Sunday, November 2, 2008

ഗുരു നിത്യയുണ്ടായിരുന്നെങ്കില്‍....ഇന്ന് ..84 വയസ്സ്.

“........എന്റെ ചുറ്റും ചരിത്ര സംഭവങ്ങള്‍
വലംവച്ചിട്ടില്ല. എന്റെ വാക്കുകള്‍ക്ക്
സമകാലീന ജനതയുടെ ശ്രദ്ധ
പിടിച്ചെടുക്കുവാനുള്ള
നൈര്‍മ്മല്യമോ മൂല്യകാന്തിയോ
ഒന്നുമില്ല. തപസ്സിന്റെ മാര്‍ഗ്ഗത്തില്‍
ചരിക്കുവാന്‍ശ്രമിച്ചെങ്കിലും ഒരു
തുളസ്സീദാസിന്റെയോ
കബീര്‍ദാസിന്റെയോ
സാന്‍ഫ്രാന്‍സിസിന്റെയോ
അമല കാന്തി എന്റെ ആത്മാവില്‍
ഒളിപൂണ്ടു നില്ക്കുന്നില്ല.അങ്ങനെയുള്ള
ഒരു നിസ്സാരന്‍ എന്തിന് ആത്മകഥ
എഴുതി എന്നു ചോദിച്ചാല്‍ ഒരു
ഉത്തരമേയുള്ളു. ഒരുവന്‍
മറ്റൊരുവനെ ചൂണ്ടിക്കാണിച്ച്
പരിഹാസം ഊറിനില്‍ക്കുന്ന
ചിരിയോ ദൈന്യതയുളവാക്കുന്ന
അനുകമ്പയോ കാണിക്കുന്നതിലും
നല്ലതാണ് തന്നെത്തന്നെ ഒരു
നിമിത്തമാക്കിക്കൊണ്ട്,
മനുഷ്യജീവിതം
അവനറിയാതെതന്നെ എത്രയോ
പ്രാവശ്യം ഇടറി ഇരുളി
വീണുപോകും എന്നു മറ്റുള്ളര്‍ക്കു
ദൃഷ്ടാന്തമാക്കിക്കൊടുക്കുന്നത്.”

(യതിചരിതം-ഗുരു നിത്യ).
ആത്മകഥയില്‍ നിന്ന്.


1924 നവംബര്‍ 2-ന് താഴത്തേതില്‍ വാമക്ഷിയമ്മയുടേയും മൂലൂര്‍ എസ് പത്മനാഭപ്പണിക്കരുടെ അനന്തരവനും കവിയുമായ പന്തളം രാഘവപ്പണിക്കരുടെയും മകനായി
പത്തനംതിട്ടയിലെ കോന്നിയ്ക്കു സമീപമുള്ള വകയാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. 1940-ല്‍ സ്ക്കൂള്‍ ഫൈനല്‍ പാസ്സായതിനുശേഷം 1947 വരെ ഇന്ത്യയില്‍ പലയിടത്തും അലഞ്ഞു നടന്നു. യാത്രയ്ക്കിടയില്‍
മഹാത്മാഗാന്ധി ,രമണമഹര്‍ഷി തുടങ്ങി അനേകം മഹാത്മാക്കളോട് ബന്ധപ്പെടുവാന്‍ ഇടയായി. ഡോ.ജി.എച്ച്.മീസിനോടൊത്തു താമസിച്ചു പാരമ്പര്യമന:ശാസ്ത്രം (Traditional Psychology),
പുരാവൃത്തശാസ്ത്രം (Mythology), നരവംശശാസ്ത്രം (Anthropology), എന്നിവയില്‍ വിപുലമായ അറിവു
ആര്‍ജ്ജിച്ചു. ഫിലോസഫിയില്‍ എം.എ. ബിരുദം നേടിയശേഷം കൊല്ലം എസ്. എന്‍. കോളേജില്‍ സൈക്കോളജി അദ്ധ്യാപകനായും പിന്നീട് മദ്രാസ് വിവേകാനന്ദ കോളേജില്‍ ഫിലോസഫി അദ്ധ്യാപകനായും ജോലിചെയ്തു. 1952 - ല്‍ നടരാജഗുരുവിന്റെ ശിഷ്യനായി. അദ്ദേഹത്തോടൊപ്പം വേദാന്തം, ആധുനികശാസ്ത്രം മുതലായവയെ സമഞ്ജസമാക്കി മനസ്സിലാക്കാനുള്ള രഹസ്യങ്ങള്‍ ഹൃദിസ്ഥമാക്കി.
1956 മുതല്‍1959വരെ ബോംബെ, കാശി, ഹരിദ്വാര്‍,ഋഷീകേശം എന്നിവിടങ്ങളിലുള്ള ആശ്രമങ്ങളില്‍ താമസിച്ച് വേദാന്തം,ന്യായം, യോഗം തുടങ്ങിയവ അഭ്യസിച്ചു. 1963 മുതല്‍ 1967 വരെ ഡല്‍ഹിയിലെ സൈക്കിക്ആന്‍ഡ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു.
1969 മുതല്‍ 1984 വരെ ആസ്ത്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായിരുന്നു. 1984നു ശേഷം അധിക സമയവും ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ ഗ്രന്ഥരചനയില്‍ മുഴുകി കഴിഞ്ഞു. നാരായണ ഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റിയുടേയും അധിപനായിരുന്ന ഗുരു മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറ്റിയന്‍പതിലധികം കൃതികള്‍ രചിച്ചു. 1999മെയ് 14ന് ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ വച്ച് സമാധി.
പക്ഷാഘാതത്തെത്തുടര്‍ന്ന് നിത്യനിദ്രയിലാണ്ടില്ലായിരുന്നെങ്കില്‍, ഗുരു നിത്യ ചൈതന്യ യതിയ്ക്കിന്ന് 84വയസ്സാകുമായിരുന്നു. പ്രിയ ഗുരുവിന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ സ്നേഹത്തിന്റെ വാടാമലരുകളര്‍പ്പിക്കുന്നു.

