Thursday, October 30, 2008

പ്രിയദര്‍ശിനീ, ഓര്‍മ്മകള്‍ക്കു മരണമില്ല.

http://yfred.wordpress.com/2008/02/27/famous-women-leaders/ http://www.4to40.com/legends/index.asp?id=829 http://www.topnews.in/people/indra-gandhi
ഞാനന്ന് എം. എ. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി. ഞങ്ങള്‍ കോളജില്‍ എത്തി ഒന്നു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോളാണാ വിവരം അറിഞ്ഞത്. പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചു. രാഷ്ട്രം സ്തബ്ധയായി നില്‍ക്കുമ്പോള്‍, എവിടെയും അക്രമം. ഇന്ത്യയിലെങ്ങും പ്രശ്നങ്ങള്‍. കേരളത്തില്‍ ഹര്‍ത്താല്‍. ഒരു വാഹനം പോലും പോകാനനുവദിക്കുന്നില്ല. ഞങ്ങള്‍ നടന്ന് ബസ് സ്റ്റോപ്പിലെത്തി. ശരിയാണ് , വാഹനങ്ങളൊന്നും ഓടുന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ മറ്റൊരു വാഹനവും കാണാനില്ല. വിദ്യാര്‍ത്ഥികളും സ്ത്രീകളും മറ്റും അവനവന്റെ വീടുകളിലെത്താന്‍ പരക്കം പായുന്നു.
കോട്ടയത്തുനിന്നും പതിനഞ്ചു കിലോമീറ്ററോളം ദൂരമുണ്ട് വീട്ടിലേയ്ക്ക്. നടന്നേ പറ്റൂ. ഞാനും കൂട്ടുകാരി മിനിയും പരിഭ്രമിച്ചു. ഇന്നത്തെപ്പോലെ ടെലിഫോണ്‍ സൌകര്യമൊന്നും എത്തിയിട്ടില്ല. ഞാനും മിനിയും നടന്നു തുടങ്ങി. ഒറ്റപ്പെട്ട വാഹനങ്ങള്‍ പോകുന്നതു പോലും ചിലയിടങ്ങളില്‍ തടയുന്നു. ഓരോ സ്ഥലവും പിന്നിട്ട്, ഞങ്ങള്‍ ചെറിയ ചെറിയ ആള്‍ക്കൂട്ടങ്ങളെ പിന്നിട്ട് നടന്നു കൊണ്ടേയിരുന്നു.
ഇന്ദിരാജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. വഴിയിലൊക്കെ ആളുകള്‍ ആശങ്കയോടെ കൂട്ടം കൂടി നില്‍ക്കുന്നു. വീട്ടില്‍ അമ്മ വിഷമിക്കും. പതിവില്ലാത്ത നടത്തം ഞങ്ങളെ ക്ഷീണിതരാക്കിയിരുന്നു. ഉച്ച ഭക്ഷണം പൊതിഞ്ഞത് കൈയ്യിലുണ്ട്. വിശപ്പും ദാഹവും ഒരു വശത്ത്.
വിവരങ്ങള്‍ അറിയാനാവാത്തതിലുള്ള തിക്കുമുട്ടല്‍ മറ്റൊരു വശത്ത്. മിനി ഏറ്റുമാനൂരില്‍ നിന്നും വേറേ വഴിക്കും ഞാന്‍ പാലാ റോഡിലൂടെ ഞങ്ങളുടെ ഗ്രാമത്തിലേയ്ക്കും പിരിഞ്ഞു. ഇത്ര ദൂരം ഒറ്റയടിയ്ക്ക് നടന്നത് ആദ്യമാണെന്നു തോന്നുന്നു.
ഒറ്റയ്ക്ക് ഞങ്ങളുടെ ഗ്രാമ പാതയിലേയ്ക്കു തിരിഞ്ഞപ്പോള്‍ പണ്ട് ഇന്ദിരാഗാന്ധി പാലായില്‍ വന്നതും സ്കൂളില്‍ നിന്നും ഞങ്ങള്‍ അവിടെ പോയതും, ആയിരങ്ങളുടെ ഇടയില്‍ നിന്ന് പ്രിയദര്‍ശിനിയെ ഒരു നോക്കു കണ്ടതുമൊക്കെ ഞാനോര്‍ത്തു.
വീട്ടിലെത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. സ്വന്തം അംഗ രക്ഷകരുടെ വെടിയേറ്റ് മരണപ്പേടേണ്ടി വന്ന പ്രധാന മന്ത്രിയെക്കുറിച്ചോര്‍ത്തപ്പോള്‍ കൂടുതല്‍ വിഷമം തോന്നി. രാഷ്ട്രത്തിന്റെ ദു:ഖാചരണം. റേഡിയോയിലും ദൂരദര്‍ശനിലുമൊക്കെ വിഷാദം അലയടിക്കുന്ന ഉപകരണ സംഗീതം. ഇടയ്ക്ക് പ്രത്യേക വാര്‍ത്താ ബുള്ളറ്റിനുകളും.
വീട്ടിലും നാട്ടിലും എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ. ഇന്ദിരാജിയെക്കുറിച്ച്. സമയം ഒത്തിരിയായി.
ഉച്ച ഭക്ഷണപ്പൊതിയഴിച്ച് കോഴികള്‍ക്ക് കൊടുത്തു. മറ്റൊന്നും കഴിക്കാനാവുന്നില്ല. വല്ലാത്ത ക്ഷീണവും. അമ്മ ഞങ്ങള്‍ ഇത്ര ദൂരം നടന്നതിനെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു.അയല്‍ പക്കത്തെ സ്ത്രീകള്‍ എല്ലാവരും കൂട്ടം കൂടി നിന്ന് ഇന്ദിരാജിയെക്കുറിച്ച് പറയുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വിഷമം.
രാഷ്ടീയ നേതാവ് എന്ന നിലയില്‍ എതിര്‍ വിഭാഗക്കാരുടെ വിമര്‍ശനങ്ങളും അടിയന്തരാവസ്ഥക്കാലത്തെ എതിര്‍പ്പുകളുമൊക്കെ ഉണ്ടെങ്കിലും ഈ വേര്‍പാട് എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു.

1984 ഒക്ടോബര്‍ 31ലെ അനുഭവം. ഇപ്പോഴും എല്ലാം ഓര്‍ക്കുന്നു ഞാന്‍. ഒന്നും മറക്കാനാവുന്നില്ല.
ആ ദിവസത്തെ ഈ ഓര്‍മ്മകള്‍ മരിക്കില്ല. രാഷ്ട്ര മാതാവ് ഇന്ദിരാജിയെക്കുറിച്ചുള്ള ഓര്‍മ്മകളും.

