Saturday, September 20, 2008

മര്‍ത്യ ഭാഷ കേള്‍ക്കാത്ത ദേവദൂതര്‍.

ഴിഞ്ഞ ഞായറാഴ്ച്ച-സെപ്റ്റംബര്‍ 14-ന്, ചേര്‍ത്തലയില്‍ ഒരു വിവാഹത്തിനു പോയി വരുന്നു. എന്റെകൂടെ ഞങ്ങളുടെ തറവാടിനടുത്തുള്ള കുറച്ചുപേരുള്ളതിനാല്‍ ഏ റ്റുമാനൂര് അവരെ ഇറക്കാ‍ന്‍ പോകേണ്ടി വന്നു. ഏറ്റുമാനൂര്‍ ടൌണില്‍ എന്റെ സഹോദരന് ഒരു ഓഫീസുണ്ട്. അവിടെ കയറി ഇത്തിരിനേരമിരുന്നു. തൊട്ടടുത്ത മുറിയില്‍ ഒരാള്‍ക്കൂട്ടം. ചിലര്‍ ഇറങ്ങി വന്ന് എന്നെ നോക്കുന്നു. ഒരാള്‍ വന്ന് എന്നോട് അങ്ങോട്ടു വരാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ അങ്ങോട്ട് ചെന്നു. ആ ഓഫിസ് മുറി നിറച്ച് ആളുകളിരിക്കുന്നു. അധികവും യുവാക്കളും മദ്ധ്യവയസ്കരും. എന്നെ വിളിച്ച ചെറുപ്പക്കാരന്‍ ഒരു കസേര ചൂണ്ടി, ഇരിക്കാന്‍ പറഞ്ഞു.‘ നങ്ടെ ജില്ലക്കമ്മ്റ്റി.’വളരെ വിഷമിച്ച് അവ്യക്തമായി അയാള്‍ പറഞ്ഞൊപ്പിച്ചു. ഞാന്‍ ഇരുന്നു. എന്റെ മുന്‍പിലിരിക്കുന്നവരെല്ലാം പരസ്പരം നോക്കി ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നു. എന്നെ കണ്ടപ്പോള്‍ എല്ലാ മുഖങ്ങളിലും സ്നേഹം പടരുന്നു.

മുറിക്കകത്തെ നാലു ചുവരുകളിലും സമ്മേളനങ്ങളുടേയും മറ്റും ചിത്രങ്ങള്‍ താല്കാലികമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഞാന്‍ ആ പടങ്ങള്‍ നോക്കി. (ചിലതില്‍ എന്നെയും കാണാം. രണ്ടു വര്‍ഷം മുന്‍പ് കോട്ടയം റെഡ്ക്രോസ് ടവറില്‍ നടന്ന ഒരു സമ്മേളനം.) അപ്രതീക്ഷിതമായി ഞാന്‍ കടന്നു വന്നത് ബധിരമൂക സംഘടനയുടെ കോട്ടയം ജില്ലാകമ്മിറ്റിയിലേയ്ക്കാണ്.ആ ചുറുചുറുക്കുള്ള സഹോദരന്മാരെല്ലാം ബധിരരും മൂകരുമാണല്ലോഎന്നോര്‍ത്തപ്പോള്‍ എനിയ്ക്ക് വിഷമം തോന്നി. അവരുടെ ഭാഷയ്ക്കപ്പുറത്തുള്ള ഉപചാരം എന്നില്‍ സമ്മിശ്രവികാരമുണ്ടാക്കി.