( കടപ്പാട്-മലയാള പoന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച യതി ചരിതം എന്ന പേരിലുള്ള ഗുരുവിന്റെ ആത്മ കഥ.)
എന്റെ യാത്ര എന്ന ബ്ലോഗിലെ ‘ഒരിയ്ക്കല്‍ക്കൂ‍ടി പന്നല്‍ മലയിലേയ്ക്ക്, മറക്കാനാവാത്തവര്‍ എന്ന ബ്ലോഗ്ഗിലെ ‘സമര്‍പ്പണം’,‘ഗുരു നിത്യ’എന്നീ പോസ്റ്റുകള്‍ വായിക്കാത്തവര്‍ വായിക്കാനപേക്ഷ.

13 comments:

Lathika subhash said...

ഇന്ന് അതിരാവിലെ ഉണര്‍ന്ന് ഈ പോസ്റ്റ് തയ്യാറാക്കാന്‍ തുടങ്ങി.എങ്കിലും ഇത് മുഴുമിപ്പിക്കാതെ അത്യാവശ്യം ഒരു യാത്ര പോകേണ്ടി വന്നു.ഇപ്പൊഴാണ് ഹ്രസ്വമായ ഈ കുറിപ്പ് പൂര്‍ത്തിയാക്കിയത്. ഗുരു നിത്യ ചൈതന്യ യതിയെ പരിചയമില്ലാത്തവര്‍ക്കു വേണ്ടി മാത്രമാണിത്.എന്റെ യാത്ര എന്ന ബ്ലോഗിലെ ‘ഒരിയ്ക്കല്‍ക്കൂ‍ടി പന്നല്‍ മലയിലേയ്ക്ക്, മറക്കാനാവാത്തവര്‍ എന്ന ബ്ലോഗ്ഗിലെ ‘സമര്‍പ്പണം’,‘ഗുരു നിത്യ’എന്നീ പോസ്റ്റുകള്‍ വായിക്കാത്തവര്‍ വായിക്കാനപേക്ഷ.

ഗീത said...

ആ പോസ്റ്റുകള്‍ ഒക്കെ വായിച്ചിട്ടുണ്ട്‌ ലതി. എന്നാലും ഗുരു യതിയെ കുറിച്ച് എപ്പോള്‍ വായിക്കുന്നതും സന്തോഷപ്രദം തന്നെ.

മുസാഫിര്‍ said...

ഇത്ര വലിവര്‍ക്കും ഈ എളിമയോടെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമോ എന്നു തോന്നും ഗുരുവിന്റെ ആത്മകഥയിലെ തുടക്കം വായിച്ചാല്‍.മുന്‍പത്തെ പോസ്റ്റുകളും വായിച്ചിട്ടുണ്ട് ലതി.

Anil cheleri kumaran said...

നന്നായിരിക്കുന്നു പോസ്റ്റ്.

Kvartha Test said...

ഗുരു നിത്യചൈതന്യയതിയെകുറിച്ചു വായിച്ചത് സന്തോഷദായകമായി. അദ്ദേഹത്തിന്‍റെ കുറച്ചു രചനകളെ വായിച്ചിട്ടുള്ളൂ. ആ രചനകള്‍ വായിക്കാനും മനസ്സിലാക്കാനും ഉള്ള കെല്‍പ്പ് ഈയുള്ളവന് തരണേ എന്ന് ഗുരുവിനോട് പ്രാര്‍ത്ഥിക്കട്ടെ.

