Thursday, October 14, 2010

ഞാന്‍ ഇനി മൂന്നാഴ്ച്ച അമേരിക്കയില്‍ .

പ്രിയ ബ്ലോഗര്‍മാരില്‍ ആരൊക്കെ അമേരിക്കയില്‍ ഉണ്ടെന്ന്‌ ഈയുള്ളവള്‍ക്കു ഒരു നിശ്ചയമില്ല. എങ്കിലും നിങ്ങളുടെ അനുവാദത്തോടെ ഞാന്‍ അങ്ങോട്ടൊന്നു വരുന്നു. ഒക്ടോബർ 16 മുതൽ നവംബർ 6 വരെ അവിടെ നടക്കുന്ന ഇന്റര്‍നാഷണല്‍ വിസിറ്റർ ലീഡര്‍ഷിപ്പ് പ്രോഗ്രാം(International Visitor Leadership Program)ല്‍ പങ്കെടുക്കാനാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും മൂന്നു പേരും അഫ്ഗാനിസ്ഥാനില്‍ നിന്നും രണ്ടു പേരും ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഓരോരുത്തരും പങ്കെടുക്കുന്ന ടീമിലെ ഏകമലയാളി ഞാനാണ്. യു.എസ് വിദ്യാഭ്യാസ- സാംസ്കാരിക മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ഈ പരിപാടിയിലേയ്ക്ക് അമേരിക്കൻ കൊൺസലേറ്റ് ആണ് ഞങ്ങളെ ക്ഷണിച്ചിരിക്കുന്നത്.

നാളെ കൊച്ചിയില്‍ നിന്നും വൈകിട്ട് പുറപ്പെടും . 16നു വാഷിങ്ടൺ ഡി.സിയിൽ എത്തും.

WASHINGTON, DC
October 18 - 22


NEW YORK, NEW YORK
October 22 - 24

PORTLAND, MAINE
October 24 - 27


LANSING, MICHIGAN
October 27 – 31

LOS ANGELES, CALIFORNIA
October 31 – November 2

SAN DIEGO, CALIFORNIA
November 2 - 5

ഇങ്ങനെയാണ് യാത്രാപരിപാടി.നവംബര്‍ 6 നു തിരിച്ചു പോരും .ഞാന്‍ ഈ പ്രോഗ്രാമിന് വരുന്നതിനാല്‍ ബൂലോക സോദരങ്ങളെ ബന്ധപ്പെടാനും കാണാനും ആകുമോ എന്നറിയില്ല. എങ്കിലും അവിടെയുള്ളവരുടെ അറിവിലേക്ക് എന്റെ ഇ-മെയില്‍ ഐ.ഡി കൂടി.


subhashlathika@gmail.com.

Monday, October 4, 2010

റിബൽ.

ഒരുപാടു സ്ഥാനാർത്ഥി
മോഹികൾക്കിടയിൽ നിന്നും
ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ
ഒരുപാടു ദിവസങ്ങളുടെ ചർച്ച വേണ്ടിവന്നു.
സ്ഥാനാർത്ഥിക്കാകട്ടെ,
റിബലുകളെ മുട്ടാതെ നടക്കാൻ
വയ്യാത്ത അവസ്ഥയായിരുന്നു.
റിബലുകളെ ഓരോരുത്തരെയും സാന്ത്വനിപ്പിച്ച്
കഴിഞ്ഞപ്പോഴേയ്ക്കും തെരഞ്ഞെടുപ്പും
കഴിഞ്ഞിരുന്നു.
തോൽവിയുടെ രുചിയറിഞ്ഞ
സ്ഥാനാർത്ഥി ഒരു തീരുമാനമെടുത്തു.
അടുത്ത തവണ സീറ്റു കിട്ടിയില്ലെങ്കിൽ
ഞാനുമൊരു റിബലാകും.

Friday, September 24, 2010

ജ്ഞാനപീഠ ജേതാവ് ഒ.എൻ.വിയെ അഭിനന്ദിക്കാം.

മലയാളത്തിന്റെ പ്രിയകവി ഒ.എൻ.വിയ്ക്ക് ജ്ഞാനപീഠം.2007ലെ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായിരിക്കുന്നത്. ജ്ഞാനപീഠം ലഭിക്കുന്ന അഞ്ചാമത്തെ മലയാളിയാണ് ഒ.എൻ.വി.കുറുപ്പ്.

1931മെയ് 27നു കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു.പിതാവ് ഒ.എൻ. കൃഷ്ണക്കുറുപ്പ്, മാതാവ് ലക്ഷ്മിക്കുട്ടിയമ്മ.1957 മുതൽ 1986 വരെ എറണാകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്,കോഴിക്കോട് ആർട്സ് ആന്റ് സയൻസ് കോളേജ്, തലശ്ശേരി ഗവന്മെന്റ് ബ്രണ്ണൻ കോളേജ്,എന്നഐ കലാലയങ്ങളിൽ മലയാളം അദ്ധ്യാപകൻ, വകുപ്പു മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചു.
കേന്ദ്ര സാഹിത്യ അക്കാദമി അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.കേരള കലാമണ്ഡലം ചെയർമാനായിരുന്നു.കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം,ആശാൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, സോവിയറ്റ് ലാൻഡ് നെഹൃ പുരസ്കാരം തുടങ്ങിയ ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
അഗ്നി ശലഭങ്ങൾ, അക്ഷരം,ഉപ്പ്, കറുത്ത പക്ഷിയുടെ പാട്ട്, ഭൂമിക്ക് ഒരു ചരമഗീതം,ശാർങ്ഗകപ്പക്ഷികൾ,മൃഗയ,അപരാഹ്നം,ഉജ്ജയിനി,സ്വയംവരം,ഭൈരവന്റെ തുടി എന്നിവ മുഖ്യ കൃതികൾ. ഏറ്റവും നല്ല സാഹിത്യ സാംസ്കാരിക പ്രവർത്തകനുള്ള എം.കെ.കെ.നായർ അവാർഡ്1992-ൽ ലഭിച്ചു. ചലച്ചിത്ര ഗാന രചനയ്ക്ക് 12 തവണ സംസ്ഥാന അവാർഡ് നേടി, ഒ.എൻ.വി.

ഭാര്യ സരോജിനി. രാജീവനും മായാദേവിയും മക്കൾ.

ഭാരതത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്ന് കരസ്ഥമാക്കിയ ഒ.എൻ.വിയ്ക്ക് അഭിനന്ദനങ്ങൾ.

Monday, September 20, 2010

നമ്പർ.

യാളുടെ എസ്.എം.എസ്സുകളെല്ലാം സ്നേഹം തുളുമ്പുന്നതായിരുന്നു. തിരിച്ച് അവളും സ്നേഹ സന്ദേശങ്ങൾ നൽകിക്കൊണ്ടേയിരുന്നു.
പ്രണയിച്ച് പ്രണയിച്ച്.. അയാളെ വിവാഹം കഴിക്കാനും അവൾ തീരുമാനമെടുത്തു.അയാളുടെ ക്ഷേമവും സുഖവും ഉയർച്ചയും മാത്രമായിരുന്നു അവളുടെ ലക്ഷ്യം. അതിനായി അവൾ അവളെത്തന്നെ ഉഴിഞ്ഞു വച്ചു.
എന്നാൽ എസ്. എം.എസ്സുകൾ നൈമിഷിക സുഖത്തിനു വേണ്ടി മാത്രമായി അയാൾ ഉപയോഗിക്കുന്നു എന്ന് അവൾ മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയി. അയാളെ മനസ്സിൽ നിന്നും മാറ്റാനാവില്ലെന്ന സത്യം നിലനിൽക്കെത്തന്നെ അവൾ അയാളുടെ മൊബൈൽ നമ്പർ അവളുടെ മൊബൈലിൽനിന്നും ഡിലീറ്റ് ചെയ്തു.
അയാളാകട്ടെ പുതിയ ഒരു കൂട്ടുകാരിയുടെ നമ്പർ സേവ് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു.

Monday, September 13, 2010

വൈകി വായിച്ച മലയാളപ്പച്ച.