എന്നെ ആദ്യം വിളിച്ചയാള്‍ക്കേ എന്തെങ്കിലും സംസാരിക്കാനാവൂ. അയാള്‍ കാര്യം വിശദമാക്കി. സെപ്റ്റംബര്‍ 28നു അവരുടെ കോട്ടയം ജില്ലാ സമ്മേളനം പാലായില്‍ നടക്കുന്നു. പരിപാടികള്‍ തയ്യാറാക്കുകയാണവര്‍. നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തത് എന്നെ കാണിച്ചു. ഞാന്‍ ചില പ്രോട്ടോകോള്‍ പിശകും മറ്റും ചൂണ്ടിക്കാട്ടി. ഞങ്ങള്‍ക്ക് ജില്ലാ ആസ്ഥാനത്ത് ഒരു ഓഫീസ് കിട്ടാന്‍ ശ്രമിക്കുന്നുണ്ട്, മുനിസിപ്പാലിറ്റിയില്‍ അപേക്ഷ വച്ചിട്ടുണ്ട്. ഒരാള്‍ എന്നെ എഴുതിക്കാണിച്ചു. ഞാന്‍ ഒരു മുനിസിപ്പല്‍ കൌണ്‍സിലറെ വിളിച്ച് അന്വേഷിച്ചു. പഴയ കെട്ടിടത്തില്‍ മുറിയൊന്നുമില്ലെന്നും പുതിയതു വരട്ടെ, എന്നുമായിരുന്നു മറുപടി.അതിന് മൂന്നുലക്ഷമെങ്കിലും പകിടിയും അപ്പോള്‍ നിലവിലുള്ള വാടകയും ആകുമെന്നുകൂടി കൌണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു. ഞാന്‍ അതവരെ എഴുതിക്കാണിച്ചു. എനിക്കറിയാവുന്ന ആംഗ്യ ഭാഷയില്‍ അധികൃതരുടെ നിസ്സഹായത അറിയിച്ചു.അവരുടെ മുഖങ്ങളില്‍ നിരാശ പടരുന്നത് എനിക്കു കാണാമായിരുന്നു.

സംസാരിക്കാന്‍ കഴിഞ്ഞിരുന്നയാള്‍ അവരുടെ ചില പ്രശ്നങ്ങളേക്കുറിച്ചു പറഞ്ഞു. “ധാരാളം പേര്‍ വൈകല്യമുള്ളവരുണ്ട്. സംഘടനയിലേക്ക് ആരും വരുന്നില്ല. ഞങ്ങള്‍ക്ക് ഒത്തിരി പരിമിതികളുണ്ട്’ .ഇതൊക്കെയായിരുന്നു, ആവിശദീകരണത്തിന്റെ സാരം. ജില്ലാസമ്മേളനം കഴിഞ്ഞ് ഒരുദിവസം പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞാനുംകൂടാം, വിരോധമില്ലെങ്കില്‍ പട്ടണത്തില്‍ നിന്നും അധികം അകലെയല്ലാത്ത എന്റെ വീട്ടില്‍ കൂടാം , എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആ കണ്ണുകളിലെല്ലാം സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും തിരയിളക്കം.

എന്തായാലും ആ കമ്മിറ്റി തിരും വരെ അവരെന്നെ അവിടെ(സ്നേഹംകൊണ്ട്) പിടിച്ചിരുത്തി. സാധാരണ ജനങ്ങളോട് ആശയ വിനിമയം നടത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ ഏതു നടപടിക്കും കാല വിളംബമുണ്ടാവുന്നതായിരുന്നു അവരുടെ മുഖ്യ പ്രശ്നം. കേള്‍ക്കാനാവത്ത ഇവര്‍ക്ക് ബ്ലോഗ് പോലുള്ള മാധ്യമം എത്രമാത്രം പ്രയോജനകരമായിരിക്കുമെന്ന് ഞാന്‍ അവിടെയിരുന്ന് ഓര്‍ത്തുപോയി. പക്ഷെ എന്റെ ആശയങ്ങള്‍ അവിടെ അവരുമായി പങ്കു വയ്കാന്‍ പരിമിതിയുണ്ടല്ലോ.