യതി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു നന്മ ഉള്ളില്‍ തോന്നും. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ വര്‍ക്കലയില്‍ ഗുരുകുലത്തില്‍ പോയിരുന്നു. അപ്പോള്‍ യതിയെ ഒന്നുകൂടി സ്മരിച്ചു.

പിന്നെ 'ഗുരു' ഒരിക്കലും മരിക്കുന്നില്ല, അല്ലെ? ദേഹവിയോഗം മാത്രമേയുള്ളൂ. ആ നന്മ എല്ലായിടവും നിറഞ്ഞുനില്ക്കുന്നു.

smitha adharsh said...

നല്ല പോസ്റ്റ്...

amantowalkwith@gmail.com said...

kure varshangalkku munpu gurukulathil vachu guruvine kandath orma vannu..
thanks good post

ശ്രീഅളോക് said...

ലതിച്ചേച്ചി, ശ്രീയുടെ പേരില്‍ വന്ന് 'എല്ലാവരെയും വഴി തെറ്റിച്ച ' ശ്രീയാണ് ഞാന്‍ , ഗുരു നിത്യചിതന്യ യതിയെപ്പറ്റി
ഞാന്‍ അറിയുന്നത് സ്കൂളില്‍ വെച്ച് സാറ് പറഞ്ഞു തന്ന ഒരു കുഞ്ഞു കഥയിലൂടെയാണ്, അതിന് ശേഷം പുസ്തകങ്ങളിലൂടെ , കഥ ആധികരികമാണോ എന്നെനിക്കറിയില്ല , എങ്കിലും ഇങ്ങനെയാണ് , ഗുരു ഏതോ ഒരു പ്രദേശത്ത് സന്ദര്‍ശനത്തിന് പോയി , അവിടെ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി ഗുരുവിനെ നോക്കി നില്ക്കുന്നു , ഗുരുവിന്റെ ശ്രദ്ധ അവിടേക്കായി. തനിക്ക് തരാന്‍ കുട്ടിയുടെ കൈയില്‍ എന്താണുള്ളതെന്ന് ഗുരു ചോദിക്കുന്നു,കുട്ടി കൈ മലര്‍ത്തുന്നു ,ആ കുട്ടി വായില്‍ എന്തോ നുനയുന്നുണ്ടായിരുന്നു . ഗുരു വാ തുറക്കാന്‍ ആവശ്യപ്പെട്ടു , അതൊരു മിഠായി ആയിരുന്നു , യാതൊരു സങ്കോചവും കൂടാതെ ഗുരു ആ മിഠായി എടുത്തു നുണഞ്ഞു കുട്ടിയെ ഓമനിച്ചു .

ഈ കഥ സത്യമാണെങ്കിലും അല്ലെങ്കിലും എന്തോ , അത് ഞാന്‍ അനുഭവിച്ചത് പോലെ എന്നും മനസ്സില്‍ തങ്ങിനിന്നു . ഇപ്പൊ ലതിച്ചേച്ചി എഴുതിയതൊക്കെ വായിച്ചപ്പോ ,ശരിക്കും ഭാഗ്യവതി തന്നെ .

'ശാന്തത മാത്രം...
ഞങ്ങള്‍ ഒത്തിരി നേരം ആ ശാന്തതയിലിരുന്നു...
ഗുരുവിന്റെ ഓര്‍മ്മകള്‍ എന്നെ വികാരാധീനയാക്കി.
എന്റെ കണ്ണുകള് ഈറനണിഞ്ഞു...'

എന്റെയും ...

Jayasree Lakshmy Kumar said...

ലതികേച്ചി..പോസ്റ്റ് വായിച്ചു. പഴയ പോസ്റ്റുകളും ഇപ്പോഴാണു വായിക്കുന്നത്. ഗുരു നിത്യചൈതന്യയതിയെ പരിചയം അദ്ദേഹത്തിന്റെ ചില രചനകളിലൂടെ മാത്രം. അതും സ്കൂൾ വിദ്യഭ്യാസത്തിന്റെ അവസാനകാലം തുടങ്ങി. മനശാസ്ത്രം മാസികയിലെ അദ്ദേഹത്തിന്റെ എഴുത്തുകൾ വളരേ ഇഷ്ടമായിരുന്നു. ചിലതൊന്നും ആ പ്രായത്തിൽ മനസ്സിലാകാറില്ല. എന്നിട്ടും അദ്ദേഹം മനസ്സിലേൽ‌പ്പിച്ച സ്വാധീനം വലുതായിരുന്നു. സന്യാസിമാരിൽ ഞാനിഷ്ടപ്പെടുന്ന ഏക വ്യക്തിയും അദ്ദേഹം തന്നെ. ആ വാത്സല്യമ അനുഭവിക്കാനും അദ്ദേഹത്തിന്റെ കൂടെ സമയം ചിലവഴിക്കാനും കഴിഞ്ഞ ചേച്ചി പുണ്യം ചെയ്തിരിക്കുന്നു

ചാണക്യന്‍ said...