ജവഹര്‍ലാലിന്റെ, പിന്നെ ഇന്ത്യയുടെയും, പിന്നീട് ലോകത്തിന്റെയും പ്രിയദര്‍ശിനി 1917 നവംബര്‍ 19ന് ജനിച്ചു. കുട്ടിക്കാലത്തേ ബാപ്പുവിന്റെ (ഗാന്ധിജി) വാത്സല്യം ആവോളം ലഭിച്ചു ഇന്ദിരയ്ക്ക്.
ബോംബെ സര്‍വകലാശാലയുടെ മട്രിക്കുലേഷന്‍ ജയിച്ച ഇന്ദിരയ്ക്ക് ശാന്തി നികേതനിലെയും ഓക്സ്ഫോര്‍ഡിലെയുമൊക്കെ വിദ്യാഭ്യാസമാണ് പിന്നീട് ലഭിച്ചത്. ചെറിയ കുട്ടികളെ സംഘടിപ്പിച്ചു കൊണ്ട്, കുട്ടിക്കാലത്ത് ഇന്ദിര രൂപീകരിച്ച ‘വാനര സേന’ മുതിര്‍ന്ന സമര നേതാക്കള്‍ക്ക് സഹായകമായി. അമ്മയുടെ അസുഖവും, അച്ഛന്റെ നിരന്തരമായ ജയില്‍ വാസവും ഇന്ദിരയെ തളര്‍ത്തിയില്ല. ‘അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ ’എന്ന പേരില്‍, പില്‍ക്കാലത്ത് പ്രസിദ്ധീകരിച്ച കത്തുകള്‍ പ്രിയ ദര്‍ശിനിയ്ക്ക് ലഭിച്ചു കൊണ്ടിരുന്നു. രോഗ ശയ്യയിലായിരുന്ന അമ്മ (കമലാ നെഹ്രു) 1936 ല്‍ മരിച്ചു. 1938-ല്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇന്ദിര 1941 -ല്‍ ഭാരത സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായി. 1942 മാര്‍ച്ച് 16ന് സ്വാതന്ത്യ സമര സേനാനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ഫിറോസുമായുള്ള പ്രണയവിവാഹം . ക്വിറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കാളികളായതിനാല്‍ ഇരുവര്‍ക്കും വൈകാതെ ജയില്‍ വാസം ലഭിച്ചു. ഇന്ദിരാഗാന്ധി 243 ദിവസം ജയിലില്‍ കഴിഞ്ഞു. സ്വാതന്ത്ര്യ ലബ്ധിയോടനുബന്ധിച്ചു നടന്ന ഇന്ത്യാ വിഭജന സമയത്ത് ഇന്ദിര, പാക്കിസ്ഥാനില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി അഹോരാത്രം ക്യാമ്പുകളില്‍ സേവനം അനുഷ്ടിച്ചു. 1944-ല്‍ രാജീവും 1946-ല്‍ സഞ്ജയും ജനിച്ചു.
നെഹ്രു പ്രധാന മന്ത്രിയായിരുന്ന സമയത്ത്, ഇന്ദിരയും മക്കളും തീന്മൂര്‍ത്തീ ഭവനിലായിരുന്നെങ്കിലും കുറച്ചു കാലം ഫിറോസുമായി അകന്നു കഴിഞ്ഞു. പോരാട്ടക്കാരനായിരുന്ന ഫിറോസ് നല്ലൊരു പാര്‍ലമെന്റേറിയനായി മാറി. 1958-ല്‍ ഫിറോസിന് ഹൃദ്രോഗ ബാധയുണ്ടായപ്പോള്‍ ഈ ദമ്പതികളുടെ മനസ്സുകള്‍ തമ്മിലുള്ള അകല്‍ച്ച കുറഞ്ഞു. 1960ല്‍ ഫിറോസ് ഇഹലോക വാസം വെടിഞ്ഞു. അപ്പോള്‍ ഇന്ദിര നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്നു. 1964 മെയ് 27-ന് ജവഹര്‍ലാലും യാത്രയായി. പിതാവിന്റെ മരണശേഷം ഇന്ദിര രാജ്യ സഭാംഗമായി. പിന്നീട് ലാല്‍ ബഹദൂര്‍ ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പു മന്ത്രിയായി. 1966-ല്‍ ശാസ്ത്രിയുടെ നിര്യാണത്തെത്തുടര്‍ന്ന് പ്രധാന മന്ത്രിയായി. 1969-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു. 1971- ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ദിരാ വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ചതിനാല്‍ അവര്‍ തന്നെ പ്രധാനമന്ത്രിയായി.
നെഹ്രു പിന്തുടര്‍ന്നു പോന്ന വിദേശ നയത്തില്‍ ഉറച്ചു നില്‍ക്കാനും ചേരി ചേരാ രാഷ്ട്രങ്ങളുടെ താല്പര്യം സംരക്ഷിക്കാനും ഇന്ദിരാ ഗാന്ധി ശ്രമിച്ചു. അസ്വതന്ത്ര രാഷ്ട്രങ്ങളുടെ സമരങ്ങള്‍ക്ക് ഇന്ദിര പിന്തുണ കൊടുത്തു. സാമ്രാജ്യ ശക്തികളുടെ ദുര്‍മോഹങ്ങളെ ചെറുക്കുവാനും അന്ന് ഇന്ത്യ ശ്രമിച്ചു.1973-ല്‍ ചേരിചേരാ രാഷ്ടങ്ങളുടെ അദ്ധ്യക്ഷയായി. 1972-ല്‍ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ പുരസ്കാരമായ ‘ഭാരത രത്നം’ ഇന്ദിരയ്ക്കു ലഭിച്ചു. ആഭ്യന്തരമായി നിരവധി പ്രശ്നങ്ങളെ ഇന്ദിരാ ഗാന്ധിയ്ക്ക് നേരിടേണ്ടി വന്നു. വിലക്കയറ്റം നിയന്ത്രണാതീതമായി. രാഷ്ടീയമായ പ്രശ്നങ്ങളും കൂടി വന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ എതിര്‍പ്പുകള്‍ കൂടി. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കൂടിയെന്ന പരാതിയുണ്ടായി. പല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഗവണ്മെന്റിനെ എതിര്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. 1977-ലെ ആറാം ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തോറ്റു.
1980-ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ്(ഇന്ദിര) വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചു. ഇന്ദിരാ ഗാന്ധി വീണ്ടും പ്രധാന മന്ത്രിയായി.
ഏതു പ്രധാന കാര്യങ്ങളിലും വേഗം തീരുമാന മെടുക്കാന്‍ കഴിഞ്ഞിരുന്ന നേതാവാണ് ഇന്ദിരാഗാന്ധി. ഇന്ദിരയുടെ ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യയെ ഇന്നും പ്രതിസന്ധിയില്‍പ്പെടാതെ നില്‍ക്കാന്‍ സഹായിക്കുന്നു. സിക്കിമിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് ഇന്ത്യയുടെ ഒരു സംസ്ഥാനമാക്കി. ബംഗ്ലാദേശിന്റെ വിമോചനത്തിനായി അങ്ങോട്ട് സൈന്യത്തെ അയച്ചു സഹായിക്കാനും ഇന്ദിര മടിച്ചില്ല. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം, സിഖുകാര്‍ തങ്ങളുടെ ആയുധശാലയ്ക്കായി ദുരുപയോഗപ്പെടുത്തിയപ്പോള്‍ , പട്ടാളത്തെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് ആയുധങ്ങള്‍ നീക്കം ചെയ്തു.
മതാന്ധന്മാര്‍ ഇന്ദിരയെ വധിക്കാന്‍ ഇതുമൊരു കാരണമാക്കിയത്രേ.
ഇന്ത്യയെ സ്നേഹിച്ച്, ഇന്ത്യയ്ക്കു വേണ്ടി മരിക്കാന്‍ തയ്യാറായ ഇന്ദിരാ ഗാന്ധി സദാ കര്‍മ്മ നിരതയായിരുന്നു.