Scan10-09-13 1926.tif


സ്ഫടികം കൊണ്ട് ഉണ്ടാക്കിയ വിരലുകൾ പോലെ പുല്ലിലെ വേരുകളിൽ ജലം തൂങ്ങി നിൽക്കും. പുല്ലിലെ ഐസ് എന്നാണു പറയുക.പെരുമഴക്കിടയിൽ വെയിൽ തെറിക്കുമ്പോൾ അത് വൈഢൂര്യം പോലെ തിളങ്ങും. വേലികളിലെ വൈഢൂര്യത്തിളക്കങ്ങൾ മഴക്കാലത്തിന്റെ മാത്രം ചന്തമായിരുന്നു. ഹിമം പോലെ തണുപ്പാണ് പുല്ലിലെ ജല വിരലുകൾക്ക്. ഞങ്ങളത് പറിച്ചെടുത്ത് കൺപോളകളിൽ വയ്ക്കും. ചർമ്മത്തിന്റെ ചൂടുകൊണ്ട് അതുരുകി കവിളിലൂടെ ഒലിക്കും.”

( മലയാളപ്പച്ച. പി സുരേന്ദ്രൻ )
*******************


'ഒരു ലേഖനം മുഴുവൻ ഞാറപ്പഴങ്ങളെക്കുറിച്ചും തെച്ചിപ്പഴങ്ങളെക്കുറിച്ചുമാണ്.വേറൊന്ന് പൂച്ചകളെക്കുറിച്ചും കിളികളെക്കുറിച്ചുമാണ്. ഇനിയൊന്ന് ചക്കകളെക്കുറിച്ച്-മറ്റൊന്ന് മാമ്പഴങ്ങളെക്കുറിച്ച്. അപ്പോഴേക്കും മഴയെക്കുറിച്ച്, കുളങ്ങളെക്കുറിച്ച്- ഓണം , വിഷു, ഉത്സവങ്ങൾ- ലേഖനങ്ങളെന്നാണോ കഥകളെന്നാണോ പറയേണ്ടതെന്നറിയില്ല. ഓർമ്മകളാണോ സ്വപ്നങ്ങളാണോ എന്ന് തിരിച്ചറിയാനാവുന്നില്ല...........................................ഓരോ വാക്കിലും ഒരു പഴയ കുട്ടി ഒരു കളിപ്പാട്ടത്തിന്റെ ഇതളുകൾ വിടർത്തിയടർത്തുന്നപോലെ ആഹ്ലാദങ്ങളുടെയും വേദനകളുടെയും രഹസ്യച്ചെപ്പുകൾ തുറന്നടച്ച് രസിക്കുന്നു’
(മോഹനകൃഷ്ണൻ കാലടി മലയാളപ്പച്ചക്ക് എഴുതിയ അവതാരികയിൽ നിന്ന്)

***********************


ടക്കോട്ടു
പോകുംതോറും നന്മ ഏറിയേറി വരുമെന്ന വർത്തമാനം പണ്ടേ കേട്ടിട്ടുള്ളതാണ്. അതൊട്ടൊക്കെ ശരിയാണെന്നും തോന്നിയിരുന്നു. പക്ഷേ ഏറനാടൻ ബാല്യവും മധ്യതിരുവിതാംകൂർ ബാല്യവും തമ്മിൽ ഇത്രയേറെ സാദൃശ്യമുള്ളതായി തോന്നിയത് സുരേന്ദ്രൻ മാഷിന്റെ (പി. സുരേന്ദ്രൻ) ‘മലയാളപ്പച്ചഎന്ന പുസ്തകം ഒറ്റയിരിപ്പിനു വായിച്ചപ്പോഴാണ്.(2007 നവംബറിൽ പ്രസിദ്ധികരിച്ച ഗ്രന്ഥം ഞാൻ വായിക്കാൻ വൈകി)

നാലു പതിറ്റാണ്ടിനപ്പുറത്തെ ബാല്യമാണിതിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. അത് മാഷിന്റെ ബാല്യം മാത്രമല്ലെന്നു തോന്നിപ്പോയി. എന്റെ പ്രിയച്ചേച്ചിയുടേയും, കുഞ്ഞാങ്ങളയുടെയും ഞങ്ങളോടൊപ്പം വളർന്ന് നാല്പതും അൻപതും വയസ്സു കടന്നു പോയ പരശതം കോട്ടയത്തുകാരുടെയും ബാല്യ കൌമാരങ്ങളെക്കുറിച്ചാണ് മാഷ് എഴുതിയത്.

സഞ്ചാരിയുടെ ദേശങ്ങൾഎന്ന എന്ന ആദ്യ അദ്ധ്യായം വായിച്ചപ്പോൾ ഞാനും എന്റെ ഗ്രാമത്തിൽ ചുറ്റിക്കറങ്ങുകയായിരുന്നു. സുരേ,എന്നും സുരേട്ടാ എന്നും കുഞ്ഞാ എന്നുമൊക്കെ ഗ്രന്ഥകാരനെ വേണ്ടപ്പെട്ടവർ വിളിക്കുന്നതിനെക്കുറിച്ചു വായിച്ചപ്പോൾ ഞാനെന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും ലതിയായി. എന്നെ സ്നേഹപൂർവം ലതി എന്നു വിളിച്ച് ഹൃദയം കവരുന്ന എന്റെ ഗ്രാമീണരുടെ നന്മ ഞാന്‍ വീണ്ടും തൊട്ടറിഞ്ഞ നിമിഷങ്ങളിൽ കണ്ണുകൾ എപ്പോഴൊക്കെയോ കവിഞ്ഞൊഴുകി . എന്നിലെ ആറുവയസ്സുകാരി തെക്കേലേ മൂവാണ്ടന്മാവിന്റെ കൊമ്പിൽ കയറിയിരുന്ന്, എന്റെ അമ്മ പ്രസവിക്കാത്ത, സുരേന്ദ്രന്‍ മാഷിനെ, അറിയാതെ എന്റെകുഞ്ഞേട്ടാ ............എന്ന് ഉച്ചത്തിൽ വിളിച്ചു പോയി. എഴുത്തുകാർ ദേശത്തിന്റെ തടവുകാർ തന്നെ.

വകയിലുള്ള ആങ്ങളമാരുടേയും ചേച്ചിമാരുടേയുംകല്യാണം കഴിയുമ്പോൾ അവരുടെ കൈപിടിച്ച് വിരുന്നു പോയി, ഒരുപാടു പലഹാരങ്ങൾ തിന്നിരുന്ന അനിയത്തിക്കുട്ടിയായി ഞാൻ. ഒന്നു മുതൽ ഏഴു വരെ പഠിച്ച വെട്ടിമുകൾ സെന്റ് പോൾസും, അങ്ങോട്ടു പോകുമ്പോഴത്തെ അനുഭവങ്ങളുമൊക്കെ ഒന്നൊന്നായി ഓടിയെത്തി. ഇടവപ്പാതിയിലും കർക്കിടകത്തിലുമൊക്കെനാട്ടു വഴികൾ ചെറിയ ഒഴുക്കുള്ള പുഴകളാകുമ്പോൾ അതിൽ പടക്കം പൊട്ടിക്കുന്ന രീതി ... ഹായ് ഏറനാടായാലും കുട്ടനാടായാലും ഇടനാടായാലും മലനാടായാലും പിള്ളേരെല്ലാം ഒന്നായിരുന്നു അല്ലേ!!