സമയം വൈകി. അവര്‍ക്കെല്ലാം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരേണ്ടതാണ്. സാധാരണക്കാരും, ചെറിയ തൊഴിലെന്തെങ്കിലും ചെയ്യുന്നവരുമാണ് അധികവും. കോട്ടയം ഭാഗത്തേയ്ക്കുള്ളവര്‍ എന്റെ കൂടെ പോരാന്‍ ക്ഷണിച്ചു. രണ്ടു പേര്‍ കയറി. പെരുന്നയിലുള്ള ഒരാളും കോട്ടയത്തുള്ള ഒരാളും. ഒരാള്‍ മുന്‍പിലും ഒരാള്‍ പിറകിലും കയറി. കോട്ടയത്തേയ്ക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്ത ആശയ സംഘര്‍ഷമായിരുന്നു. യാത്ര ചെയ്യുമ്പോള്‍ എനിയ്ക്കെന്റെ സഹയാത്രികരോട് ഒന്നും മിണ്ടാതിരിക്കേണ്ടി വരുന്ന അവസ്ഥ! അവര്‍ക്ക് രണ്ടുപേര്‍ക്കും ഒന്നും പറയാന്‍ പറ്റുന്നില്ലല്ലോ. എന്തെല്ലാം നല്ല ആശയങ്ങള്‍ അവര്‍ക്ക് പങ്കിടാനുണ്ടാവും. എന്റെ ഫോണ്‍ ഇടക്കിടക്ക് ചിലച്ചു. അവരതറിഞ്ഞില്ലല്ലോ. ഞാന്‍ ഡ്രൈവ് ചെയ്യുമ്പോള്‍ , എനിക്കു വരുന്ന ഫോണ്‍ എടുത്ത് ‘അവര്‍ ഡ്രൈവ് ചെയ്യുകയാ, പിന്നെ വിളിക്കൂ’ എന്ന് പറയാനാവാത്ത സഹയാത്രികരുടെ അവസ്ഥ! ഇപ്പോള്‍ എനിയ്ക്കു തോന്നുന്നത് ഒരു നിസ്സാര പ്രശ്നം. പക്ഷേ, ഈശ്വരാ, ദൈനംദിന ജീവിതത്തില്‍ ഈ സഹോദരന്മാര്‍ക്ക് ഇങ്ങനെ.. എന്തെല്ലാം പ്രശ്നങ്ങള്‍? എന്നിട്ടും അവര്‍ എല്ലാം മറന്ന്, പരസ്പരം സഹായിക്കുന്നു. നമ്മെപ്പോലുള്ളവരെ സ്നേഹിക്കുന്നു, സംഘടിക്കുന്നു.

എന്റെ വീടിനടുത്ത ബസ് സ്റ്റോപ്പില്‍ ഞാന്‍ കാര്‍ നിര്‍ത്തി. അവരെ നോക്കി. രണ്ടു പേരും എന്തൊക്കെയോ ചിന്തിച്ചിരിക്കുന്നു. എന്റെ അടുത്തിരുന്നയാളെ (പേര് ചോദിക്കാനായില്ലല്ലോ) ഞാന്‍ തോണ്ടി വിളിച്ചു. ഇവിടിറങ്ങി ബസ്സില്‍ പോവാമെന്ന് എനിയ്ക്കറിയാവുന്ന ആംഗ്യ ഭാഷയില്‍ പറഞ്ഞു. എന്റെ വീട് ഏതുഭാഗത്താണെന്നും കാട്ടിക്കൊടുത്തു. അവരുടെ കണ്ണുകളില്‍
സ്നേഹത്തിന്റെ വേലിയേറ്റം. എന്റെ കണ്ണുകളില്‍ കണ്ണീരിന്റേയും.

24 comments:

Lathika subhash said...

പ്രശ്നങ്ങളും വിഷമങ്ങളും ഇല്ലാത്തവരാരുമില്ലല്ലോ.
പക്ഷെ ബധിരരുടെയും മൂകരുടെയും പ്രശ്നം നമ്മുടേതില്‍നിന്നും വ്യത്യസ്തമാണെന്നു മാത്രം.എല്ലാം ഉള്ളിലൊതുക്കി അവരും നമ്മെപ്പോലെ ചിരിക്കുന്നു. അവരുടെ സാമീപ്യം പോലും നമ്മെ ചിന്തിപ്പിക്കുന്നു.അവരുടെ കാര്യത്തില്‍ നമ്മളും നിസ്സഹായരെന്നോ? ഒരു ചെറിയ അനുഭവം പങ്കു വയ്ക്കുന്നു.

Sapna Anu B.George said...