ഇന്ത്യയെന്നാല്‍ ഇന്ദിരയാണെന്ന് ഇന്ത്യന്‍ ജനതയെക്കൊണ്ട് പറയിച്ച വ്യക്തിത്വമാണത്. ആധുനിക ഇന്‍ഡ്യയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആവര്‍ത്തിക്കപ്പെട്ട പേരും ശ്രീമതി ഗാന്ധിയുടേതാണ്. ഭുവനേശ്വറില്‍ നടത്തിയ അവസാന പ്രസംഗത്തെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളും പിറ്റേന്നത്തെ പത്രങ്ങളും എടുത്തു പറഞ്ഞിരുന്നത് ആരും മറക്കില്ല.
അങ്ങനെ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി, ഇന്ദിരാജി തന്റെ ഓരോ തുള്ളി രക്തവും ബലിയര്‍പ്പിച്ചു.



"Even if I die for the service of the nation, I shall be proud of it. Every drop of my blood, I am sure, will contribute to the growth of this nation and makes it strong and dynamic."



ഒറീസ്സയിലെ ഭുവനേശ്വറില്‍ നടത്തിയ ആ പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടത്രേ. അറം പറ്റിയ വാക്കുകള്‍..... ഒരു ജനതയുടെ കണ്ണുകളെ എക്കാലവും ഈറനണിയിക്കാന്‍ പര്യാപ്തമായിരുന്നു ആ വാക്കുകളിലെ ആത്മാര്‍ത്ഥത. .ഇരുപത്തിനാലു വര്‍ഷം കഴിഞ്ഞിട്ടും ആ വാക്കുകള്‍ നമ്മുടെ കാതുകളില്‍ അലയടിക്കുന്നു. പ്രിയ ദര്‍ശിനീ, ഓര്‍മ്മകള്‍ക്ക് മരണമില്ല!

Wednesday, October 22, 2008

ചാന്ദ്രയാന്‍ -1:വിക്ഷേപണ വിജയത്തിന് അഭിനന്ദനങ്ങള്‍.

പ്രഭാതം ഇന്‍ഡ്യയുടെ ചാന്ദ്ര വിജയത്തിന്റേതായിരുന്നു. പുലര്‍ച്ചെ 6.22ന് ചാന്ദ്രയാന്‍ പേടകങ്ങളെ വഹിച്ചുകൊണ്ടുള്ള പി.എസ്സ്.എല്‍.വി-സി.11 റോക്കറ്റ് കുതിച്ചുയര്‍ന്നു. മൂന്നു ലക്ഷത്തി എണ്‍പത്തിയാറായിരത്തോളം കിലോമീറ്റര്‍ താണ്ടി, ചാന്ദ്രയാന്‍ പതിനഞ്ചു ദിവസം കൊണ്ട് , കൃത്യമായി പറഞ്ഞാല്‍ നവംബര്‍8ന് ചന്ദ്രോപരിതലത്തിലെത്തും. ഭാരതത്തിന്റെ മൂവര്‍ണ്ണക്കൊടി ചന്ദ്രോപരിതലത്തിലെത്തുന്ന ചരിത്ര മുഹൂര്‍ത്തം സൃഷ്ടിക്കാനായി കോടിക്കണക്കിന് (386 കോടി)
രൂപയും നൂറു കണക്കിന് മനുഷ്യ പ്രയത്നവും ആവശ്യ്യമായി വന്നു. നാനാ തുറയിലുമുള്ള ഉത്സാഹശാലികളായ വ്യക്തികളുടെ കൂട്ടായ ഈ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.


ഇന്‍ഡ്യന്‍ പതാക ചന്ദ്രനിലേക്കും

ഇന്‍ഡ്യന്‍ ബഹിരാകാശ ചരിത്രത്തിലെ ഏറ്റം നിര്‍ണ്ണായകമായ നിമിഷങ്ങള്‍ക്കാണ് ഇന്നത്തെ പ്രഭാതത്തില്‍ നേരിട്ടും ദൃശ്യ്യമാധ്യമങ്ങളിലൂടെയും ലക്ഷക്കണക്കിനാളുകള്‍സാക്ഷ്യം വഹിച്ചത്.ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനിലേയ്ക്ക് ഭാരതം അയയ്ക്കുന്ന ആദ്യത്തെ ബഹിരാകാശ പേടകമാണ് ചാന്ദ്രയാന്‍. ഈ ദൌത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സാന്നിദ്ധ്യമറിയിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി ഇന്‍ഡ്യ മാറും.


പി.എസ്.എല്‍.വി.സി-11



വിക്ഷേപണ പ്രതലം
ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ്
ഇന്‍ഡ്യയുടെ അന്തസ്സുയര്‍ത്തുന്ന ഈ വിക്ഷേപണം നടന്നത്. രാവിനെ പകലാക്കി, മാതൃ രാജ്യാത്തിനു വേണ്ടി പണിയെടുക്കുന്ന ശാസ്ത്രജ്ഞര്‍ മുതല്‍, ഈ വിവരങ്ങള്‍ തത്സമായം നമ്മിലെത്തിച്ച മാധ്യമ പ്രവര്‍ത്തകര്‍ വരെ ഈ ദൌത്യത്തിലെ പങ്കാളികളാണ്. ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച്
നിര്‍ദ്ദിഷ്ട പാതയിലൂടെത്തന്നെയാണ് പേടകത്തിന്റെ പ്രയാണം.