:)
ഈ പോസ്റ്റ് ഇപ്പോഴാണ് ഞാന്‍ കാണുന്നത്..
യതിയെന്ന ഗുരുവിനെ എനിക്കിഷ്ടമാണ്.. വര്‍ഷങ്ങളോളം ഞങ്ങള്‍ തമ്മില്‍ കത്തിടപാടുകളും ഉണ്ടായിരുന്നു.. യതിയുടെ പുസ്തകങ്ങളിലൂടെയാണ് ആദ്യകാലത്ത് പരിചയമാരംഭിക്കുന്നത്. പിന്നീട് എപ്പോഴോ ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ നേരിട്ടുകാണാന്‍ ഫേണ്‍ ഹില്ലില്‍ എത്തി. എനിക്കായ് നല്ല ഒരു ആതിഥേയത്വം ഒരുക്കിയ അദ്ദേഹം എന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം ചോദിച്ചു.. സന്യസിക്കാനാണ് പുറപ്പാട് എന്ന് കേട്ടമാത്രയില്‍ കോപമോ രോക്ഷമോ എന്തെന്നറിയില്ല അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു....
കുട്ടീ..ഇയാള്‍ സന്യസിക്കുന്നതുകൊണ്ട് ഇയാള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു ഗുണവുമില്ല...വേഗം യാത്രയാവാന്‍ നോക്ക്...
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അവിടെ നിന്നും യാത്ര തിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഇപ്പോഴും മുഴങ്ങുന്നു....ഞാനെഴുതിയവ ഒന്നൂടെ മനസ്സിരുത്തി വായിക്കുക...
പലേടത്തും കറങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ എന്നെയും കാത്ത് ഒരു പോസ്റ്റ് കാര്‍ഡ് കിടപ്പുണ്ടായിരുന്നു..
അതിലിങ്ങനെ എഴുതിയിരുന്നു
.... ഇയാള്‍ ഒരിക്കലും സന്യസിക്കരുത്, അതുകൊണ്ട് ഇയാള്‍ക്കോ മറ്റുള്ളവര്‍ക്കോ ഒരു ഗുണവുമില്ല...
എന്റെ അബദ്ധജഡിലങ്ങളായ വിശ്വാസങ്ങളില്‍ നിന്നും എന്നെ കരകയറ്റിയ ആളാണ് യതി, ഞാനൊരിക്കലും അദ്ദേഹത്തെ ഒരു സമുദായക്കാരുടെ സന്യാസിയായിക്കാണാന്‍ ആഗ്രഹിക്കുന്നില്ല, മറിച്ച് ഒരു ഗുരുവായി കാണാനേ ആഗ്രഹിക്കൂ...

കമന്റ് നീണ്ടതിന് ക്ഷമ ചോദിക്കുന്നു..

കാളിയമ്പി said...

ഗുരുവിനെ ആരാണ് ഒരു സമുദായക്കാരുടെ മാത്രം സംന്യാസിയായി കണ്ടത്?

ചാണക്യന്‍ said...

ഒള്ളത് പറഞ്ഞാല്‍ ദേഷ്യം വരല്ലെ അമ്പി,
വെള്ളാപ്പള്ളി നല്ലോണം ശ്രമിച്ചതാ...

മാംഗ്‌ said...

വിഷയങ്ങളിലെ ആധികാരികത അതിലേറെ ചില ഒർമപെടുത്തലുകളും പങ്കുവയ്ക്കലുകളും സ്നേഹ സാന്ദ്രമായ ഒരു തലോടൽ ചിലപ്പോൾ നൊമ്പരപെടുത്തുന്ന ഒരു ഒ‍ാർമ്മക്കുറിപ്പ്‌ അതുതന്നെയാണു സ്ര്ഷ്ടിയെ വേ‍ീട്ടതാക്കുന്നതും ഒരുതരം ഡിപ്പ്ലൊമാറ്റിക്‌ സമീപനം ആധുനിക പത്രപ്രവർത്തനത്തിന്റെ മുറിപ്പെടുത്താതെ സന്ധിചെയ്തു മുന്നേറുന്ന ആ ശൈലി ചിലപ്പൊഴെൻകിലും ലതിചേച്ചിയുടെ എഴുത്തിൽ കടന്നു കൂടുന്നുണ്ടു.അതൊഴിച്ചുനിർത്തിയാൽ എനിക്കിഷ്ടമാണു ഈ ശൈലിയും എഴുത്തും.