നമ്മളെക്കള്‍ ധാരാളം ഉയരത്തിലാണവര്‍, നമ്മുടെ സഹതാപത്തിന്റെ ആവശ്യം അവര്‍ക്കില്ല.നാക്കും മൂക്കും കണ്ണും ചെവിയും ഉണ്ടെന്ന അഹങ്കാരത്തിന്റെ ഭാഗമായി,നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും കുത്തി നോവിക്കുന്നതു പോലെ അവര്‍, ചെയ്യാറില്ല,അവിടെ കൂട്ടായ്മയും,
കരുതലുംഅവര്‍ക്കിടയില്‍ ഉണ്ട്.ഒരു നിസ്സഹായതയും തോന്നേണ്ട കാര്യം ഇല്ല്, ദൈവം അവരുടെ കൂടെയുണ്ട്.

കണ്ണൂരാന്‍ - KANNURAN said...

അവരുമായി ആശയവിനിമയം നടത്താൻ പറ്റുന്ന ചിലരെങ്കിലും അവരെ സഹായിക്കാൻ മുന്നോട്ടു വന്നിരുന്നെങ്കിൽ. കണ്ണൂരിൽ ആരോഗ്യ വകുപ്പിലെ ടെക്ക്നിക്കൽ അസിസ്റ്റന്റായ ശ്രീ.ഉണ്ണികൃഷ്ണൻ ഇത്തരം കാര്യങ്ങളിൽ അവരെ സഹായിക്കുന്നത് കണ്ടിട്ടുണ്ട്. അടുത്ത കാലത്തായി മൊബൈൽ ഫോണിലൂടെ എസ്.എം.എസ്. വഴി സംവദിക്കുന്നത് കണ്ടിട്ടുണ്ട്. അവർക്ക് ബ്ലോഗിലേക്കുള്ള വഴി പറഞ്ഞു കൊടുക്കാൻ ശ്രമിക്കൂ..

Lathika subhash said...

sapna anu b george പറഞ്ഞത് നൂറു ശതമാനവും ശരിയാണ്.അവര്‍ നമ്മെക്കാള്‍ ഒരുപാട് ഉയരത്തിലാണ്. ഇവിടെ വന്നതിനു നന്ദി.
കണ്ണൂരാന്‍,താങ്കള്‍ പറഞ്ഞ കാര്യം ആലോചിക്കാം.നന്ദി.

mayilppeeli said...

ലതിച്ചേച്ചീ,

ഇതില്‍നിന്നൊക്കെ നമുക്ക്‌ ഒരുപാടു പാഠം പഠിയ്ക്കാനില്ലേ.. ഇങ്ങനെയുള്ള കുറവുകളൊന്നുമില്ലാതിരുന്നിട്ടും നമുക്കു ദൈവത്തോടും എല്ലാവരോടും പരാതിയേയുള്ളു....എന്തുകിട്ടിയാലും പോരാപോരാ എന്ന ആര്‍ത്തി...വളരെ ഹൃദയസ്പര്‍ശിയായ അനുഭവം...

smitha adharsh said...

അതെ...നമ്മുടെ പരാതികളുടെയും,പരിഭവങ്ങളുടെയും ഇടയില്‍ ദൈവം നമുക്കു തന്ന ദാനങ്ങളെ മനപൂര്‍വ്വം മറക്കുന്നു...ഒപ്പം,സഹജീവികളോട് കരുണ കാണിക്കാനും...
നല്ല പോസ്റ്റ് ലതി ചേച്ചീ..

വേണു venu said...

Sapna Anu B.George ...പറഞ്ഞ അഭിപ്രായം തന്നെ എനിക്കും.
ഇവിടെ ബെ‍മ്ഗാള്‍ സ്വീറ്റ് ഹൌസ് എന്നൊരു പഴയ കട ഉണ്ടായിരുന്നു. ജോലിക്കാരും മുതലാളിമാരും ഒക്കെ ബെമ്ഗാളികള്‍. നാലു സഹോദരരായിരുന്നു മുതലാളികള്‍. നാലു പേരും മൂകരും ബധിരരും. അവരെ കാണാനും ആംഗ്യ ഭാഷയിലവര് ആശയ വിനിമയം ചെയ്യുന്നത് കണ്ടിരിക്കാനും മാത്രമായി ഞാനവിടെ വൈകുന്നേരം ഒരു കാപ്പി കുടിക്കുമായിരുന്നു.
ദൈവം അവരുടെ കൂടെയുണ്ട് എന്ന് എനിക്കെപ്പോഴും തോന്നുമായിരുന്നു.
നല്ല പോസ്റ്റ്...