മഴക്കാഴ്ചകളുടെ കാലം, മാമ്പഴക്കാലം, പ്ല്ലാവുകൾ കനിയുന്ന കാലം.. അങ്ങനെ എന്തെല്ലാം കാലങ്ങൾ! ഇടിച്ചക്കത്തോരനും ചക്കത്തോരനും ചക്കപ്പുഴുക്കും ചക്ക അവിയലും കൂഞ്ഞിലു തോരനും എരിശ്ശേരിയും ചക്കക്കുരൂം മാങ്ങേം ചക്ക ഉപ്പേരിം ചക്കക്കുരു മെഴുക്കുപുരട്ടീം തോരനും പച്ചച്ചക്കച്ചുളയും പുളിഞ്ചുളയും ചക്കപ്പഴവും ചക്ക വരട്ടിയതും ചക്കപ്പായസ്സവും ഇടനയിലയിലും വാഴയിലയിലും വട്ടയിലയിലുമൊക്കെ മാറിമാറി ഉണ്ടാക്കുന്ന കുമ്പിളപ്പവുമൊക്കെ അടുക്കളകളെ അടക്കിഭരിച്ചിരുന്ന കാലം. കഴിഞ്ഞ നാലു പതിറ്റാണ്ടായി തിന്നു കൊതിതീരാത്ത പച്ചച്ചക്കച്ചുളയുടെ കാര്യമോർത്തപ്പോൾ എന്റെ വായിൽ വെള്ളമൂറിയോ? കുട്ടിയായിരിക്കുമ്പോൾ അമ്മ പേടിച്ചിരുന്നു, ഇങ്ങനെ പച്ചച്ചക്ക തിന്നാൽ വയറുവേദന ഉണ്ടാകുമോ എനിയ്ക്കെന്ന്! പക്ഷേ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ഇന്നും എനിയ്ക്കു പഴുത്ത ചക്കയെക്കാൾ ഇഷ്ടമാണ് പച്ചച്ചക്കച്ചുളയോട്.
എപ്പോഴെങ്കിലും എന്നെകൂടുതൽ ആകർഷിച്ച ഒരേയൊരു ഭക്ഷണ സാധനമിന്നും അതു തന്നെയാവും.
സ്കൂളിലെ വെള്ളിയാഴ്ചകളുടെ ഉച്ചയൂണുകൾ, പിന്നെയുള്ള വിശ്രമനേരത്തെ സാറും കുട്ടീം കളി, പള്ളിപ്പറമ്പിലെല്ലാം കാട്ടുചെടികളും പൂക്കളും പഴങ്ങളും പരതിയുള്ള നടത്തം എല്ലാം കഴിഞ്ഞ്, അല്പം കുറ്റബോധത്തോടെ ബെല്ലടിച്ചു കഴിഞ്ഞ്, ക്ലാസ്സിലേയ്ക്കുള്ള ഓട്ടം. അമ്മോ!! അണപ്പ് ഇന്നും മാറീട്ടില്ല.
കുറ്റങ്ങളെല്ലാം അയ്യപ്പസ്വാമിയോടും ഏറ്റുമാനൂരപ്പനോടും ഗുരുവായൂരപ്പനോടും പറയാൻ സന്ധ്യാവേളകളിൽ ഒരുപാടു സമയം ലഭിച്ചിരുന്നു, അന്ന്. ഈശ്വരഭജനം എന്ന പ്രാർത്ഥന ഹൃദിസ്ഥമാക്കിയത് വഴിത്തിരിവായി. ഏക ദൈവത്തോടുള്ള പ്രാർത്ഥനയിലേയ്ക്കു തിരിഞ്ഞത് അപ്പോഴാകാം.

സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദേവാ നമസ്തുതേ
സർവ രക്ഷകാ ദൈവമേ പാഹിമാം എന്നു തുടങ്ങുന്ന പ്രാർത്ഥന.

ജീവിതത്തിനു വേണ്ട സസ്യാദികൾ
ഊർവിയിൽ കാലാകാലം വിളയുവാൻ
സർവ്വ കാരുണ്യമേകുമാറാകണം
സർവനായകാ ദൈവമേ പാഹിമാം

തന്നിലേറിടും സ്നേഹാമൃതം പോലെ
അന്യരുംഞാനുമൊന്നുപോലെന്നുമേ
സ്നേഹമുള്ളവരായ് വസിച്ചീടണം
പ്രേമരൂപാ ജഗദീശപാഹിമാം

എന്റെതെന്നുമഹമെന്നുമുള്ള ദു-
ശ്ചിന്തവിട്ടീട്ട് ലോകം തറവാടായ്
സന്തതം നിരൂപിപ്പാനനുഗ്രഹം
നൽകിടേണമേ ദൈവമേ പാഹിമാം.

ഇന്നും ഒരു നേരമെങ്കിലും ഞാൻ ഉരുവിടുന്ന സാമാന്യം ദൈർഘ്യമുള്ള പ്രാർഥനയാണ് പുതിയ ഏതറിവിനെക്കാളും ശക്തമായി എന്നെ നയിക്കുന്നത് .
ഈശ്വരാ!! മലയാളപ്പച്ച വായിച്ചതിനെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ മലവെള്ളപ്പാച്ചിലായി വന്ന ഓർമ്മകൾ എന്റെ എഴുത്തിനെ വഴിതെറ്റിച്ചിരിക്കുന്നു. ഓരോ വായനക്കാരനെയും പിടിച്ചു വലിച്ച് ബാല്യ കൌമാരങ്ങളിലേയ്ക്ക് കൊണ്ടുപോകുന്ന അതി ശക്തമായ ജീവിതാവിഷ്കാരം.

ഇനി ഞാൻ തുടരുന്നില്ല. ഒന്നു പറയാം. ഞാനും എന്റെ പ്രായക്കാരായ പലരും എഴുതാതെ പോയ ഓർമ്മക്കുറിപ്പുകളാണേ ഇത്. ഒരുപാടൊരുപാടു കൂട്ടിച്ചേർക്കാനുണ്ടെനിക്ക്. അല്ലെങ്കിൽ വേണ്ട. സുരേന്ദ്രൻ മാഷിന് ഇങ്ങനെ എഴുതാൻ തോന്നിയല്ലോ. എല്ലാവർക്കും ഇതു പറ്റില്ല. വേണ്ട കാര്യങ്ങൾ വേണ്ട സമയത്ത് വേണ്ടപോലെ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. അത്തരം കഴിവുകളാൽ അനുഗൃഹീതനായ എഴുത്തുകാരന്റെമലയാളപ്പച്ചഇനിയും ഒരുപാടു വായനക്കാരുടെ മനസ്സു കുളിർക്കാനിടയാക്കട്ടെ.
Scan10-09-13 1925.tif
മലയാളപ്പച്ച. പി സുരേന്ദ്രൻ . കൈരളി ബുക്സ്. വില 70രൂപ.

Friday, September 3, 2010

ക്ലാസ്മേറ്റ്.

ബാലൻ മാഷേ, സംഗതിയൊക്കെ കൊള്ളാം. നരച്ച തലേം മുറുക്കാൻ കറയുള്ള പല്ലും അയഞ്ഞ ജുബ്ബേം കാലൻ കുടേം എല്ലാം കൂടി ഒരു ആനച്ചന്തമുണ്ട്. മാഷിനെപ്പോലൊരു ശുദ്ധഗതിക്കാരനെ എനിയ്ക്ക് വല്യ ഇഷ്ടവുമാ. പക്ഷേ പാറേൽ പള്ളിക്കൂടത്തിൽ നമ്മൾ ഒന്നിച്ച് ഒന്നു മുതൽ പത്തുവരെ പഠിച്ച കാര്യം ആരോടും പറയരുതേ.”

കറുപ്പിച്ച മുടീം നിരയൊത്ത പല്ലുകളും ഇണങ്ങുന്ന ജീൻസും റ്റീഷർട്ടും ധരിച്ച , പ്രശസ്ത സാഹിത്യകാരനായ ക്ലാസ്മേറ്റിന്റെ അഭ്യർത്ഥന കേട്ട് ബാലൻമാഷ് ഊറിച്ചിരിച്ചു.

Wednesday, September 1, 2010

ശോഭായാത്ര

സംഘാടകരുടെ
അറിവോടെയല്ലെങ്കിലും
ശോഭാ യാത്രയ്ക്ക്
നേതൃത്വം നൽകിയ അയാൾക്ക്
ഇംഗ്ലീഷ് മാസം ഒന്നാം തിയതിയൊന്നും
ഒരു പ്രശ്നമല്ലായിരുന്നതിനാൽ ആവശ്യത്തിനു മദ്യംസേവിക്കാനായി.
അതുകൊണ്ടു തന്നെ,ആവീട്ടിൽ രാത്രിയിലെ
പതിവുപോലെയുള്ള
ശോഭകേടിന്
അന്നും ആ
പാവം ഭാര്യയും
മക്കളും
ഇരകളായി.

Wednesday, August 25, 2010

ഒളിപ്പിച്ചു വച്ച ചിരി.

ന്തസ്സ് കാത്തു സൂക്ഷിക്കാനെന്നവണ്ണം

ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ചു വച്ച ചിരിയുമായി

ഒരു മനുഷ്യായുസ്സിന്റെ പാതിയിലേറെയും ജീവിച്ച്,

അയാൾ വിട വാങ്ങുമ്പോൾ ആ ചിരിയ്ക്ക് കരച്ചിൽ വന്നു.

Friday, August 6, 2010

വയ്യാ.....