ചന്ദ്രനിലെ ചിത്രങ്ങളെടുക്കാന്‍ തിടുക്കം കൂട്ടുന്ന ക്യാമറകള്‍
ചാന്ദ്രയാന്‍- ആശംസകള്‍.
ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റാതിരിക്കട്ടെ. റഷ്യ, യു.എസ്സ്, ചൈന, ജപ്പാന്‍, യൂറോപ്യാന്‍ സ്പേസ് ഏജന്‍സി എന്നിവയടങ്ങിയ ചാന്ദ്ര പദ്ധതിയില്‍ നമുക്കും അംഗമാകാനാവട്ടെ. ഒരിക്കല്‍ക്കൂടി ഏവര്‍ക്കും അഭിനന്ദനങ്ങള്‍. ജയ് ഹിന്ദ് !

Friday, October 17, 2008

സഹോദര ഭവനം.

സഹോദരന്‍ അയ്യപ്പന്‍
സഹോദരനും ബഷീറും


ക്ടോബര്‍ 2, 2008. ഞാന്‍ ചെറായിയിലായിരുന്നു. കുട്ടികള്‍ക്കു വേണ്ടി ഒരു ദിവസത്തെ പരിപാടി. ഞാനും ചേട്ടനും കണ്ണനും വ്യത്യസ്തമായ റോളുകളില്‍ അവിടെ എത്തപ്പെട്ടു. അങ്ങനെ ഒരു ദിവസം സഹോദര ഭവനില്‍.മകനെടുത്ത ചിത്രങ്ങളും ഈ കുറിപ്പും സഹോദരനെ അറിയാനും സഹോദര ഭവനം കാണാനൊരു തോന്നലിനും ഉപകരിച്ചാല്‍ സന്തോഷമായി. വൈപ്പിന്‍ ദ്വീപിലെ ചെറായി എന്ന മനോഹരമായ പ്രദേശം പ്രശസ്തമായത് സഹോദരന്‍ അയ്യപ്പന്റെ ജന്മസ്ഥലം എന്നതുകൊണ്ടാണ്. 1889 ആഗസ്റ്റ് മാസം 21നും 1968 മാര്‍ച്ച് 6നും ഇടയ്ക്കുള്ള ആ ധന്യ ജീവിതം നാമ്പിട്ടത് കായലിന്റെ ഓളപ്പരപ്പിലേയ്ക്ക് കണ്ണും നട്ടിരിക്കുന്ന കുമ്പളത്തു പറമ്പില്‍ എന്ന അതിപുരാതന തറവാട്ടിലാണ്.

സഹോദര ഭവനത്തില്‍ നിന്നുള്ള കായല്‍ ദൃശ്യങ്ങള്‍



കുമ്പളത്തുപറമ്പില്‍ ഭവനം നമ്മെ പിടിച്ചു നിര്‍ത്തുന്നത് സഹോദരന്റെ ഓര്‍മ്മകളും അതി മനോഹരമായ ഇത്തരം കായല്‍ കാഴ്ചകളുമാണ്.

പന്തിഭോജനത്തിലൂടെ ചരിത്രത്തില്‍ സ്ഥാനം പിടിച്ച സഹോദരന്‍ അയ്യപ്പന്‍ ജനിച്ചു വളര്‍ന്ന
വീട് . സാംസ്കാരിക വകുപ്പിന്റെ കീഴിലാണിന്നാ വീടും പറമ്പും. സര്‍ക്കാര്‍ നിയോഗിക്കുന്ന ജനകീയ സമിതികളാണിതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ഒരു ഗ്രന്ഥശാലയും ആഡിറ്റോറിയവും പിന്നീട് നിര്‍മ്മിച്ചു. മുറ്റത്ത് ഒരു കുളമുണ്ട്. ഔഷധ സസ്യങ്ങളെക്കൊണ്ടും നാനാതരം ഫലവൃക്ഷങ്ങളെക്കൊണ്ടും സമ്പന്നമാണീ തൊടിയും പരിസരവും. മുറ്റത്തെ കുളവും ഹാളും.

പെരിയാറിന്റെ കൈവഴി ലയിച്ചു ചേര്‍ന്നൊഴുകുന്ന വിശാലമായ കായല്‍പ്പരപ്പിന്റെ കാറ്റേറ്റാണീ
കൊച്ചു ഭവനം നിലകൊള്ളുന്നത്. ശ്രീ നാരായണ ഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മണ്ണ്. സഹോദര ഭവനമിന്ന് ക്യാമ്പുകള്‍ക്കും സെമിനാറുകള്‍ക്കും സാംസ്കാരിക കൂട്ടായ്മകള്‍ക്കും വേദിയാകാറുണ്ട്. താമസ സൌകര്യമൊന്നും ഇല്ല. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള പ്രോഗ്രാമുകളാണധികവും. ഗാന്ധി ജയന്തി ദിനത്തില്‍ സഹോദര ഭവനത്തില്‍ എത്തിയ കുട്ടികള്‍

സഹോദര സംഘത്തിന്റെ സ്ഥാപകന്‍, സഹോദരന്‍ മാസികയുടെ പത്രാധിപര്‍ എന്നീ നിലയില്‍ പ്രവര്‍ത്തിച്ചതിനാലാണ് , അയ്യപ്പന് സഹോദരന്‍ അയ്യപ്പനെന്ന പേരു വന്നത്. വിദ്യാ പോഷിണി സഭ, യുക്തിവാദി മാസിക എന്നിവയുടേയും ചുമതല അദ്ദേഹം വഹിച്ചിട്ടുണ്ട്. മിശ്ര ഭോജനത്തെയും മിശ്ര വിവാഹത്തെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു. അനാചാരങ്ങളെ സഹോദരന്‍ എന്നും എതിര്‍ത്തിരുന്നു. കൊച്ചിയിലെ മന്ത്രിസഭയില്‍ രണ്ടു തവണ മന്ത്രിയായി. ആദ്യത്തെ തിരുക്കൊച്ചി മന്ത്രി സഭയിലും അംഗമായി. ഒട്ടേറെ കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്.




