൻ എനിയ്ക്ക് മറ്റോരു സമ്മാനംകൂടിത്തന്നു. അദ്ദേഹം ആദ്യമായി എഴുതിയ പുസ്തകം. “അന്നമ്മ”. “അന്നമ്മ ഒരുപാടു പുസ്തകമെഴുതി. ഞാനിത് ആദ്യമായാ .ലത വായിച്ച് അഭിപ്രായം പറയണം.” Life Fragrant എന്ന പേരിൽ മനോരമ പ്രസിദ്ധികരിച്ച ഒരു ആൽബവും ഒപ്പമുണ്ടായിരുന്നു. ഞാൻ അന്നു വൈകിട്ടു തന്നെ ആ പുസ്തകം വായിച്ചു തീർത്ത് ആൽബവും നോക്കി അടുത്ത ദിവസം മാത്തുക്കുട്ടിച്ചായനെ വിളിച്ചു. എന്നെ ഏറ്റവും സ്പർശിച്ച ചില ഭാഗങ്ങളെക്കുറിച്ചു പറഞ്ഞു.
“ അന്നമ്മയും ഞാനും ഒരുകാലത്തും കാല്പനികരായിരുന്നില്ല. എങ്കിലും വിവാഹ വാർഷികം, ജന്മദിനാഘോഷം എന്നതൊക്കെ അന്നമ്മയ്ക്ക് ഏറെ പ്രധാനമായിരുന്നു. എനിക്ക് അങ്ങനെയൊന്നുമില്ല. മുൻപൊന്നും ഞാൻ പിറന്നാൾ ആഘോഷിച്ചിട്ടു പോലുമില്ല. വിവാഹ വാർഷികത്തിന് അന്നമ്മ എന്തെങ്കിലും സമ്മാനം തരും. ആദ്യകാലത്ത് മുണ്ടും ഷർട്ടുമായിരുന്നു സമ്മാനം. അവസാനകാലത്ത് രൂപ തരാൻ തുടങ്ങി. ത്യാഗം സഹിച്ചാണ് ഈ രൂപ ഉണ്ടാക്കുന്നത്. കാരണം ഓരോ മാസവും പണം കിട്ടുമ്പോൾ എന്റെ പേരിൽ ഒരു തകരപ്പാത്രത്തിൽ നൂറോ നൂറ്റൻപതോ രൂപ ഇട്ടു വയ്ക്കുകയാണ്. അന്നമ്മയ്ക്കു കിട്ടുന്ന പണത്തിൽനിന്നാണിത് ഉണ്ടാക്കുന്നത്. വിവാഹ വാർഷികത്തിന് ആ ടിന്നു പൊട്ടിച്ച് അതിലുള്ള തുക ഒരു കവറിലിട്ട് എനിയ്ക്കു സമ്മാനമായി തരും. ഈ കവറുകൾ ഒന്നു രണ്ടെണ്ണം ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ആദ്യമൊക്കെ കവറിന്റെ പുറത്ത് സ്വന്തം കയ്യക്ഷരത്തിൽ ചില വാചകങ്ങൾ എഴുതുമായിരുന്നു. My dear appa, you are my God. You are great. എന്നൊക്കെ....പിന്നെപ്പിന്നെ കവറിൽ ഒന്നും എഴുതാൻ വയ്യാതായി. ഒന്നും എഴുതിയില്ലെങ്കിലും അതിൽ ഒരുപാട് എഴുതിയതുപോലെ എനിക്കു തോന്നിയതുകൊണ്ടാണ് ആ കവറുകൾ എടുത്തു വയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോഴും ഇടക്കൊക്കെ അതെടുത്തു നോക്കും. അതിനുള്ളിലെ ഓരോ രൂപയിലും പതിഞ്ഞ കൈവിരലുകൾ ഓർമ്മിക്കും.............”
ഒരു ദിവസം ആവറേജ് 34(ഒരു കണക്കു വായിച്ചതാ) ഡിവോർസ്(Divorce)കൾ നടക്കുന്ന കേരളത്തിലെ യുവാക്കളും യുവതികളും ദമ്പതിമാരും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.ഒരു ഭർത്താവിനു ഭാര്യയെയും ഭാര്യക്ക് ഭർത്താവിനെയും എത്രമാത്രം സ്വാധീനിക്കാം എന്നതിന്റെ തെളിവ്.. ഈ പുസ്തകത്തിലുണ്ട്.
കോട്ടയത്ത് ഒരുകാലത്ത് മിസിസ് കെ.എം മാത്യു സ്ത്രീ പ്രക്ഷോഭണങ്ങളിൽ പങ്കെടുത്തിരുന്നതും ജയിൽ വാസം അനുഭവിച്ചതുമൊക്കെ ഈ പുസ്തകത്തിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്.

ഇന്നു രാവിലെ മാത്തുക്കുട്ടിച്ചായന്റെ മരണ വാർത്തയറിഞ്ഞ് ഞാനും രൂപ്കലയിലെത്തി ഭൌതിക ശരീരം എംബാം ചെയ്ത് എത്താൻ വൈകും .അടുത്ത ബന്ധുക്കളും മക്കളും ഏതാനും പൊതുപ്രവർത്തകരും മാത്രം.തിരികെ വീട്ടിലെത്തി ഞാൻ അച്ചായൻ സമ്മാനിച്ച പുസ്തകങ്ങൾ എടുത്തു നോക്കി.
അറുപത്തിയൊന്നാണ്ട് ഒരു മനസ്സോടെ ജീവിച്ച ആ അപൂർവ ദമ്പതികളെ ഒരിയ്ക്കൽക്കൂടി നമിച്ചു. ഏറ്റവും ഒടുവിൽ മൂന്നു നാലു മാസം മുൻപ് ഓഫീസിൽചെന്ന് ഞാൻ അദ്ദേഹത്തെ കണ്ടപ്പോഴും നൽകിയ സ്നേഹവും വാത്സല്യവും നല്ല വാക്കുകളും ഞാൻ ഒന്നു കൂടി ഓർത്തു. ഇടക്ക് എപ്പോഴോ അദ്ദേഹം പറഞ്ഞു. “ഇനി അധികം ഉണ്ടാവില്ല. പോകാൻ തയ്യാറായി ഇരിക്കുകയാണ്... “മാത്തുക്കുട്ടിച്ചായൻ അന്നമ്മക്കൊച്ചമ്മയുടെ അടുത്തേയ്ക്ക് യാത്രയായി....”

ഇന്നലെയും കൊച്ചു മക്കളോടൊത്ത് സന്തോഷിച്ചും ഭക്ഷണം കഴിച്ചും അദ്ദേഹം സമയം പോക്കിയതിനെക്കുറിച്ച് കുടുംബാംഗങ്ങൾ പറഞ്ഞു ..ഇന്നു രാവിലെ എഴുന്നേറ്റ് കർമനിരതനാകുമ്പോഴേയ്ക്കും ആ വിളി വന്നു. അദ്ദേഹം പ്രതീക്ഷിച്ചിരുന്ന വിളി.പത്ര പ്രവർത്തന ലോകത്തെ അതികായനായ മാത്തുക്കുട്ടിച്ചായന് ആദരാഞ്ജലികൾ.


( ഈ ചിത്രം ഗൂഗിളിൽ നിന്നെടുത്തത്.)