രുപാടു നാളായി വീട്ടിൽ
വച്ച ഭക്ഷണം കഴിച്ചിട്ട്.ഫാസ്റ്റ് ഫുഡ്ഡിന്റെ പ്രളയം
പതിവില്ലാതെ അയാൾ കുറച്ച്
നാടൻ വിഭവങ്ങൾക്കുള്ള
സാധനങ്ങൾ വാങ്ങി
വീട്ടിലെത്തി.
“എനിയ്ക്കു വയ്യാ” അവൾ ഒഴിവു പറഞ്ഞു.
പതിവു പോലെ ഹോട്ടലിലെ
വിഭവങ്ങൾക്കായി അയാൾ പാഞ്ഞു.
സമയം വൈകിയിരുന്നു.
കിട്ടിയതു വാങ്ങി അയാൾ മടങ്ങി.
പിറ്റേന്ന് പതിവില്ലാതെ
അവൾക്കൊരുകുറ്റബോധം.
ഒരുപാടു കാലം കൂടി അവൾ അയാൾക്ക്
നല്ല നാടൻ വിഭവങ്ങൾ ഒരുക്കി, കഴിക്കാൻ
വിളിച്ചപ്പോൾ അയാൾ.
“ഇന്നലത്തെ ഭക്ഷണം!!!
വയറു ശരിയല്ല.
വേണ്ടാ... എനിയ്ക്ക് ... വയ്യാ........”

Sunday, August 1, 2010

മാത്തുക്കുട്ടിച്ചായൻ തന്റെ അന്നമ്മയുടെ അടുത്തേയ്ക്ക്.................


“ ഈ ഭൂമിയിലുള്ള മനുഷ്യ്യരിൽ മിക്കവരും ഒരു പങ്കാളിയെ കണ്ടെത്തി ഒരുമിച്ചു ജീവിക്കുന്നവരാണ്. അവരിൽ പലരും അൻപതും അറുപതും എഴുപത്തിയഞ്ചും വർഷം ദാമ്പത്യജീവിതം നയിക്കുന്നു.അതിനിടയ്ക്ക് അവരിലൊരാൾ മരിയ്ക്കുന്നു.കുറെ ഓർമ്മകളും സ്വപ്നങ്ങളും സങ്കടവും സന്തോഷവുമൊക്കെ ബാക്കിയാവുന്നതും സ്വാഭാവികം............................

വീട്ടിൽ കിടപ്പു മുറിയും ഓഫീസ് മുറിയുമൊക്കെയായി ഞാൻ ഉപയോഗിക്കുന്ന മുറിയിലാണ് എഴുത്തു മേശ. ആ മേശയുടെ ഒരു കോണിൽ അന്നമ്മ എന്നു വിളിക്കുന്ന മിസ്സിസ്.കെ.എം മാത്യുവിന്റെ ഫോട്ടോയുണ്ട്. ഞാൻ രാവിലെ അണിയിച്ച മുല്ലപ്പൂക്കളുടെ മണവുമായി , ഫോട്ടോയിലിരുന്നു ചിരിക്കുകയാണ് അന്നമ്മ.മുല്ലപ്പൂക്കൾ ഇഷ്ടമായിരുന്നു അന്നമ്മയ്ക്ക്.അന്നമ്മ പോയ ശേഷം,എന്റെ ഓരോ ദിവസവുംതുടങ്ങുന്നത് ‘രൂപ്കല’ എന്ന ഈ വീട്ടിലുള്ള അന്നമ്മയുടെ ഫോട്ടോകൾക്കു മുന്നിൽ മുല്ലപ്പൂക്കൾ വച്ചുകൊണ്ടാണ് . ദിവസങ്ങൾക്കു ഓർമ്മയുടെ മുല്ലപ്പൂമണമുണ്ടാക്കാനുള്ള ഒരു വയസ്സന്റെ ചെറിയ ആഗ്രഹമെന്നു കരുതിയാൽ മതി.

അറുപത്തൊന്നു വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.നേരത്തേ പറഞ്ഞതുപോലെ അതിലൊരു പുതുമയുമില്ല.പക്ഷേ ഇപ്പോൽ അന്നമ്മ പോവുകയും ഞാൻ മാത്രമാവുകയും ചെയ്തപ്പോൾ , എനിയ്ക്ക് മറ്റൊരു കാര്യത്തിൽ പുതുമ തോന്നുന്നുണ്ട്. വിരുദ്ധ ധൃവങ്ങളിലുള്ള രണ്ടു പേർ ഒരുമിച്ചു ചേർന്ന് ,ഒരു പുഴയായി അറുപത്തൊന്നു വർഷം ഒഴുകിയതിലുള്ള അത്ഭുതം.കല ഹൃദയത്തിൽ നിറയെ ഉള്ള ഒരാളും കലയെന്ന സംഭവം മനസ്സിന്റെ സമീപ പഞ്ചായത്തിൽ പോലുമില്ലാത്ത ഒരാളും തമ്മിൽ ഇത്രകാലമെങ്ങനെ വലിയ ഭൂകമ്പങ്ങളൊന്നുമില്ലാതെ ഒരുമിച്ചു ജീവിച്ചു എന്നതിൽ ഒരൽഭുതമൊക്കെയുണ്ടെന്നു തോന്നുന്നു.എനിയ്ക്കു താല്പര്യമുള്ള മിക്ക വിഷയങ്ങളിലും അന്നമ്മയ്ക്കു താല്പര്യമുണ്ടായിരുന്നില്ല.തിരിച്ചും അങ്ങനെ തന്നെ.എനിക്കതിൽ ബുദ്ധിമുട്ടു തോന്നിയിട്ടില്ല...........................

അന്നമ്മ പോയശേഷം ഞാൻ പലപ്പോഴും കരഞ്ഞിട്ടുണ്ട്. ഉള്ളിൽ കരച്ചിൽ വരുമ്പോൾ കരയാത്തവൻ ബോറനാണ്.ഇപ്പോഴും ഇടയ്ക്ക് ഓർത്തു കരയും. ഒരുപാടു കാലം കൂടെ ഉണ്ടായിരുന്ന പങ്കാളി ഇല്ലാതാവുമ്പോൾ ആ ഇല്ലായ്മ ഓർത്ത് മറ്റേയാൾ കരയുന്നത് സ്വാഭാവികമാണ്. പക്ഷേ മക്കളുടേയും കൊച്ചു മക്കളുടെയും മുന്നിൽ ഞാൻ കരയാറില്ല. സങ്കടപ്പെടുന്ന ഒരു ജീവിതമാണ് ഇപ്പോൾ എന്റേതെന്നു തോന്നിയാൽ അവർക്കത് വലിയ ആഘാതമാവും. അത് പാടില്ല. അവരുടെ മുന്നിൽ ഞാൻ പഴയ തമാശകൾ പറഞ്ഞ് ചിരിക്കും. അവരുടെ അമ്മച്ചി എന്നെ കളിയാക്കിയിരുന്നത്, അവരെ തല്ലാനോടിച്ചിരുന്നത്, അപ്പോൾ സമാധാനത്തിന്റെ വെള്ള തൂവാലയുമായി ഞാൻ രംഗത്തെത്തിയിരുന്നത്. അന്നേരം അന്നമ്മ ഓർമ്മകളിൽ ഒരു കൂട്ടച്ചിരിയുണർത്തി ഞങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങി വരും...............”

അന്നമ്മ- മിസിസ് കെ.എം മാത്യു : ഓർമ്മയുടെ പുസ്തകം.കെ.എം മാത്യു.