സഹോദരനെ ഓര്‍ക്കുമ്പോള്‍ മിശ്ര ഭോജനത്തെക്കുറിച്ച് പരാമര്‍ശിക്കാതെ പോവാനാവില്ല .1917 മെയ് 29ന് സഹോദരന്‍ ഏതാനും ഈഴവരെയും പുലയരെയും ഒരുമിച്ചിരുത്തി മിശ്രഭോജനം നടത്തി.പ്രതികരണം ഭയങ്കരമായിരുന്നു. പുലയനയ്യപ്പന്‍ എന്ന പേരില്‍ അദ്ദേഹത്തെ യാഥാസ്ഥിതികര്‍ പരിഹസിച്ചു.മിശ്രഭോജനത്തില്‍ പങ്കെടുത്തവരെ സഭയില്‍ നിന്ന് പുറത്താക്കി. അവര്‍ക്ക് സമുദായഭ്രഷ്ട് കല്പിച്ചു. ശ്രീനാരായണഗുരു മിശ്രഭോജനത്തിന്‍ അനുകൂലിയല്ല എന്ന് വരുത്തി തീര്‍ക്കാനായി യാഥാസ്ഥിതികരായ ചിലര്‍ ഒരു ശ്രമം നടത്തിനോക്കി. കുപ്രചരണം ശക്തിപ്പെട്ടപ്പോള്‍ അയ്യപ്പന്‍ സംശയനിവര്‍ത്തിക്കായി ശ്രീനാരായണഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും, വല്യൊരു പ്രസ്ഥാനമായി വളരുമെന്നും പറഞ്ഞ് സ്വാമി അയ്യപ്പനെ പ്രോത്സാഹിപ്പിക്കുകയും ഒരു സന്ദേശം സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുകയും ചെയ്തു

( “മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന്‍ യാതൊരു ദോഷവും ഇല്ല”).

ആ മഹാസന്ദേശത്തിന്റെ ആയിരക്കണക്കിനു കോപ്പികള്‍ ചെറായിയിലും പരിസരത്തും അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടു. അതോടെ യഥാസ്ഥിതികരുടെ പത്തി താഴ്ന്നു.സഹോദരനയ്യപ്പന്റെ ജന്മഗൃഹത്തിന്റെ ചിത്രങ്ങള്‍ (കണ്ണന്‍ എടുത്തത്) പോസ്റ്റ് ചെയ്യാമെന്നു കരുതിതുടങ്ങിയത്, ഇത്രത്തോളമായിപ്പോയി. ഇനി നിര്‍ത്തട്ടെ.

കുട്ടികളോടൊപ്പം ആറേഴു മണിക്കൂര്‍ ചെലവഴിച്ചതിന്റെ ഊര്‍ജം ചോരാതെ ഞാനും ചേട്ടനും. സഹോദര ഭവനത്തിലെ കൂട്ടായ്മയുടെ പുത്തന്‍ അനുഭവങ്ങളും കായല്‍ച്ചിത്രങ്ങളെടുത്തതിന്റെ സംതൃപ്തിയുമായി കണ്ണന്‍. ഞങ്ങള്‍ മൂവരും യാത്രയായി ,സഹോദര ഭവനത്തില്‍ നിന്നും ചെറായിയിലെ ഞങ്ങളുടെ സ്വന്തം കണക്കാട്ടുശ്ശേരി വീട്ടിലേയ്ക്ക്.

Thursday, October 16, 2008

ഒക്ടോബര്‍15. അന്ധരുടെ ദിനം കടന്നു പോയി.

"The world is full of trouble, but as long as we have people undoing trouble, we have a pretty good world."

-- Helen Keller

ഞാനിത് കുറിക്കുമ്പോഴേയ്ക്കും ആ ദിവസം-ലോകത്തിലെ കാഴ്ചയില്ലാത്തവര്‍ക്കായി നീക്കി വച്ചിരിക്കുന്ന ദിവസം- ഒക്ടോബര്‍-15, കടന്നു പോയി. പൊലീസുകാരിയും മനുഷ്യസ്നേഹിയുമായ തുളസിയുടെ സന്ദേശമാണ് (sms) എന്നെ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.

ഹെലന്‍ കെല്ലറെ ഓര്‍ത്തു. ജനിച്ച്, മാസങ്ങള്‍ക്കുള്ളില്‍(19 മാസം) അസുഖം ബാധിച്ച് അന്ധയും ബധിരയും മൂകയുമായിത്തീര്‍ന്ന ഹെലന്‍. ആനീ സലിവന്‍ (Annie Sullivan) എന്ന അദ്ധ്യാപികയുടെ

ത്യാഗപൂര്‍ണ്ണമായ പരിശ്രമം ഹെലന്‍ എന്ന ബാലികയുടെ വിദ്യാഭ്യാസത്തിന് പൂര്‍ണ്ണതയേകി. അന്ധരിലും ബധിരരിലും ബിരുദം നേടിയ ആദ്യ വ്യക്തി ഹെലനത്രേ. ഹെലന്റെ “എന്റെ ജീവിതകഥ”

(Story of my life) വിശ്വ പ്രസിദ്ധമാണ്. കാഴ്ചയും കേള്‍വിയും സംസാരശേഷിയും നഷ്ടപ്പെട്ടിട്ടില്ലാത്ത


Keller in 1905
Born June 27, 1880(1880-
Tuscumbia, Alabama, USA
Died June 1, 1968 (aged 87)
Arcan Ridge, Westport, Connecticut, USA
Helen Adams Keller (June 27, 1880 – June 1, 1968 ).