Areekkodan | അരീക്കോടന്‍ said...

നല്ല പോസ്റ്റ്

ജിജ സുബ്രഹ്മണ്യൻ said...

മനുഷ്യരുടെ ഭാഷ കേള്‍ക്കാന്‍ കഴിയാത്ത ദേവ ദൂതരെ അവതരിപ്പിച്ചത് ഭംഗിയായി.സപ്ന പറഞ്ഞതു പോലെ അവര്‍ക്ക് സഹതാപത്തിന്റെ ആവശ്യം ഇല്ല,.ദൈവം ഉണ്ട് അവരുടെ കൂടെ.

വികടശിരോമണി said...

ദൈവം മാത്രം പോര കാന്താരിക്കുട്ടീ,
എല്ലാമുണ്ടെന്നഹങ്കരിക്കുന്ന നമ്മളും വേണം.നിഷ്ക്രിയരായ നമുക്കൊക്കെ കാതും നാവുമുണ്ടായിട്ടെന്ത്?ദൈവം ദൈവത്തിനു പറ്റുന്നതുചെയ്യട്ടെ,നമുക്കെന്തു ചെയ്യാനാകുമെന്നാലോചിക്കണം.ഇവരുടെ സംഘടനാഭാരവാഹികളാരാണ്?അവരുമായി ബന്ധപ്പെടാനുള്ള മാർഗ്ഗമെന്താണ്?

siva // ശിവ said...

ഈ അവസ്ഥ ഞാന്‍ നന്നായി അറിയും...ഈ നല്ല മനസ്സ് എന്നും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു...

ഹരീഷ് തൊടുപുഴ said...

വീണ്ടും നല്ലൊരു പോസ്റ്റ് കൂടി, അഭിനന്ദനങ്ങള്‍....

തൊടുപുഴ ടൌണില്‍, പാലാ റോട്ടിലെ ആദ്യത്തെ കുരിശുപള്ളിക്ക് എതിര്‍വശത്തായി വൈകുന്നേരങ്ങളില്‍ ബധിരരും,മൂകരുമായ കുറച്ചു ചെറുപ്പക്കാര്‍ അവരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കുന്നതു കാണാറുണ്ട്. മിക്കവാറും അതിലേ കടന്നുപോകുമ്പോള്‍ അവരുടെ ആശയങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള കഴിവ് ഒട്ടേറെ അതിശയത്തോടുകൂടി ഞാന്‍ വീക്ഷിക്കാറുണ്ടായിരുന്നു.

നിരക്ഷരൻ said...

ചേച്ചിക്ക് സമൂഹത്തിലെ എല്ലാത്തരം ആളുകളുമായി ഇടപഴകാനും പ്രവര്‍ത്തിക്കാനും അവരുടെ പ്രശ്നങ്ങളൊക്കെ മനസ്സിലാക്കാനും സഹായിക്കാനുമൊക്കെ കഴിയുന്നത് ഒരു വലിയ ഭാഗ്യമാണ്.

ബാബുരാജ് said...

ലതീ,
നല്ല പോസ്റ്റ്‌. എന്റെ ഒരു കസിന്‍ ബധിരമൂകനാണ്‌. എനിക്കു തോന്നിയിട്ടുള്ളത്‌ അവര്‍ക്ക്‌ ഒരു വൈകല്യവും ഇല്ല എന്നതാണ്‌. അവര്‍ വളരെ നന്നായി കമ്മ്യൂണിക്കേറ്റ്‌ ചെയ്യും, സത്യത്തില്‍ നമ്മളാണ്‌ അവരോട്‌ ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുന്നത്‌. നമ്മള്‍ ശബ്ദത്തിന്റെ പരിമിതിയില്‍ കുരുങ്ങിക്കിടക്കുകയാണ്‌. അവര്‍ ഏറ്റവും വെറുക്കുന്നതും സഹതാപം പ്രകടിപ്പിക്കുന്നതിനെയാണ്‌.