പൊതുരംഗത്ത് സജീവമായ കാലം മുതലുള്ള അടുപ്പമായിരുന്നുഎനിക്കു മാത്തുക്കുട്ടിച്ചായനോടുള്ളത് . പിന്നീട് 2000-ൽ കോട്ടയം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ആയപ്പോൾ ഞങ്ങൾ പല വേദികളിലും ഒരുമിച്ച് കാണാറുണ്ടായിരുന്നു.ചിലപ്പോഴൊക്കെ മനോരമയുടെ വേദികളിലും ചടങ്ങുകളിലും.പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ പൊതു വേദികളിൽ നിന്ന് ഒഴിഞ്ഞു മാറാൻ പ്രേരിപ്പിച്ചു. വല്ലപ്പോഴുമൊക്കെ ചെന്നു കാണാനും വർത്തമാനം കേൾക്കാനും ഞാനും ശ്രമിച്ചിരുന്നു.
മാത്തുക്കുട്ടിച്ചായനെ കാണാൻ ഒരു ദിവസം മനോരമയിൽ ചെന്നപ്പോൾ(2005-ൽ) അദ്ദേഹം പതിവു പോലെ ഒരുപാടു വർത്തമാനം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ തുടങ്ങിയ സമയം.തുടർച്ചയായി മൂന്നു തവണ മത്സരിച്ച് ജയിച്ച ശേഷം ഞാൻ മത്സരിക്കാതെ മാറിനിന്നതും ആ വർഷത്തിലായിരുന്നു. ‘ലത (ലതിക എന്നു എന്നെ വളരെ അപൂർവമായേ വിളിച്ചിട്ടുള്ളൂ) ഒരുപാടു സ്ഥലങ്ങളിൽ പ്രസംഗിക്കാറുണ്ടല്ലോ. എങ്ങനെയാ ഇവിടെയെല്ലാം എത്തിച്ചേരുന്നത്. പാർട്ടി കാശു തരുമോ?” അച്ചായൻ ചോദിച്ചു. ഇല്ല. വളരെ അപൂർവമായി തെരഞ്ഞെടുപ്പു കാലത്ത് ഭാരവാഹികൾക്കും മറ്റും ചെറിയ തോതിൽ കൊടുത്താലായി. സ്ഥിരമായി ഒരു സംവിധാനം ഇല്ല. ഞാൻ മറുപടി നൽകി. “ദേ ഈ ചുറ്റുപാടുമുള്ള സ്ഥാനാർത്ഥികളുംരാഷ്ട്രീയക്കാരും മറ്റും എന്നോടു കാശു ചോദിച്ചു വാങ്ങാറുണ്ട്. അടുത്ത ദിവസം ആരെയെങ്കിലും അയക്കണം. ഞാനിത്തിരി പൈസ കൊടുത്തയയ്ക്കാം.’അച്ചായൻ അങ്ങനെ എനിയ്ക്ക് വാഹനത്തിൽ ഇന്ധനമടിക്കാൻ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് 5000 രൂപ കൊടുത്തയച്ചു. പത്രപ്രവർത്തനത്തിൽ നിന്നും ലഭിച്ചു കൊണ്ടിരുന്ന വരുമാനം വേണ്ടെന്നു വച്ച് മുഴുവൻ സമയ പൊതുപ്രവർത്തകയായ എനിക്ക് എൽ. ഐ.സി ഏജന്റ് എന്ന നിലയിലുള്ള വരുമാനമേയുള്ളൂ അതുകൊണ്ട് ലളിതജീവിതം നയിച്ചാണ് വാഹനം സൌകര്യപ്പെടുത്തുന്നതെന്ന് അച്ചായനോടു ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓർത്ത് എനിയ്ക്കു നൽകിയ ആ സമ്മാനം വലിയൊരനുഗ്രഹമായി. ഒരുപാടുതെരഞ്ഞെടുപ്പു വേദികളിൽ ഞാൻ ഓടിയെത്തി...

അന്ന് അച്ചായൻ എനിയ്ക്ക് മറ്റോരു സമ്മാനംകൂടിത്തന്നു. അദ്ദേഹം ആദ്യമായി എഴുതിയ പുസ്തകം. “അന്നമ്മ”. “അന്നമ്മ ഒരുപാടു പുസ്തകമെഴുതി. ഞാനിത് ആദ്യമായാ .ലത വായിച്ച് അഭിപ്രായം പറയണം.” Life Fragrant എന്ന പേരിൽ മനോരമ പ്രസിദ്ധികരിച്ച ഒരു ആൽബവും ഒപ്പമുണ്ടായിരുന്നു. ഞാൻ അന്നു വൈകിട്ടു തന്നെ ആ പുസ്തകം വായിച്ചു തീർത്ത് ആൽബവും നോക്കി അടുത്ത ദിവസം മാത്തുക്കുട്ടിച്ചായനെ വിളിച്ചു. എന്നെ ഏറ്റവും സ്പർശിച്ച ചില ഭാഗങ്ങളെക്കുറിച്ചു പറഞ്ഞു.
“ അന്നമ്മയും ഞാനും ഒരുകാലത്തും കാല്പനികരായിരുന്നില്ല. എങ്കിലും വിവാഹ വാർഷികം, ജന്മദിനാഘോഷം എന്നതൊക്കെ അന്നമ്മയ്ക്ക് ഏറെ പ്രധാനമായിരുന്നു. എനിക്ക് അങ്ങനെയൊന്നുമില്ല. മുൻപൊന്നും ഞാൻ പിറന്നാൾ ആഘോഷിച്ചിട്ടു പോലുമില്ല. വിവാഹ വാർഷികത്തിന് അന്നമ്മ എന്തെങ്കിലും സമ്മാനം തരും. ആദ്യകാലത്ത് മുണ്ടും ഷർട്ടുമായിരുന്നു സമ്മാനം. അവസാനകാലത്ത് രൂപ തരാൻ തുടങ്ങി. ത്യാഗം സഹിച്ചാണ് ഈ രൂപ ഉണ്ടാക്കുന്നത്. കാരണം ഓരോ മാസവും പണം കിട്ടുമ്പോൾ എന്റെ പേരിൽ ഒരു തകരപ്പാത്രത്തിൽ നൂറോ നൂറ്റൻപതോ രൂപ ഇട്ടു വയ്ക്കുകയാണ്. അന്നമ്മയ്ക്കു കിട്ടുന്ന പണത്തിൽനിന്നാണിത് ഉണ്ടാക്കുന്നത്. വിവാഹ വാർഷികത്തിന് ആ ടിന്നു പൊട്ടിച്ച് അതിലുള്ള തുക ഒരു കവറിലിട്ട് എനിയ്ക്കു സമ്മാനമായി തരും. ഈ കവറുകൾ ഒന്നു രണ്ടെണ്ണം ഇപ്പോഴും ഞാൻ സൂക്ഷിച്ചിട്ടുണ്ട്. ആദ്യമൊക്കെ കവറിന്റെ പുറത്ത് സ്വന്തം കയ്യക്ഷരത്തിൽ ചില വാചകങ്ങൾ എഴുതുമായിരുന്നു. My dear appa, you are my God. You are great. എന്നൊക്കെ....പിന്നെപ്പിന്നെ കവറിൽ ഒന്നും എഴുതാൻ വയ്യാതായി. ഒന്നും എഴുതിയില്ലെങ്കിലും അതിൽ ഒരുപാട് എഴുതിയതുപോലെ എനിക്കു തോന്നിയതുകൊണ്ടാണ് ആ കവറുകൾ എടുത്തു വയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോഴും ഇടക്കൊക്കെ അതെടുത്തു നോക്കും. അതിനുള്ളിലെ ഓരോ രൂപയിലും പതിഞ്ഞ കൈവിരലുകൾ ഓർമ്മിക്കും.............”
ഒരു ദിവസം ആവറേജ് 34(ഒരു കണക്കു വായിച്ചതാ) ഡിവോർസ്(Divorce)കൾ നടക്കുന്ന കേരളത്തിലെ യുവാക്കളും യുവതികളും ദമ്പതിമാരും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.ഒരു ഭർത്താവിനു ഭാര്യയെയും ഭാര്യക്ക് ഭർത്താവിനെയും എത്രമാത്രം സ്വാധീനിക്കാം എന്നതിന്റെ തെളിവ്.. ഈ പുസ്തകത്തിലുണ്ട്.
കോട്ടയത്ത് ഒരുകാലത്ത് മിസിസ് കെ.എം മാത്യു സ്ത്രീ പ്രക്ഷോഭണങ്ങളിൽ പങ്കെടുത്തിരുന്നതും ജയിൽ വാസം അനുഭവിച്ചതുമൊക്കെ ഈ പുസ്തകത്തിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്.

ഇന്നു രാവിലെ മാത്തുക്കുട്ടിച്ചായന്റെ മരണ വാർത്തയറിഞ്ഞ് ഞാനും രൂപ്കലയിലെത്തി ഭൌതിക ശരീരം എംബാം ചെയ്ത് എത്താൻ വൈകും .അടുത്ത ബന്ധുക്കളും മക്കളും ഏതാനും പൊതുപ്രവർത്തകരും മാത്രം.തിരികെ വീട്ടിലെത്തി ഞാൻ അച്ചായൻ സമ്മാനിച്ച പുസ്തകങ്ങൾ എടുത്തു നോക്കി.
അറുപത്തിയൊന്നാണ്ട് ഒരു മനസ്സോടെ ജീവിച്ച ആ അപൂർവ ദമ്പതികളെ ഒരിയ്ക്കൽക്കൂടി നമിച്ചു. ഏറ്റവും ഒടുവിൽ മൂന്നു നാലു മാസം മുൻപ് ഓഫീസിൽചെന്ന് ഞാൻ അദ്ദേഹത്തെ കണ്ടപ്പോഴും നൽകിയ സ്നേഹവും വാത്സല്യവും നല്ല വാക്കുകളും ഞാൻ ഒന്നു കൂടി ഓർത്തു. ഇടക്ക് എപ്പോഴോ അദ്ദേഹം പറഞ്ഞു. “ഇനി അധികം ഉണ്ടാവില്ല. പോകാൻ തയ്യാറായി ഇരിക്കുകയാണ്... “മാത്തുക്കുട്ടിച്ചായൻ അന്നമ്മക്കൊച്ചമ്മയുടെ അടുത്തേയ്ക്ക് യാത്രയായി....”