നമ്മെപ്പോലുള്ളവരുടെ കണ്ണ് തുറപ്പിക്കാനും പ്രതീക്ഷ നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയേകാനും ഹെലന്റെ
ജീവിതകഥ മുഴുവന്‍ വേണമെന്നില്ല.
ലോക രാഷ്ട്രങ്ങളെല്ലാം ഇന്ന് അന്ധരുടെ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുന്നുണ്ട്.ലോകത്തൊട്ടാകെ 20 ദശലക്ഷത്തോളം അന്ധരുണ്ടെന്ന് (അല്പം പഴയ കണക്കാ) വായിച്ചതോര്‍ക്കുന്നു. അന്ധര്‍ക്ക് എഴുതാന്‍ സഹായകമായ ലിപിയുണ്ടാക്കിയത് ഫ്രഞ്ചുകാരനായ ലൂയി ബ്രെയില്‍ ആണ്.സ്പര്‍ശം കൊണ്ട് പ്രയാസം കൂടാതെ വായിക്കാനാവുന്ന ഈ ലിപി ബ്രെയില്‍ രീതി എന്നറിയപ്പെടുന്നു.
മാന്നാനം കെ.ഇ കോളജില്‍ പി.ഡി.സി. യ്ക്കുള്ള കാലത്ത് നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്, അവധി ദിവസങ്ങളില്‍ ഒളശ്ശ അന്ധവിദ്യാലയത്തില്‍ പോയിരുന്നത് ഓര്‍മ്മ വരുന്നു. ഞങ്ങളുടെ ജോലി അന്ധ വിദ്യാര്‍ഥികള്‍ക്ക് പുസ്തകവും നോട്ടുകളും വായിച്ചു കൊടുക്കലായിരുന്നു. അവരത് ബ്രയില്‍ ലിപിയിലെഴുതും. എഴുത്തൊക്കെ കഴിഞ്ഞാല്‍ അവരുടെ വക സംഗീത വിരുന്ന്. ഞങ്ങള്‍ കൊണ്ടു പോവുന്ന മധുര പലഹാരങ്ങളും കഴിച്ച്, അവരുമായി ഒത്തിരി വര്‍ത്തമാനങ്ങള്‍ പറഞ്ഞ്- എത്ര അവധി ദിവസങ്ങള്‍! തിരികെ പോകാന്‍ നേരം വിഷമമായിരുന്നു. അവരോരോരുത്തരും ഞങ്ങളെ ഓരോരുത്തരെയും തിരിച്ചറിയുന്നത് അത്യല്‍ഭുതത്തോടെയാണ് ഞാന്‍ വീക്ഷിച്ചിരുന്നത്. പെണ്‍കുട്ടികള്‍ കണ്ണും മൂക്കും മുഖവും മുടിയുമൊക്കെ തപ്പിനോക്കി, മാലയുടേയും വളയുടേയും കമ്മലിന്റേയുമൊക്കെ വിശേഷങ്ങളാരായുന്നത് കാണുമ്പോള്‍ ‘പെണ്ണ് പെണ്ണുതന്നെ’ എന്നു പറഞ്ഞ്, ചില ആണ്‍കുട്ടികള്‍ കളിയാക്കിയിരുന്നു. അതി മനോഹരമായി പാടിയിരുന്ന കുഞ്ഞമ്മിണി എന്ന കുട്ടിയെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അവള്‍ ഇപ്പോള്‍ എവിടെയാണോ ആവോ? ജീവിത യാത്രയിലെ തിരക്കിനിടെ അത്തരം സഹായങ്ങള്‍ക്കൊന്നും പിന്നീടായില്ലെങ്കിലും, ഒളശ്ശ അന്ധ വിദ്യാലയത്തില്‍ നിരവധി തവണ പോകാന്‍ പില്‍ക്കാലത്തും കഴിഞ്ഞു.
ഓരോതവണയും ഞാന്‍ ചെല്ലുമ്പോള്‍ പുതിയ ബാച്ചിലെ കുട്ടികളാവും. പഴയ കഥ ഞാനോര്‍ക്കും ചിലപ്പോള്‍ കുഞ്ഞമ്മണിയെ ചോദിക്കും. ചില അധ്യാപകര്‍ മാത്രം അവളെ ഓര്‍ത്തിരിക്കുന്നു. പക്ഷേ എവിടാണെന്നറിയില്ല.
പില്‍ക്കാലത്ത് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ’എന്ന ചിത്രം ഇറങ്ങിയപ്പോള്‍ പൊതുവേ സിനിമ (തിയേറ്ററില്‍ പോയി) കാണാത്ത ഞാന്‍ ഭര്‍ത്താവിനെയും മകനെയും നിര്‍ബന്ധിച്ച് ആ പടം പോയി കണ്ടു. പിറ്റേന്ന് ചാലക്കുടിയിലേക്ക്. അന്നു ഞാന്‍ ജോലി ചെയ്തിരുന്ന പ്രസിദ്ധികരണത്തിന് മണിയുടെ ഇന്റര്‍വ്യൂ തരപ്പെടുത്തി. മണിയുടെ കുട്ടിക്കാലത്ത് മണി കൈപിടിച്ച് ഇടയ്ക്കിടയ്ക്ക് നയിച്ചിരുന്ന ഒരു അന്ധന്റെ ‘മാനറിസ’ങ്ങളാണ് സിനിമയിലേക്ക് പകര്‍ത്തിയിരുന്നതെന്ന് പറഞ്ഞു. മണി ആ കാലം മുതല്‍ മിമിക്രിയിലും മറ്റും രൂപപ്പെടുത്തി വച്ച ഒരു കഥാ പാത്രം.....എന്തായാലും അത് വിജയിച്ചു.

നമ്മില്‍ പലരും നേത്രദാന സമ്മത പത്രത്തില്‍ ഒപ്പിട്ടു കൊടുത്തവരാകാം.ഈ ഞാനും കൊടുത്തിട്ടുണ്ട്. പക്ഷേ ഒപ്പിട്ടവരില്‍ പലരുടേയും കണ്ണുകള്‍ അവരുടെ മരണശേഷം ബന്ധുക്കളുടെ അറിവില്ലായ്മയോ ‘മനസ്സില്ലായ്മ’യോ കൊണ്ട് ദാനം ചെയ്യപ്പെടുന്നില്ല. ഇതിനൊക്കെ പരിഹാരമുണ്ടാക്കാനും നേത്ര ദാനം പ്രോത്സാഹിപ്പിക്കാനുമൊക്കെ ഈ ദിനാചരണത്തില്‍ തീരുമാനങ്ങളുണ്ടായിക്കാണും. എല്ലാ നല്ല തീരുമാനങ്ങള്‍ക്കും നടപടിയുണ്ടാകട്ടെ.

Monday, October 13, 2008

ഈ വഴി പോകൂ മറക്കാനാവാത്തവരെ കാണൂ.

അഗ്രി കണ്ടില്ല. ദേ ഇവിടെ ക്ലിക്ക് ചെയ്യൂ.

Thursday, October 9, 2008

ശബ്ദമില്ലാത്ത ഒരു പകല്‍



മീനച്ചിലാറിന്റെ തീരത്തുകൂടി ഒരു യാത്ര

ലോക ബധിരദിനം- സെപ്റ്റംബര്‍ മാസത്തിലെ അവസാന ഞായറാഴ്ച, ഇരുപത്തിയെട്ടാം തിയതി- ബധിര-മൂക കുടുംബസംഗമമായി ആഘോഷിക്കാനാണ് അന്നു ഞാന്‍ പരിചയപ്പെട്ട ‘മര്‍ത്യഭാഷ കേള്‍ക്കാത്ത ദേവദൂതര്‍’ തീരുമാനമെടുത്തിരുന്നത്. അന്നെനിക്കും വ്രതശുദ്ധിയുടെ മാസമായിരുന്നല്ലൊ. അതാവാം , മറ്റെല്ലാം മാറ്റിവച്ച് പാലായിലേക്ക് പോവാന്‍ എന്റെ മനസാക്ഷി എന്നോട് നിര്‍ദ്ദേശിച്ചത്. കോട്ടയത്തുനിന്നും പാലായിലേക്ക് പോവുമ്പോള്‍ നിശ്ശബ്ദയാവാന്‍ ഞാനും പരിശീലിക്കുകയായിരുന്നു.