കുറ്റ്യാടിക്കാരന്‍|Suhair said...

നല്ല പോസ്റ്റ് ചേച്ചി..

joice samuel said...

:)

Anonymous said...

യുറോപ്പില്‍ പലരും വീഡിയോ കാള്‍ സംവിധാനം വഴി ആന്ഗ്യ ഭാഷയിലൂടെ മൊബൈല് ഉപയോഗിച്ചു സംസാരികുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയും മൊബൈല് ഉപയോഗിക്കാം എന്നത് പുത്തന്‍ അറിവായിരുന്നു

The Common Man | പ്രാരബ്ധം said...

മനസ്സില്‍ തട്ടുന്ന വിവരണം.
jose.jk@gmail.com

അരുണ്‍ കരിമുട്ടം said...

നല്ല പോസ്റ്റ്.
നമ്മളൊക്കെ അഹങ്കരിക്കുന്നത് വെറുതെയാ അല്ലേ?
Super!!!

ഉപാസന || Upasana said...

ഒരു നല്ല മനസ്സിനുടമായാണ് താങ്കളെന്ന് കരുതുന്നു.
ഈ പോസ്റ്റ് വായിച്ചതില്‍ നിന്ന് ഞാന്‍ അങ്ങിനെയാണ് മനസ്സിലാക്കിയത്.


ഒരു കാലത്ത് ബധിരര്‍ക്കിടയില്‍ ഞാനും കുറച്ച് സമയം ചെലവഴിച്ചിട്ടുണ്ട്.
അവരുടെ Sign Language കുറച്ചൊക്കെ (Only Basics) അറിയുകയും ചെയ്യാം.

അവരോട് സംസാരിക്കുമ്പോ ചുണ്ടിന്റെ ചലനങ്ങള്‍ കൂടുതല്‍ പ്രകടമാക്കത്തക്ക വിധം വര്‍ത്തമാനം പറയുക. ആംഗ്യപ്രകടനങ്ങള്‍ ഇല്ലാതെ അവര്‍ക്ക് പല വാചകങ്ങളും ചുണ്ടിന്റെ ചലനങ്ങള്‍ വഴി മനസ്സിലാക്കാന്‍ സാധിയ്ക്കും (if he trained/knew to track speech via lip movements). സൈന്‍ ലാഗ്വേജ് മസ്റ്റ് അല്ല എന്ന്.

എങ്ങിനെയാണ് അവര്‍ സംസാരം ചുണ്ടിന്റെ ചലനങ്ങള്‍ വഴി മനസ്സിലാക്കുന്നത്..!

ഉദാ: മ, പ, ബ എന്നി വാചകങ്ങള്‍ ഉച്ചരിക്കുമ്പോ ചുണ്ടുകള്‍ കൂട്ടി മുട്ടിയേ തീരൂ.
‘ല’ ഉച്ചരിക്കുമ്പോ മുകളിലെ മോണയുടെ തുമ്പത്ത് സ്പര്‍ശിക്കുന്നു നാവ്.
പക്ഷേ നാവിന്റെ അതേ മൂവ്മെന്റ് തന്നെ മുകളീലെ മോണയ്ക്ക് കുറച്ച് പിന്നിലാകുമ്പോ “ര” എന്ന ശബ്ദം ആകുന്നു.

They can knew this diferences in lip movements if trained (training should give at their early chool days. it is not a silly proces,but time consuming).

While talking, they would be concerntrating on your lip rather than in eyes/forehead. (Dont misunderstand them ttaa. they might not be enjoying beauty of lip. but some, will do even that. :-))) )

To work out this type of speech capturing (by deaf people), the one who is speaking to them also need to know some technics. it is better to ask to a good audiologist.


ഒന്ന് കൂടെ പറഞ്ഞ് ഉപാസന നിറുത്തുന്നു.

അവരോട് സിമ്പതി അരുത്.
ക്രിയാത്മകമായ സഹകരണം നല്‍കൂ ചേച്ചീ.

ഉപാസന അങ്ങിനെ പ്രാര്‍ത്ഥിക്കുന്നു.

എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന

ഉപാസന || Upasana said...
This comment has been removed by the author.
PIN said...