ഇന്നലെയും കൊച്ചു മക്കളോടൊത്ത് സന്തോഷിച്ചും ഭക്ഷണം കഴിച്ചും അദ്ദേഹം സമയം പോക്കിയതിനെക്കുറിച്ച് കുടുംബാംഗങ്ങൾ പറഞ്ഞു ..ഇന്നു രാവിലെ എഴുന്നേറ്റ് കർമനിരതനാകുമ്പോഴേയ്ക്കും ആ വിളി വന്നു. അദ്ദേഹം പ്രതീക്ഷിച്ചിരുന്ന വിളി.പത്ര പ്രവർത്തന ലോകത്തെ അതികായനായ മാത്തുക്കുട്ടിച്ചായന് ആദരാഞ്ജലികൾ.


( ഈ ചിത്രം ഗൂഗിളിൽ നിന്നെടുത്തത്.)

Friday, July 23, 2010

ജോയി തിരുമൂലപുരത്തിന് ആദരാഞ്ജലികൾ.

പ്രശസ്ത പത്രപ്രവർത്തകൻ ജോയി തിരുമൂലപുരം ഇന്നു(ജൂലൈ 23,വെള്ളി) രാവിലെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.എഴുപത്തിമൂന്നു വയസ്സായിരുന്നു.ഏതാനും വർഷങ്ങളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. മലയാള മനോരമ, ദീപിക, കേരള കൌമുദി, മംഗളം തുടങ്ങിയ പത്രങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം പ്രസ്സ് ക്ലബ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. നാലു പതിറ്റാണ്ടായി കേരളത്തിലെ പത്രലോകത്ത് ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു തിരുമൂലപുരത്തിന്റേത്. മികച്ച പത്രസംവിധായകനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം രണ്ടു തവണ അദ്ദേഹത്തിനു ലഭിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള സ്റ്റേറ്റ്സ്മാൻ അവാർഡും അദ്ദേഹത്തെത്തേടിയെത്തിയിരുന്നു. എഴുന്നൂറോളം ചെറുകഥകളെഴുതിയിട്ടുണ്ട്.
പത്രപ്രവർത്തക വിദ്യാർത്ഥികൾക്കു വഴികാട്ടിയായ ഗ്രന്ഥങ്ങളും രചിച്ചു. ‘വാർത്ത’ , ‘റിപ്പോർട്ടിംഗ്,എഡിറ്റിംഗ്’, ‘സമ്പൂർണ്ണ പത്ര സംവിധാനം’ എന്നിവ. ഓശാനപ്പൂക്കൾ, കറുത്ത പക്ഷം, ഇടമലക്കുടിയിലെ മുതുവാന്മാർ,ദു:ഖത്തിന്റെ തുരുത്തിൽ,യുദ്ധം,മാളത്തിൽ തനിയേ,ഉറങ്ങൂ ഓമനേ ഉറങ്ങൂ,ഓമലേ ആരോമലേ, തീർത്ഥയാത്ര തുടങ്ങിയ ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതാണ്.
കോട്ടയത്തിനടുത്ത് ചുങ്കത്ത് താമസിച്ചു വരികയായിരുന്നു. സാമൂഹ്യപ്രവർത്തകകൂടിയായ അന്നമ്മയാണു ഭാര്യ. മക്കള്‍: മുകുള്‍ (യു.എസ്.എ), മുകേഷ് (മാലിദ്വീപ്), മുംതാസ് (ബാംഗ്ലൂർ) മരുമക്കള്‍: ലിബി, തോമസ് , ലിനോ. സംസ്കാരം ചൊവ്വാഴ്ച.
പ്രിയ ജോയിസാറിന് ആദരാഞ്ജലികൾ.

Monday, June 14, 2010

കമന്റ് .



ഓർക്കാപ്പുറത്ത്
കിട്ടിയ
കമന്റുകളുടെ
കൂമ്പാരത്തിൽ
കയറിയിരുന്ന്
അയാൾ
എല്ലാവരെയും
വെല്ലുവിളിച്ചപ്പോൾ
പലരും
ആ വഴി കയറി,
ഒന്നും ഉരിയാടാതെ
പോകുന്നത്
പതിവാക്കി.

Sunday, April 4, 2010

ഈസ്റ്ററും വിഷുവും

ഈസ്റ്ററിനു ‘പച്ച’യായിപ്പോയതിലുള്ള

നിരാശ മറച്ചു വച്ച്,

അയാൾ സർക്കാർ വക

വിദേശ മദ്യശാലയുടെ

മുന്നിലെ ക്യൂവിൽ കയറിക്കൂടി.

വിഷു വരുമ്പോഴെങ്കിലും

ഒരു ‘ബോട്ടിൽ’ ഒപ്പിക്കാൻ.

Sunday, March 21, 2010

സൂര്യാഘാതമേറ്റ്, ഒരു ജലദിനം കൂടി..