മീനച്ചിലാര്‍ ഒരു പാലാദൃശ്യം
മൊബൈലിനും ‘ഓഫ്’ കൊടുക്കാന്‍ തീരുമാനിച്ചു. ഞാനിപ്പോള്‍ മീനച്ചിലാറിന്റെ തീരത്തുകൂടി കാറോടിക്കുകയാണ്. ആറ്റുതീരത്തു തന്നെയുള്ള ടൌണ്‍ ഹാളിലാണ്, കുടുംബ സംഗമം. ഇതാ, ഞാനെത്തിപ്പോയി.

ഞായറാഴ്ച - പാലായില്‍ തിരക്കു കുറവ്




ലിനോ - ചുവന്ന ഷര്‍ട്ട്കാരന്‍

മുകളിലത്തെ നിലയിലെത്തുന്നതിനു മുന്‍പ് ഒരു ചെറുപ്പക്കാരന്‍ എന്റെ കൈപിടിച്ചു, പുഞ്ചിരിച്ചു. ‘ആരാവും?’ ഞാന്‍ ആലോചിച്ചു. അടുത്ത നിമിഷം എനിക്കു പിടികിട്ടി. ഏറ്റുമാനൂരെ, എന്റെ തറവാട്ടിനടുത്തുള്ള പെണ്ണമ്മച്ചേച്ചിയുടെ മകന്‍.


അവരിപ്പോള്‍ കൂത്താട്ടുകുളത്താണ്. കുഞ്ഞായിരിക്കുമ്പോള്‍ അസാധാരണമായ ഓമനത്തമായിരുന്നു അവന്റെ മുഖത്ത്. ഞാനും ചേച്ചിയുമൊക്കെ അവനെ എടുക്കാന്‍ മത്സരിച്ചിട്ടുണ്ട്. സംസാരശേഷിയില്ലാത്ത ആ കുഞ്ഞിനോട് എല്ലാവര്‍ക്കും വാത്സല്യമായിരുന്നു. പേര് ലിനോ. നിമിഷങ്ങള്‍ക്കുള്ളില്‍ അവന്‍ വിശേഷങ്ങളെല്ലാം എന്നെ എഴുതിക്കാണിച്ചു.


അവര്‍ ചര്‍ച്ചയിലാണ്

ലിനോയെപ്പോലെയുള്ള യുവാക്കളും കൌമാരപ്രായക്കാരും വന്നുകൊണ്ടേയിരിക്കുന്നു.
ഹാളില്‍ മൈക്ക് ഉണ്ടെങ്കിലും തികഞ്ഞ നിശബ്ദത. കളികളില്‍ പങ്കെടുക്കാത്തവര്‍ വട്ടം കൂടിയിരുന്ന് അവരുടെ ഭാഷയില്‍ വിശേഷങ്ങള്‍ കൈമാറുന്നു. സിനിമയും കമ്പ്യൂട്ടറും ആണവകരാറുമൊക്കെത്തന്നെയാണ് അവരുടെ വിഷയങ്ങള്‍. ചിലര്‍ ആഴ്ചയിലൊരിക്കല്‍ നഗരത്തില്‍ കണ്ടുമുട്ടാറുണ്ടെന്നും പറഞ്ഞു. ചുരുക്കം ചിലര്‍ക്കൊഴികെ ആര്‍ക്കും സ്ഥിര ജോലിയില്ല. വികലാംഗര്‍ക്കു വേണ്ടിയുള്ള എം പ്ലോയ് മെന്റ് എക്സ്ചേഞ്ചില്‍ പേര്‍ റെജിസ്റ്റെര്‍ ചെയ്തെങ്കിലും ആര്‍ക്കും ഫലം ലഭിച്ചില്ല. നല്ല ഡ്രൈവര്‍മാരുണ്ട്. ചെവികേള്‍ക്കാത്തതിനാല്‍ ലൈസന്‍സ് കിട്ടില്ലത്രേ.
സര്‍ക്കാര്‍ ജോലി ലഭിച്ച അപൂര്‍വം ചിലരില്‍ ഏലിയാസും (ജോണി വാക്കര്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ അനുജനായി, പിന്നെ‘ ഈ പുഴയും കടന്ന്’ എന്നചിത്രത്തിലും അഭിനയിച്ചു) പെടും. ഏലിയാസിന്റെ ചേച്ചിയും മൂകയാണ്. അവരും ഭര്‍ത്താവ് അഡ്വ. പത്രോസും എത്തിയിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച അദ്ദേഹം ബധിര മൂകനല്ല. പല സ്ഥലങ്ങളില്‍ നിന്നുമെത്തിയ നൂറോളം കുടുംബങ്ങള്‍.കളിയും ചിരിയും ആശയ വിനിമയവുമായി നേരം പോയതറിഞ്ഞില്ല. എല്ലാവരും സന്തോഷത്തിലാണ്. എന്നോട് മൊബൈല്‍ നമ്പര്‍ വാങ്ങിയ അവര്‍ എസ്. എം .എസ്. അയച്ചോട്ടെ എന്നു ചോദിച്ചു. ഇടയ്ക്കെപ്പോഴോ ഞാനൊരാവശ്യത്തിന് മൊബൈല്‍ തുറന്നപ്പോള്‍ തന്നെ ചിലരുടെ സന്ദേശങ്ങള്‍ തുരുതുരാ വന്നുകൊണ്ടിരുന്നു.



ഏലിയാസും കൂട്ടരും



മത്സരങ്ങള്‍‌- കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, മിട്ടായിപെറുക്ക്, എല്ലാം നടക്കുന്നു. ചിലരുടെ ജീവിത പങ്കാളികള്‍ സംസാരിക്കുന്നവര്‍ (മൂന്നു സ്തീകളും ഒരു പുരുഷനും) . അവിവാഹിതരായ ചിലരോടൊപ്പം മാതാപിതാക്കളോ സഹോദരങ്ങളോ സംസാരിക്കുന്നവരുണ്ട്. കുട്ടികളില്‍ ചിലര്‍ക്കും സംസാരശേഷിയില്ലാത്തവര്‍. ഞാനൊഴികെ എല്ലാവരും ആംഗ്യ ഭാഷ നന്നായറിയുന്നവര്‍. ചായ, വട
എല്ലാം കൃത്യമായി വിതരണം ചെയ്യാനും കഴിക്കാനും കളികള്‍ തടസ്സമായില്ല. കുട്ടികള്‍ മത്സരത്തില്‍ ലയിച്ചിരിക്കുമ്പോള്‍ വിദ്യാസമ്പന്നരായ യുവതീയുവാക്കളുടെ മാതാപിതാക്കളില്‍ ചിലര്‍ മക്കളുടെ ജോലിപ്രശ്നം സ്വകാര്യ സംഭാഷണത്തിനിടെഎന്നോട് പറഞ്ഞു.