നല്ല പോസ്റ്റ്‌.

ശബദത്തിലൂടെ ആശയവിനിമയം നടത്താൻ ആവാത്തതിനാൽ സമൂഹത്തിൽ നിന്നും വേറിട്ട്‌ നിൽക്കുന്നവർ.

അവർക്ക്‌ മറ്റ്‌ പല കഴിവുകളും ഉണ്ട്‌ അതിന്‌ അവർക്ക്‌ അഗീകാരം കിട്ടുന്നില്ല എന്നതാണ്‌ വാസ്തവം. നാം വായ്‌ അനക്കുന്നത്‌ കണ്ടാൽ പലർക്കും കാര്യം മനസ്സിലാകും.

ഹന്‍ല്ലലത്ത് Hanllalath said...

അവര്‍ നമ്മെക്കാള്‍ ഉയരത്തിലാണ് ആകാശത്താണ് എന്നൊക്കെ പറഞ്ഞ് അവരെ മാറ്റി നിറുതാനല്ല നാം ശ്രമിക്കേണ്ടത്....
Sapna Anu B.George ന്‍റെ അഭിപ്രായം എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ,
സ്വന്തമായ ലോകത്ത് മാത്രം ജീവിക്കുവാനുള്ള ഉള്‍ പ്രേരണയാല്‍ ഉണ്ടായതാണ് എന്നാണ്.
നാം അവര്ക്കു സഹതാപം കൊടുക്കണ്ട എന്നത് ശെരി തന്നെ..
ഞാനും യോജിക്കുന്നു...സഹതാപത്തിന്‍റെ ഒരംശവും പലരും ഇഷ്ടപ്പെടുന്നുമില്ല...!

ഞാന്‍ പഠിച്ച സ്കൂളില്‍ ബധിര വിദ്യാലയം കൂടി ഉണ്ടായിരുന്നു...
അധ്യാപകര്‍ അവരെക്കുറിച്ച് പറയുന്നത് സംസ്കാരമോ സദാചാരമോ അറിയാന്‍ അവര്‍ ബുദ്ധിമുട്ടുന്നു എന്നാണ്..
ശെരിയും തെറ്റും കണ്ടല്ല അറിയുന്നത്....കേട്ടാണ്...ആ കേള്‍വി ഇല്ലായ്മ അവരെ സ്വഭാവ വൈകൃതങ്ങള്‍ ഉള്ളവരായി മാറ്റാതിരിക്കാന്‍ അവരെ മുഖ്യധാരയിലേക്ക്
കൊണ്ടു വരേണ്ടിയിരിക്കുന്നു....
പ്രസംഗിക്കാനും എഴുതാനും കാണിക്കുന്ന ആവേശത്തിന്‍റെ ചെറിയ ഒരംശം നാം ക്രിയാത്മകമായി ചിന്തിക്കുവാന്‍ മാറ്റി വച്ചാല്‍....നമുക്കു ലോകം തന്നെ മാറ്റാന്‍ കഴിയും ലതിക ചേച്ചിക്ക് നന്മകള്‍ നേരുന്നു .....
ഒപ്പം ഓര്‍മ്മിപ്പിക്കട്ടെ....സഹതാപമല്ല സഹായമാണ് വേണ്ടത്...
സഹായം സഹതാപത്തില്‍ നിന്നല്ല...
നമ്മുടെ കടമയാണ് അതെന്ന് നമുക്കെല്ലാം സ്വയം ഓര്‍മ്മയില്‍ ഉണ്ടാവട്ടെ...

Kunjipenne - കുഞ്ഞിപെണ്ണ് said...

നമ്മുടെ ഇടയിലെ ജാതി, മതം, ദൈവം, തറവാട്ട് മഹിമ, ഉദ്ധ്യോഗം എന്നുവേണ്ട ഏത് തരം പൊങ്ങച്ചങ്ങള്‍ക്കും ഈ മനുഷ്യരുചട മുന്നില്‍ എന്ത് വില അവിടെ മനുഷ്യത്വം മാത്രമാണ് പകരം വയ്ക്കേണ്ടത് .അതിന് നമ്മളിലാര്‍ക്കാണ് ഇതവശേഷിക്കുന്നത്?