സൂര്യാഘാതമേറ്റ് മലയാളികൾ ഓരോരുത്തരായി മയങ്ങിവീഴുന്നത് നിത്യ സംഭവമായിക്കൊണ്ടിരിക്കുമ്പോൾ ഇതാ ഒരു ദിനാചരണം. ഇന്ന് മാർച്ച് 22, ലോകജലദിനം. ഓരോതുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മാനവ രാശിക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ആചരണത്തിന്റെ ലക്ഷ്യം. ഇനിയുമൊരു മഹായുദ്ധമുണ്ടാകുന്നത് കുടിവെള്ളത്തിനു വേണ്ടിയാകുമെന്ന പ്രവചനത്തെ ബലപ്പെടുത്തുന്ന രീതിയിലുള്ള ജലദൌർലഭ്യം ലോകമൊട്ടാകെ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടിന്റെ പകുതിയിലെത്തുമ്പോൾലോകജനസംഖ്യ ഇരട്ടിയാകുമെന്നത് നമ്മുടെ ആശങ്ക വർദ്ധിപ്പിക്കുന്നു. 2004 - ‌‌പുറത്തിറക്കിയ ഒരു കണക്കനുസരിച്ച് ശുദ്ധജലം കിട്ടാതെ ലോകത്ത് പ്രതിദിനം മരിക്കുന്നത് 630 പേരാണ്.ഇതിൽ ബഹുഭൂരിപക്ഷം കുട്ടികളാണ്.
ഭൂമിയിലെ ശുദ്ധജലത്തിന്റെ 45 ശതമാനത്തോളം അമേരിക്കൻ ഭൂഖണ്ഡത്തിലാണ്. കേവലം 4ശതമാനം മാത്രമാണ് ഭാരതത്തിലുള്ളത്. ഭാരതമാകട്ടെ, കടുത്ത ജലദൌർലഭ്യമുള്ള രാജ്യങ്ങളുടെ പട്ടികയിലെ പ്രമുഖ സ്ഥാനത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും, കിഴക്കോട്ടൊഴുകുന്ന 3 നദികളും കേരളത്തിന്റെ ജലസമ്പത്താണ്. എന്നാൽ, പെരിയാറും ഭാരതപ്പുഴയും പമ്പയാറുമൊക്കെ മലിനീകരണത്തിന്റെ കാര്യത്തിൽ ഇന്നു മത്സരിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നഗരങ്ങളിലെയും വ്യവസായശാലകളിലെയും മാലിന്യങ്ങൾ ആശ്രയം കണ്ടെത്തുന്നത് നമ്മുടെ നദികളിലാണ്. മൂവായിരം മില്ലീമീറ്റർ മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. മഴവെള്ളം സംഭരിച്ചു വച്ചാൽ നമ്മുടെ കുടിവെള്ള പ്രശ്നം തീരുമെന്നു വിദഗ്ദ്ധർ പറയുന്നു. നമ്മുടെ മഴവെള്ളമെല്ലാം ഒഴുകി ഒഴുകി കടലിൽ പതിക്കുകയാണു ചെയ്യുന്നത്. ഭൂമിയിൽ പതിക്കുന്ന മഴവെള്ളം എങ്ങനെ മണ്ണിലേക്കിറങ്ങും? നഗരവൽക്കരണം, ഫ്ലാറ്റുകളുടെയും കോൺക്രീറ്റ് മന്ദിരങ്ങളുടെയും ആധിക്യം,വന നശീകരണം, കാർഷികരംഗത്തെ മാന്ദ്യം, അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ, അനാവശ്യമായ കോൺക്രീറ്റ് ജോലികൾ - ഇങ്ങനെ ഒട്ടനവധി കാരണങ്ങളാൽ കേരളം കടുത്ത വരൾച്ചയെ നേരിടുന്നു. നമ്മുടെ കുന്നുകളിലെ മണ്ണ് നീക്കം ചെയ്തും നെൽ വയലുകൾ മണ്ണിട്ടു നികത്തിയും വികസനപരീക്ഷണങ്ങൾ നടത്തിയപ്പോൾ ഭൂജല നിരപ്പിന്റെ താളം തെറ്റിയത് നാം അറിയാതെ പോയോ? നമ്മുടെ ജലസ്രോതസ്സുകളെല്ലാം മലിനമായിക്കൊണ്ടിരിക്കുന്നു. രാസവളത്തിന്റെയും കീടനാശിനികളുടെയും അമിതമായ ഉപയോഗം ജലസ്രോതസ്സുകളെ വിഷമയമാക്കുന്നു.
ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം ജീവിക്കാവുന്ന മനുഷ്യന് നിമിഷങ്ങൾ മാത്രമാണ് ജീവവായുവില്ലാതെ ജീവിക്കാനാവുന്നത്. ജിവജലം കിട്ടാതെ മണിക്കൂറുകൾ മാത്രമേ അവനു നിലനില്പുള്ളൂ. മനുഷ്യ ശരീരത്തിന്റെ മൂന്നിൽ രണ്ടു ഭാഗം ജലമാണ്. ഒരാൾ ഒരു ദിവസം പത്തു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. വായു പോലെ തന്നെ ജലവും ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. ജലം ലഭിക്കുക എന്നത് നമ്മുടെ അവകാശമാണ്.അതുകൊണ്ടു തന്നെ എല്ലാ മനുഷ്യർക്കും ആവശ്യമായ ശുദ്ധജലംസൌജന്യമായി ലഭ്യമാക്കാനുള്ള സാഹചര്യം ഉണ്ടാക്കുവാൻ ഭരണാധികാരികൾ പ്രതിജ്ഞാബദ്ധരാണ്.
വിധി വൈപരീത്യമെന്നു പറയാം, എറ്റവും കൂടുതൽ കുപ്പിവെള്ളം വാങ്ങിക്കുന്ന കാര്യത്തിൽ നമ്മുടെ രാജ്യം ഇന്നു പത്താം സ്ഥാനത്താണ്. ആയിരത്തിലധികം നിർമ്മാതാക്കളെയും ഇരുന്നൂറിലേറെ ബ്രാൻഡുകളെയും കൊണ്ടു സമ്പന്നമാണ് നമ്മുടെ നാട്ടിലെ കുപ്പിവെള്ള വ്യവസായം. മുടക്കു മുതലിന്റെ പരശതം മടങ്ങ് ലാഭം കൊയ്യാനാകുന്ന കച്ചവടച്ചരക്കാണിന്നു കുടിവെള്ളം. കേരള വാട്ടർ അഥോറിറ്റിയും ഇപ്പോൾ കുപ്പിവെള്ള വ്യവസായം തുടങ്ങുന്നതിന്റെ ആലോചനയിലാണ്. കുപ്പിവെള്ള വ്യവസായവും മൃദുപാനീയ വ്യവസായവും കാരണം വൻതോതിൽ ഭൂഗർഭജലം നഷ്ടമായിക്കൊണ്ടിരിക്കുന്നു. പ്രതിവർഷം ഒരുകോടി കിലോ പ്ലാസ്റ്റിക് കുപ്പികളാണ് ഇൻഡ്യയിൽ കുടിവെള്ളക്കച്ചവടത്തിന്റെ പേരിൽ വിപണിയിലെത്തുന്നതെന്നു കണക്കുകൾ പറയുന്നു. പ്ലാസ്റ്റിക്ക് കുപ്പികൾക്ക് നമ്മുടെ മാലിന്യസൃഷ്ടിയിലുള്ള പങ്ക് എത്ര വലുതാണെന്നു പറയേണ്ടതില്ലല്ലോ. യാത്രാ വേളകളിലും സമ്മേളന വേദികളിലും സദസ്സുകളിലും തീൻ മേശകളിലുമെല്ലാം മലയാളിക്കിന്നു കുപ്പിവെള്ളം തന്നെ വേണം. ആഡംബരത്തിന്റെയും ദുരഭിമാനത്തിന്റെയും മേശപ്പുറങ്ങളിൽ ഇന്നു പണ്ടത്തെ തിളപ്പിച്ചാറിച്ച വെള്ളം കാണാനേയില്ല. ജീരകവെള്ളവും തുളസിവെള്ളവും പതിമുഖവും മറ്റും നമ്മുടെ അടുക്കളയിൽനിന്നും ഇറങ്ങിക്കഴിഞ്ഞു.മലയാളി , മിനെറൽ വാട്ടറുമായി അത്രകണ്ട് അടുപ്പത്തിലായിക്കഴിഞ്ഞു. നമ്മുടെ കിണറുകളിലെയോ പൈപ്പുകളിലെയോ വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് ഉപയോഗിക്കുന്നതിനെക്കാൾ മെച്ചമല്ല, കുപ്പിവെള്ളമെന്ന് പലരും അറിയുന്നില്ല.
ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെ ഒരു ജലദിനം കൂടി കയറിയിറങ്ങിപ്പോകുമ്പോൾ നമ്മൾ നമ്മോടുതന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഇവിടുത്തെ അൻപതുലക്ഷത്തിലേറെ കിണറുകളും ഒരു ലക്ഷത്തിലധികം കുളങ്ങളും മൂവായിരത്തോളം അരുവികളും 44 നദികളും സംരക്ഷിക്കാൻ എന്തെങ്കിലുമൊരു ചെറു നീക്കം നമ്മുടെ ഭാഗത്തു നിന്നും നടന്നിട്ടുണ്ടോ? വറുതിക്ക് ചെറുതല്ലാത്ത ഒരു പങ്ക്നമ്മുടെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ലേ? ശുദ്ധജലം അമിതമായി ഉപയോഗിക്കാനും കുടിവെള്ളം മറ്റാവശ്യങ്ങൾക്കായി എടുക്കാനും നമ്മളും എപ്പോഴൊക്കെയോ താല്പര്യം കാണിച്ചിട്ടില്ലേ?