കസേര തരപ്പെടുമോ ? - കസേരകളി

സുന്ദരിക്കൊരു പൊട്ട്

മത്സരങ്ങള്‍ ഉച്ച വരെ നീണ്ടു. ഇനി ഉച്ച ഭക്ഷണം.ഊണും അവിടെത്തന്നെ. ഞാന്‍ നോമ്പിലാണെന്നു പറഞ്ഞപ്പോള്‍, അവരില്‍ ചിലര്‍ക്ക് വ്യസനം.എങ്കിലും ഞാനും വിളമ്പാന്‍ കൂടി. തിക്കും തിരക്കുമില്ലാതെ ശാന്തമായി ഊണും നടന്നു. കുട്ടികള്‍ക്കും സ്തീകള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും പ്രത്യേക പരിഗണന കൊടുത്ത ശേഷമാണ് യുവാക്കള്‍ ഊണു കഴിച്ചത്.

പ്രാര്‍ത്ഥന- ശബ്ദമില്ലാത്തവരുടെ ശബ്ദമുള്ള മക്കള്‍

സമയം നഷ്ടപ്പെടുത്താതെ പൊതു സമ്മേളനം തുടങ്ങി. വിശിഷ്ടാതിഥികളില്‍ പലരും എത്തുന്നതേയുള്ളൂ. കുട്ടികളുടെ പ്രാര്‍ത്ഥനയോടെ തുടക്കം.‘ സ്റ്റേജ് ഓപ്പണിങ്’ എന്ന പേരില്‍ മണ്ണക്കനാട് ബധിര മൂക വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം, എല്ലാവരുടേയും മനസ്സു കീഴടക്കി. രണ്ട് കന്യാസ്തീകളാണ് ആ കുട്ടികളെ കൊണ്ടുവന്നത്. കളി തുടങ്ങിയപ്പോള്‍ ഒരു സിസ്റ്റര്‍ സ്റ്റേജിനു മുന്നില്‍ നിലത്തിരുന്ന് കുട്ടികള്‍ക്ക് നിര്‍ദേശം കൊടുക്കുന്നതും കുട്ടികളെല്ലാം സിസ്റ്ററെ നോക്കി കളിക്കുന്നതും മനസ്സിനെ സ്പര്‍ശിക്കുന്ന കാഴ്ചയായിരുന്നു.


ബധിരമൂക വിദ്യാര്‍ത്ഥിനികളുടെ നൃത്തം




‘എന്റെ മക്കളേ..........................’




‘അങ്ങനെ തന്നെ’



സന്തോഷിന്റെ ശബ്ദമില്ലാത്ത പ്രസംഗം

ഉദ്ഘാടന സമ്മേളന വേദി



ശ്രീ . കെ . എം . മാണി

പൊതു സമ്മേളനത്തിന്, മുന്‍ മന്ത്രി ശ്രീ. കെ. എം മാണിയും വികലാംഗ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ. ഉഴവൂര്‍ വിജയനുമൊക്കെയുണ്ട്. അതിഥികളെത്തും മുന്‍പ് കുട്ടികളില്‍ ചിലര്‍ പാട്ടു പാടി. ശബ്ദമില്ലാത്തവരുടെ അനുഗൃഹീതരായ മക്കള്‍. ഓരോ പാട്ടും തീരുമ്പോള്‍ ഞാനറിയാതെ തന്നെ എന്റെ കണ്ണുകളില്‍ നനവു പടരുന്നുണ്ടായിരുന്നു. എല്ലാവരുടേയും സ്ഥിതി അതുതന്നെയായിരുന്നു. ഇതിനിടെ ഞാന്‍ അവരോടെല്ലാം മലയാളം ബ്ലോഗിനെക്കുറിച്ചുള്ള എന്റെ അല്പജ്ഞാനം പങ്കിട്ടു. സിന്ധു എന്ന സഹോദരി ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ക്ക് ആംഗ്യ ഭാഷയില്‍ നല്‍കി. എല്ലാവര്‍ക്കും ബ്ലോഗില്‍ താല്പര്യം. സന്തോഷവും.

ഉദ്ഘാടകന്‍ ശ്രീ. കെ.എം മാണിയും , മുഖ്യ പ്രഭാഷകന്‍ ശ്രീ.ഉഴവൂര്‍ വിജയനും അവരുടെ ജില്ലാ ഓഫീസിനെക്കുറിച്ചും മറ്റും മനസ്സിലാക്കി. വാടകയില്ലാതെ ഒരു ഓഫീസ് പാലായില്‍ തരപ്പെടുത്താമെന്നും ഉറപ്പു നല്‍കി. ക്ഷേമ പദ്ധതികളെക്കുറിച്ചും അവര്‍ പറഞ്ഞു. ബധിര മൂക സംഘടനാ നേതാക്കളായ സന്തോഷ് ഇടശ്ശേരിയില്‍, സെബാസ്ട്യന്‍ മാത്യു, ഗീവര്‍ഗീസ് എന്നിവരും സംസാരിച്ചു. അവരിലൊരാളായ രവീന്ദ്രന്‍ എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതാണ്.



ശ്രദ്ധ വേദിയിലേക്കു മാത്രം

ശ്രീ അച്ചന്‍ കെ മാത്യു. എല്ലാ പ്രസംഗങ്ങളും ആംഗ്യ ഭാഷയിലാക്കി. പാലാ നഗരസഭയുടെ പ്രതിപക്ഷ നേതാവ് ശ്രീ ചെറിയാന്‍ കാപ്പനും അതിഥിയായിരുന്നു. ബധിരരല്ലാത്ത ശ്രീമതി. അന്നമ്മ തോമസ്സും ശ്രീ. രഘുനാഥും ശ്രീമതി. സിന്ധുവും എല്ലാത്തിനും നേതൃത്വം നല്‍കി.



സദസ്സിന്റെ മറ്റൊരു ദൃശ്യം

സമ്മേളനവും, സമ്മാനദാനവുമെല്ലാം കഴിഞ്ഞപ്പോള്‍ ഓരോ മുഖത്തും നേരിയ വിഷാദം പടരുന്നത് കാണാമായിരുന്നു. ഒരു പകല്‍ മുഴുവന്‍ ശബ്ദമില്ലാത്തവരിലൊരാളായിത്തീര്‍ന്ന എന്നിലേക്കും ആ വിഷാദം പടരുന്നുണ്ടായിരുന്നു.