മുറ്റത്തെ ചെപ്പിനടപ്പില്ലഎന്ന കടങ്കഥയുടെ ഉത്തരമായ കിണർ, മലയാളികൾ ഒരുകാലത്ത് ചെപ്പു പോലെ തന്നെ, മൃദുവായും കാര്യമായും സൂക്ഷിച്ചിരുന്നു.അവരുടെ ദിവസങ്ങൾ തുടങ്ങിയിരുന്നതും അവസാനിച്ചിരുന്നതുമൊക്കെ കിണറ്റിൻ കരയിൽ നിന്നുമായിരുന്നു. കിണറും പരിസരങ്ങളും പവിത്രമായി സൂക്ഷിക്കുന്നതിൽ അവർ ദത്ത ശ്രദ്ധരായിരുന്നു.കിടക്കയിൽ നിന്നും എഴുന്നേറ്റു വരുമ്പോൾ ഒരു തൊട്ടി (ബക്കറ്റ്‌) വെള്ളം കോരി മുഖം കഴുകുന്നതു മുതൽ, വൈകിട്ട് അത്താഴം കഴിഞ്ഞ് അരക്കാതം നടന്നു വരുമ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരി കാലും മുഖവും കഴികുന്നതു വരെയുള്ള ബന്ധം. തുണിയലക്കാനും കുളിക്കാനും മറ്റും വെള്ളം കോരിയെടുത്തിരുന്ന കാലം.കിണറ്റിൻ കരയിൽ കെട്ടിയിരിയ്ക്കുന്ന തള ത്തിന്റെ ഓവുചാൽ അടുക്കളത്തോട്ടത്തിലേയ്ക്കും തെങ്ങിൻ ചുവട്ടിലേയ്ക്കും ഏത്തവാഴച്ചുവട്ടിലേയ്ക്കുമൊക്കെ മാറിമാറി തിരിച്ചു വിട്ടിരുന്ന നല്ലകാലം. കിണറിനോടു ചേർന്നു കുളിമുറികൾ പണിതിരുന്നെങ്കിലും വീടിന്റെയും കിണറിന്റെയു മൊക്കെ അഞ്ചയലത്തു പോലും കക്കൂസുകൾക്കു സ്ഥാനമില്ലായിരുന്നു. ഇന്നോ? വേണ്ടത്ര സ്ഥലമില്ലാത്ത കക്കൂസിന്റെ ടാങ്കുകളും കിണറും തമ്മിൽ അകലമേ പാലിക്കുന്നില്ല.എല്ലാ മുറികളോടും ചേർന്നുള്ള ടോയ്ലെറ്റുകളിലെല്ലാം ഫ്ളഷ് സൌകര്യം. ഓരോ ആവശ്യത്തിനും ലിറ്റർ കണക്കിനു വെള്ളം ചെലവഴിക്കപ്പെടുന്നു. പൊടിപിടിച്ച ഇത്തരം ഓർമ്മകളുമായി നമ്മുടെ മുതിർന്ന പൌരന്മാരും സ്ത്രീജനങ്ങളുമൊക്കെ ടാങ്കർ ലോറികളിൽ വെള്ളം വരുന്നതും കാത്തു മണിക്കൂറുകളാണിന്നു നിരത്തുകളിൽ ചിലവഴിക്കുന്നത്. ‘വെള്ളം വെള്ളം സർവത്ര, ഇല്ല കുടിക്കാൻ തുള്ളി ജലം’. എന്ന പഴയ മുദ്രാവാക്യം മാറി മാറി വരുന്ന പ്രതിപക്ഷ രാഷ്ട്രീയക്കാരിൽ നിന്നും പൊതുജനങ്ങൾ ഏറ്റുവാങ്ങിയിരിക്കുന്നു.
കുടിക്കാനൊരു ഗ്ലാസ് വെള്ളത്തിനു വകയില്ലാതെ കേരളീയർ കേഴുമ്പോൾ അധികാരികളും പൊതുജനങ്ങളും കൈകോർത്തുപിടിച്ച് പ്രതിസന്ധികളെ നേരിടണം.പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുകയില്ലെന്നു നാം പ്രതിജ്ഞയെടുക്കണം. നമ്മുടെ ജല സ്രോതസ്സുകളെ മലിനമാക്കുന്നതിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്താൻ മുന്നോട്ടു വരണം. മൃദു പാനീയങ്ങളും കുപ്പിവെള്ളവും വിറ്റ് കോടികൾ സമ്പാദിക്കുന്നവർ നമ്മുടെ ഭൂഗർഭ ജലം അമ്പേ ചൂഷണം ചെയ്യുന്നു എന്ന സത്യമറിഞ്ഞ് നാം പ്രതികരിക്കാൻ തയ്യാറാവണം.
പാലക്കാട്ടെ ഹിന്ദുസ്ഥാൻ കൊക്കൊക്കോളാ ഫാക്ടറിക്കും പെപ്സി കോള ഫാക്ടറിക്കുമെതിരെയുണ്ടായ ജനരോഷം അണപൊട്ടിയത്, നാം കണ്ടുകഴിഞ്ഞു.ഒരു ദിവസം ആറു ലക്ഷം ലിറ്റർ ഭൂഗർഭജലമാണത്രേ പ്ലാച്ചിമടയിലെ കൊക്കൊക്കോളാ കമ്പനിക്കു വേണ്ടി വിനിയോഗിക്കുന്നത്. കഞ്ചിക്കോട്ടെ പെപ്സിക്കോളാ കമ്പനിയാകട്ടെ , പ്രതിദിനം 13ലക്ഷം ലിറ്റർ ഭൂഗർഭജലം വിനിയോഗിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.ഭൂഗർഭ ജല ചൂഷണത്തിന്റെ ഏറ്റവും ഉത്തമമായ രണ്ട് ഉദാഹരണങ്ങളാണിവ രണ്ടും.കോളയും കുപ്പിവെള്ളവുമൊക്കെ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഓർത്താൽ നമുക്കിതൊക്കെ ബഹിഷ്കരിക്കാനോ ഉപയോഗം കുറക്കാനോ കഴിയും. പൊതു ജനങ്ങളുടെ കൂട്ടായ തീരുമാനമാണിവിടെ വേണ്ടത്.
പല വിദേശരാജ്യങ്ങളിലും(വികസിത രാജ്യങ്ങളിൽ) കുടിവെള്ളവും , മറ്റ് ആവശ്യങ്ങൾക്കുള്ള വെള്ളവും വെവ്വേറെ വിതരണം ചെയ്യുന്നു. കുടിവെള്ളം മറ്റാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് അവിടങ്ങളിൽ ശിക്ഷാർഹവുമാണത്രേ. നമ്മൾ ദുരുപയോഗം ചെയ്യുകയും പാഴാക്കിക്കളയുകയും ചെയ്യുന്ന പലതുള്ളികൾ പെരുവെള്ളമാക്കിയാൽ എത്രയോ പേർക്കു ഉപയോഗപ്പെടുമെന്ന കാര്യം വിസ്മരിക്കരുത്. ഗാർഹികാവശ്യത്തിനും കുളിക്കാനും മറ്റും വെള്ളം ഉപയോഗിക്കുമ്പോൾ മിതത്വം പാലിച്ചേ തീരൂ.
പ്രാദേശിക ഗവണ്മെന്റുകളുംസർക്കാർ ഏജൻസികളും സ്വകാര്യ സ്ഥപനങ്ങളും സന്നദ്ധ സംഘടനകളും മാധ്യമങ്ങളുമൊക്കെ പ്രാധാന്യവും പ്രചരണവും നൽകുന്ന മഴവെള്ളം- കുടിവെള്ളം പദ്ധതി ഓരോ മലയാളിയും നിത്യജീവിതത്തിലേയ്ക്കു കൊണ്ടുവരാൻ ശ്രമിക്കണം. സർക്കാരിന്റെ ജലനയം വ്യക്തവും സമയബന്ധിതവും ജനോപകാരപ്രദവുമാകണം. ഭരണാധികാരികൾ വികസനത്തെക്കുറിച്ചു തിരുമാനങ്ങൾ എടുക്കും മുൻപ് ഗാന്ധിയൻ വാക്യങ്ങൾ ഓർക്കുക.”നിങ്ങൾകണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദരിദ്രനും ക്ഷീണിതനുമായ മനുഷ്യന്റെ മുഖം ഓർമ്മിച്ചെടുക്കുക. എന്നിട്ട് സ്വയം ചോദിക്കുക, നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്ന കാര്യം അവന് ഏതെങ്കിലും തരത്തിൽ പ്രയോജനം ചെയ്യുമോ എന്നു
നമ്മുടെ മുഖ്യ ജലസ്രോതസ്സുകളായിരുന്ന കിണറുകളും തോടുകളും കുളങ്ങളുമൊക്കെ കണ്ണിലെ കൃഷ്ണമണികളെപ്പോലെ സംരക്ഷിക്കാനാവണം. പുതിയ തലമുറയ്ക്കീ അവബോധം പ്രൈമറി വിദ്യാഭ്യാസകാലത്തേ പകർന്നു കൊടുക്കണം. നമ്മുടെ വനങ്ങളും കാവുകളും കൃഷിയിടങ്ങളും നെല്പാടങ്ങളും കുന്നുകളുമൊക്കെ നശിക്കാനിട വരുത്തുന്ന ഒരു പ്രവൃത്തിക്കും കൂട്ടു നിൽക്കരുത്. സംശയം വേണ്ട, അടുത്ത ജലദിനമെത്തുമ്പോഴേക്കും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജനലക്ഷങ്ങൾ ജലത്തിനു വേണ്ടി ആധിപിടിച്ചോടുന്ന കാഴ്ച കാണേണ്ടി വരില്ല.